മക്കളുടെ അഴിമതിക്ക് കൂട്ട്‌നില്‍ക്കുന്ന കൊടിയേരിയെ എന്തുകൊണ്ട് സിപിഎം പുറത്താക്കുന്നില്ല; സാമ്പത്തിക ഇടപാടില്‍ സത്യസന്ധത പാലിക്കാത്തതിന് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയത് കൊടിയേരി ബാലകൃഷ്ണന് മറക്കാനാകുമോ? ആഡംബര ജീവിതം നയിക്കുന്നുവെന്ന് പറഞ്ഞ് എസ്എഫ്‌ഐ നേതാവിനെ പുറത്താക്കിയ പാര്‍ട്ടി ബിനീഷിന്റെ കാര്യത്തില്‍ സമ്പൂര്‍ണ മൗനം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. തൊഴിലാളി വര്‍ഗത്തിന് ബിനിഷ് ചെയ്തു കൊടുത്ത സേവനത്തെക്കുറിച്ച് അന്വേഷിക്കാനോ, അതല്ലെങ്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ്കാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനോ അല്ല ഇഡി വിളിപ്പിച്ചത്. മറിച്ച് സ്വര്‍ണക്കടത്തിലും – മയക്കുമരുന്നിടപാടിലും ഇയാളുടെ പങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചറിയാനാണ് ഇഡി വിളിപ്പിച്ചത്.

Advertisment

publive-image

പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ബിനീഷിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തയ്യാറായിട്ടില്ല. – ഇനി ബാംഗലൂര് മയക്കുമരുന്നിടപാടില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യോത്തര പരിപാടി വരാനിരിക്കയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ രണ്ട് മക്കളും ഒരു മാതിരിപ്പെട്ട എല്ലാത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കണക്കില്‍ പ്പെടാത്ത സ്വത്ത് സമ്പാദനം നടത്തിയവരാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്, പ്രത്യേകിച്ച് ഇളയമകനായ ബിനീഷ് കോടിയേരി.

മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും അവരുടെ മക്കളുടെയും ജീവിതവും ധാര്‍മ്മികതയും സദാചാരവുമൊക്കെ ചൂഴ്ന്ന് അന്വേഷിക്കുകയും, തട്ടിന്‍ പുറത്ത് കേറി നിന്ന് രാഷ്ട്രീയധാര്‍മ്മികത ഘോഷിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും മിണ്ടാട്ടമില്ല. എന്നും എക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ ഇങ്ങനെയായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 22 കൊല്ലം മുമ്പ് മരിച്ചു പോയ പിതാവ് ആര്‍ എസ് എസുകാരനായിരുന്നു എന്ന് ചികഞ്ഞ് കണ്ടു പിടിച്ച് കൊണ്ടുവന്ന കോടിയേരി ബാലകൃഷ്ണന്‍, തന്റെ മകന്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയാണെന്ന കാര്യം എന്തേ മറച്ചു പിടിച്ചു വെന്ന് പൊതു സമൂഹത്തോട് പറയണം.? മൂത്ത മകന്‍ ബിനോയ് അറബിയെ പറ്റിച്ച് 13 കോടിരൂപ തട്ടിയെടുത്ത സംഭവം നടന്നിട്ട് അധികകാലമായില്ല.

എസ് എഫ് ഐ യുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും ബംഗാളില്‍ നിന്നുള്ള സി പി എം രാജ്യസഭ അംഗവുമായിരുന്ന ഋതബ്രത ബാനര്‍ജി കമ്യൂണിസ്റ്റ് കാരന് നിരക്കാത്ത വിധത്തിലുള്ള ജീവിത ശൈലി സ്വീകരിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് 2017 ല്‍ പുറത്താക്കിയിരുന്നു. അദ്ദേഹത്തി നെതിരെ സി പി എം തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങളില്‍ വില കൂടിയ ഫാബ് ഇന്ത്യയുടെ കുര്‍ത്ത ധരിക്കുന്നു,

