വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് നൽകും. പരിശോധനകൾ പൂർത്തിയായി. പുറത്തുവന്നതിനേക്കാൾ കൂടുതൽ വായ്‌പാ തട്ടിപ്പുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നടത്തിയ വായ്പാ തട്ടിപ്പിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നേരത്തെ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
ആത്മഹത്യചെയ്ത രാജേന്ദ്രന്‍ നായരുടെ കടബാധ്യത ബാങ്ക് ഏറ്റെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ബാങ്കില്‍ ജോലിനല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. വായ്പ തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ അബ്രഹാമും മുന്‍സെക്രട്ടറി രമാദേവിയും ജയിലിലാണ്.
മുഖ്യ ആസൂത്രകരില്‍ ഒരാളായ സേവാദള്‍ ജില്ലാ വൈസ് ചെയര്‍മ്മാന്‍ സജീവന്‍ കൊല്ലപ്പള്ളി ഉള്‍പ്പെടെയുള്ള മറ്റുപ്രതികള്‍ ഒളിവിലാണ്. മരണത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന രാജേന്ദ്രന്‍ നായരുടെ ആത്മഹത്യ കുറിപ്പ് അന്വേഷണത്തിനിടെ ലഭിച്ചിരുന്നു. കെ.കെ എബ്രഹാമും ബാങ്ക് ഡയറക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടുന്ന 10 പ്രതികളാണുള്ളത്.