'മാലിന്യം' എന്തുചെയ്യും.. സംശയിക്കണ്ട കിട്ടും നല്ല വരുമാനം

New Update

ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിക്കുകയാണ്. അപ്പോള്‍ ആദ്യം ഉയരുന്ന ചിന്ത ഇതുവരെ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യുമെന്നാണ്. രണ്ടാമത്തെ ചോദ്യം ബദല്‍ മാര്‍ഗത്തെക്കുറിച്ചാണ്. അപ്പോള്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നു തന്നെ ഇതിനു ബദല്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഏറെ അനുഗ്രഹമാകും. അത് ഒരു വരുമാനമാര്‍ഗവുമാക്കാം.

Advertisment

publive-image

ഇപ്പോള്‍ ജനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മലിനീകരണം തന്നെയാണ്. വര്‍ധിക്കുന്ന ജനസംഖ്യക്ക് ആനുപാതികമായി മാലിന്യങ്ങളുടെ അളവും വര്‍ധിച്ചു. സംസ്‌കരിക്കാന്‍ കഴിയുന്ന ജൈവ മാലിന്യങ്ങളേക്കാള്‍ ഏറെ പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നത് പ്ലാസ്റ്റിക് , ഇലക്ട്രോണിക് മാലിന്യങ്ങളാണ്. ഇവ കാലങ്ങളോളം മണ്ണില്‍ ലയിച്ചുചേരാതെ കിടക്കുന്നു. മണ്ണിന്റെ ഘടനക്കും ആവാസവ്യവസ്ഥക്കും ഏറെ ആഘാതം സൃഷ്ടിക്കുന്നവയാണ് ഇത്തരം മാലിന്യങ്ങള്‍.

വിദേശ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് എന്നിവ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വലിയ മാതൃകകളാണ്. എന്നാല്‍, ഈ പാത പിന്തുടരാന്‍ ഇന്ത്യക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയിലാണ് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നവസംരംഭങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നത്. അനുദിനം ടണ്‍ കണക്കിന് ജൈവ, അജൈവ മാലിന്യങ്ങളാണ് കേരളത്തില്‍നിന്നു പുറന്തള്ളപ്പെടുന്നത്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവ മുഖാന്തിരം മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും എവിടെയും പൂര്‍ണവിജയം കാണുന്നില്ല.

ഉപയോഗശൂന്യമായ വസ്തുക്കള്‍ വരുമാനത്തിനുള്ള മാര്‍ഗം കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകാണ് നടക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലും മറ്റും ഉപയോഗശൂന്യമായ കുപ്പികളില്‍നിന്നു കെട്ടിടം വരെ നിര്‍മിക്കുന്ന മാതൃകകള്‍ സമൂഹ മാധ്യമങ്ങളിലൂടെ കണ്ട് ശീലിച്ച മലയാളിയും അതെ പാതയില്‍ ചിന്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ചിന്തയുടെ പരിണിതഫലമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ആക്രി ഡോട്ട് കോം' എന്ന വെബ്‌സൈറ്റ്.

വയനാട് സ്വദേശി ഹാരിസ് റസാഖ് ആണ് ഈ 'ആക്രി'ക്കു പിന്നില്‍. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടു കൂടി വീടുകളിലെ പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കേതര മാലിന്യങ്ങള്‍ ശേഖരിക്കുകയും അതില്‍നിന്നു മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുകയുമാണ് 'ആക്രി.കോം' ചെയ്യുന്നത്. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്രി ഡോട്ട് കോമിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഗാര്‍ഹിക മാലിന്യങ്ങള്‍ വിറ്റ് പണം നേടാനും സാധിക്കും.

ഉപഭോക്തൃ കേന്ദ്രീകൃതമായ പദ്ധതികളാണ് ഇവിടെ അനിവാര്യമായി വരുന്നത്. ഈ അവസ്ഥ നേരില്‍ കണ്ടു മനസിലാക്കിയതോടെയാണ് ഹാരിസ് മാലിന്യ സംസ്‌കാരനാമത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട്, മാലിന്യത്തെ വരുമാനമാക്കി മാറ്റുന്ന ആക്രി ഡോട്ട് കോം എന്ന സംരംഭത്തിന് രൂപം നല്‍കിയത്. അഞ്ചു വര്‍ഷം മുന്‍പ് ഒരു ദിവസം കോവളം ബീച്ചില്‍ വെള്ളം കുടിച്ച പ്ലാസ്റ്റിക് ബോട്ടില്‍ കളയുന്നതിനായി ഒരു വേസ്റ്റ് ബിന്‍ അന്വേഷിച്ചു നടക്കുന്ന ഒരു വിദേശ വനിതയെ കണ്ടതോടെയാണ് ഹാരിസിന് കേരളത്തില്‍ മാലിന്യപ്രശ്‌നം ഇത്ര രൂക്ഷമാണെന്ന് മനസിലായത്.

