ജനീവ: നിലവാരമില്ലാത്ത ഇന്ത്യൻ മരുന്നുകൾക്കെതിരെ ജാഗ്രതാനിർദേശവുമായി ലോകാരോഗ്യ സംഘടന. നിലവാരമില്ലാത്ത മരുന്നുകൾ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മരണവും ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന നിർദേശവുമായി രംഗത്ത് എത്തിയത്.
ഇന്ത്യൻ മരുന്നുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങൾ ഗൗരവതരമാണെന്നും കടുത്ത നടപടിയെടുക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. നിലവാരമില്ലാത്ത മരുന്നുകളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്കൊപ്പം ഇന്തോനേഷ്യയുമുണ്ട്. മുന്നൂറിലേറെ കുട്ടികളുടെ മരണത്തിന് കാരണമായ മരുന്നുകളിന്മേൽ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടു ലഭിക്കുന്നമുറക്ക് നടപടിയുണ്ടാകുമെന്നും മാർഗരറ്റ് ഹാരിസ് അറിയിച്ചു.
ചുമമരുന്ന് കഴിച്ചുള്ള മരണത്തെത്തുടർന്ന് അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ മരുന്നുകൾക്കെതിരെ വിമർശനമുണ്ടായതോടെ രാജ്യത്തെ 18 കഫ്സിറപ്പ് നിർമാണക്കമ്പനികൾ പൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. 71 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.