തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടപ്പ് അടുക്കേ തിരുവനന്തപുരത്ത് 98 സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ മുക്കോല ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപി ഓഫീസാക്കി മാറ്റാമെന്ന് ഇവർ അറിയിച്ചതായും രാജേഷ് പറഞ്ഞു.
'മുൻ പഞ്ചായത്ത് പ്രസിഡന്റും ഏര്യ കമ്മിറ്റി മെമ്പറുമായിരുന്ന മുക്കോല പ്രഭാകരന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്.' എന്ന് രാജേഷ് പറഞ്ഞു.
നിരവധി സിപിഎം-കോൺഗ്രസ് പ്രവർത്തകർ പാർട്ടിയിലേക്ക് വരാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആയിരത്തോളം പ്രവർത്തകർ പാർട്ടിയിലെത്തുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. പനവിള, തോട്ടം എന്നീ ബ്രാഞ്ചുകളിലെ പ്രവർത്തകർ ഒന്നടങ്കം ബിജെപിയിൽ ചേർന്നുവെന്നാണ് ബിജെപി പ്രചാരണം.
അതേസമയം, ബിജെപിയുടേത് വ്യാജ പ്രചാരണം ആണെന്ന് പറഞ്ഞ് സിപിഎം രംഗത്തെത്തി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് മുക്കോല പ്രഭാകരനെ 2020ൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ഇപ്പോൾ ബിജെപി ഓഫീസാക്കി മാറ്റുമെന്ന് പറയുന്ന ബ്രാഞ്ച് ഓഫീസ് മുക്കോലയിൽ ഇല്ലെന്നും സിപിഎം കോവളം ഏര്യ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ പറഞ്ഞു.
കൃഷിപ്പണിക്കാർ ആയുധങ്ങൾ കൊണ്ടുവയ്ക്കാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന തരത്തിൽ ബിജെപി പ്രചരിപ്പിക്കുന്നത്. ഇവിടെയാണ് ബിജെപി കൊടികുത്തിയത്.അനധികൃതമായി നിർമ്മിച്ച ഈ കെട്ടിടം പൊളിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് തഹസിൽദാർ കത്തുകൊടുത്തിട്ടുണ്ടെന്നും ഹരികുമാർ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുക്കോല പ്രഭാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ഈ സ്ഥാനാർത്ഥിക്ക് വേണ്ടിയുടെ പ്രവർത്തനങ്ങൾക്കായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. നിലയിൽ സിപിഎമ്മിന് വിഴിഞ്ഞം ലോക്കലിൽ പനവിള, തോട്ടം എന്നീ പേരുകളിൽ ബ്രാഞ്ചുകളേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.