publive-image

വിദേശ മാതൃകകകള്‍ പഠിച്ചശേഷം പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവയില്‍നിന്നു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ആക്രി ഡോട്ട് കോം ചെയ്യുന്നത്. ഇത് ആധുനിക സാങ്കേതിക വിദ്യയുടെ കാലമായതിനാല്‍ മാലിന്യ ശേഖരണവും ഹൈടെക്ക് ആണ്. www.aaakri.com എന്ന വെബ്‌സൈറ്റ് വഴിയും ആക്രി എന്ന മൊബൈല്‍ ആപ്പ് വഴിയുമാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്.ആക്രി ഡോട്ട് കോമിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. താമസിയാതെ കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്കും ആക്രി ഡോട്ട് കോം പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ആക്രി ഡോട്ട് കോം വഴി മാലിന്യങ്ങള്‍ വീട്ടില്‍നിന്ന് ഒഴിവാക്കുക വളരെ ഏറെ എളുപ്പമാണ്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം സൈന്‍ അപ്പ് ചെയ്യുക. ആപ്ലിക്കേഷന്‍ തീര്‍ത്തും സൗജന്യമാണ്. ഏകീകൃതമായ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനമാണ് ആക്രി ഡോട്ട് കോമിനുള്ളത്. മാലിന്യങ്ങള്‍ വീട്ടില്‍നിന്നു നീക്കം ചെയ്യേണ്ട മുറയ്ക്ക് ആപ്ലിക്കേഷന്‍ മുഖേന അറിയിക്കുകയോ, മിസ്സ്ഡ് കോള്‍ അലേര്‍ട്ട് നല്‍കുകയോ ചെയ്യുക. അലേര്‍ട്ട് ലഭിച്ച ഉടനെ ആക്രി ഡോട്ട് കോമിന് കീഴിലുള്ള മാലിന്യ ശേഖരണ സേനയായ യൂത്ത് ആര്‍മി അലേര്‍ട്ട് ലഭിച്ച സ്ഥലത്തെ വീട്ടില്‍ നേരിട്ടെത്തി മാലിന്യങ്ങള്‍ ശേഖരിക്കും. മാത്രമല്ല, പ്ലാസ്റ്റിക്ക്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്ക് തൂക്കത്തിനനുസരിച്ചുള്ള വിലയും ലഭിക്കും. അതിനാല്‍ തന്നെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ആക്രി ഡോട്ട് കോമിന് തിരുവനന്തപുരം ജില്ലയില്‍ ലഭിക്കുന്നത്.

ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ നേരെ കൊണ്ട് പോകുന്നത് പ്രോസസിംഗ് യൂണിറ്റിലേക്കാണ്. അവിടെ വച്ച് മാലിന്യങ്ങള്‍ വേര്‍തിരിക്കുകയും ഘടനയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുകയും ചെയ്യുന്നു. വീട്ടില്‍ നിന്നും ഒഴിവാക്കുന്ന, പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്ന ഇത്തരം മാലിന്യങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളിലെ മാതൃകകള്‍ പിന്തുടര്‍ന്നുകൊണ്ട് മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായുള്ള സാങ്കേതിക വിദ്യയും ഹാരിസ് തന്റെ സംരംഭത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

publive-image

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിന്റെ എങ്ങനെ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കാതെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റം എന്നുള്ള ഹാരിസിന്റെ അന്വേഷണത്തിന്റെ ഫലമാണ് ആക്രി ഡോട്ട് കോം. പ്ലാസ്റ്റിക്കില്‍നിന്നു ഹാരിസ് ഉല്‍പ്പാദിപ്പിക്കുന്നത് വിട്രിഫൈഡ് ടൈലിനെ വെല്ലുന്ന ടൈലുകളാണ്. ബംഗളൂരു പോലുള്ള നഗരങ്ങളില്‍ ഇതിനോടകം ജനസമ്മതി നേടിയ പ്ലാസ്റ്റിക്ക് ടൈലുകള്‍ ആക്രി ഡോട്ട് കോമിന് കീഴില്‍ കേരളത്തിലും പരിചയപ്പെടുത്തുകയാണ് ഹാരിസ്.

ഫുട്പാത്ത് നിര്‍മാണം, പാര്‍ക്കുകളിലെയും മറ്റ് പൊതുസ്ഥലങ്ങളിലെയും നടപ്പാതയുടെ നിര്‍മാണം എന്നിവക്ക് പ്ലാസ്റ്റിക്കില്‍നിന്നു നിര്‍മിക്കുന്ന ഈ ടൈലുകള്‍ വിനിയോഗിക്കാം. മാത്രമല്ല, പാര്‍ക്കുകളിലും മറ്റും ഉപയോഗിക്കുന്ന ബെഞ്ചുകള്‍ ,കസേരകള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ പ്ലാസ്റ്റിക്കുകള്‍ വിനിയോഗിക്കാം.

മാലിന്യമായി പുറന്തള്ളിയ പ്ലാസ്റ്റിക്കില്‍നിന്നു ടൈലുകളും ബെഞ്ചുകളും ചുരുങ്ങിയത് 20 വര്‍ഷക്കാലം ഇവയ്ക്ക് ഈട് നിലനില്‍ക്കുമെന്നും ഹാരിസ് പറയുന്നു.അതിനാല്‍ താനെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍നിന്നു ബെഞ്ചുകളും ഡെസ്‌കുകളും മറ്റു വസ്തുക്കളും ഉല്‍പ്പാദിപ്പിച്ച് തങ്ങളുടെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി കോര്‍പ്പറേറ്റുകള്‍ മുന്നോട്ട് വരണമെന്നാണ് ഹാരിസ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. നവകേരള നിര്‍മാണത്തില്‍പങ്കാളികളാകുന്ന ഓരോ വ്യക്തിക്കും ചെയ്യാന്‍ കഴിയുന്ന കാര്യമാണിത്.

waste tiles palstic
Advertisment