തിരുവനന്തപുരം ∙ വൈദ്യുതിക്ക് പിന്നാലെ വെള്ളക്കരവും ഉയര്‍ത്തുന്നു. വാട്ടർ അതോറിറ്റി മുഖേന നൽകുന്ന വീട്ടാവശ്യത്തിനുള്ള ശുദ്ധജലത്തിന്റെ കരം ലീറ്ററിന് 0.6 പൈസയാക്കാനാണ് പുതിയ നീക്കം. നിർദേശം വാട്ടർ അതോറിറ്റിബോർഡ് ചർച്ച ചെയ്ത് എൽഡിഎഫ് അനുമതിയോടെ വർധന നടപ്പാക്കിയാൽ മതിയെന്നാണ് തീരുമാനം.
വൈദ്യുതിചാർജിനു പിന്നാലെ ശുദ്ധജല കരംകൂടി വർധിപ്പിക്കുന്നത് സർക്കാരിനെതിരെ രോഷം വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ. വാട്ടർഅതോറിറ്റിയുടെ അടുത്തയോഗത്തിൽ വിഷയം ചർച്ചചെയ്യും. ഇപ്പോൾ ഒരു ലീറ്റർ ശുദ്ധജലത്തിന് 0.4 പൈസയാണ് (അര പൈസക്കു താഴെ) വില ഈടാക്കുന്നത്.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലുള്ള വാട്ടർ അതോറിറ്റിയുടെ പ്രവർത്തനം ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ചെടി നനയ്ക്കാനും ഇതരവാണിജ്യആവശ്യങ്ങൾക്കും വരെ ശുദ്ധജലം ഉപയോഗിക്കുന്നത് വ്യാപകമാണ്.
അതു തടയാനുളള സംവിധാനവും ശക്തിപ്പെടുത്തണം. കൂടുതൽ കണക്ഷനുകൾ നൽകാനും സാമ്പത്തിക നിലമെച്ചപ്പെടുത്തേണ്ടതുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച്
അതോറിറ്റിയുടെ നിലവിലുള്ള നഷ്ടം 600 കോടി രൂപയാണ്. കെഎസ്ഇബിക്കു തന്നെ വലിയ തുകയാണ് കുടിശിക. ഒരു മാസം 26 കോടി രൂപയാണ് വൈദ്യുതിക്കു മാത്രം നൽകുന്നത്. നിരക്ക് വർധിപ്പിച്ചതോടെ ഇനി എതാണ്ട് 30 കോടി രൂപയാകും.
വെളളത്തിനു നിരക്ക് കൂട്ടുന്നതിനൊപ്പം നഷ്ടം നികത്താൻ അതോറിറ്റിയുടെ ഡിവിഷനുകൾ കേന്ദ്രീകരിച്ചുളള നടപടികൾക്കും നീക്കം തുടങ്ങി. അതത് യൂണിറ്റിനാവശ്യമായ വൈദ്യുതി നല്ലൊരുഭാഗം സ്വയം ഉൽപാദിപ്പിക്കാൻ സോളാർ പാനലുകൾ സ്ഥാപിക്കൽ സജീവ പരിഗണനയിലാണ്.