publive-image

ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചും മോണ്ട് ബ്ലാങ്ക് പേനയും ഉപയോഗിക്കുന്നു എന്നൊക്കെ യായിരുന്നു പാര്‍ട്ടി കണ്ടെത്തിയ മഹാ അപരാധങ്ങള്‍ – ഋത ബ്രതയെ പുറത്താക്കാന്‍ തീരുമാനമെടുത്ത പോളിറ്റ് ബ്യൂറോയിലെ അംഗമായ കൊടിയേരിയുടെ മക്കളുടെ ആഡംബരത്തിന്നും, മറ്റ് അപരാധങ്ങള്‍ക്കും കയ്യും കണക്കുമില്ല – എടുത്തു പറയത്തക്ക തൊഴിലോ, ബിസിനസോ, വരുമാനമോ ഇല്ലാത്ത ഈ മക്കള്‍ എല്ലാത്തരം മാഫിയാ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാണെന്ന് അന്വേഷണ ഏജന്‍സികളും ജനങ്ങളും വിശ്വസിക്കുന്നു.

ഇവരുടെ അധാര്‍മ്മിക ജീവിതത്തെക്കുറിച്ച് ചോദിച്ചാ കോടിയേരിയും പിണറായിയും ഒരേ മറുപടിയാണ് പറയുന്നത് – മക്കള്‍ പ്രായപൂര്‍ത്തിയായവരാണ്, അവരുടെ ചെയ്തികളെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കേണ്ടതില്ലെന്നാണ്. ഇതേ ന്യായം പ്രതിപക്ഷ നേതാക്കളുടെ മക്കളുടെ കാര്യത്തിലും ബാധകമാണോ കൊടിയേരി സഖാവേ?

സി പി എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും ഇടത് മുന്നണിയുടെ കണ്‍വീനറും എം എല്‍ എ യും രാജ്യസഭാംഗവുമൊക്കെയായിരുന്ന കെ. ചാത്തുണ്ണി മാസ്റ്ററെ, 35 വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് സിപിഎം സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിലെ പ്രധാന ഭാഗമിങ്ങനെയാണ്.

ചാത്തുണ്ണി മാസ്റ്റര്‍ സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പാലിക്കാതിരിക്കുകയും, തന്മൂലം അദ്ദേഹത്തെപ്പറ്റി പാര്‍ട്ടി മെമ്പര്‍മാരുടേയും സുഹൃത്തുക്കളുടേയും ഇടയില്‍ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുകയും ചെയ്തതിനും പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ് ) പാര്‍ടി കേരള സംസ്ഥാന കമ്മറ്റി മെമ്പറായ കെ. ചാത്തുണ്ണി മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

പാര്‍ടിയുടെ സാംസ്‌കാരിക സംഘടനയായ ജനശക്തി ഫിലിംസിന്റെ സാമ്പത്തിക ഇടപാടില്‍ മറ്റാരുടേയൊ കുറ്റം കൊണ്ടുണ്ടായ സാമ്പത്തിക ക്രമക്കേട്ടിന്റെ പേരില്‍ സമുന്നതനായ നേതാവിനെ പുറത്താക്കാന്‍ പറഞ്ഞ ന്യായങ്ങളൊന്നും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിക്കു ബാധകമല്ലേ?- സാമ്പത്തിക ഇടപാടില്‍ സത്യസന്ധത പാലിക്കാതിരിക്കുകയും ദേശവിരുദ്ധ ഇടപാടുകളില്‍ മക്കള്‍ പങ്കെടുക്കുകയും ചെയ്തതിന്റെ പേരില്‍ പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയതിന്റെ പേരില്‍ ഒരു നടപടിയുമില്ല.
എന്ത് നല്ല പാര്‍ട്ടി – !

പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ കൊള്ളരുതായ്മകളെ ന്യായികരിച്ച് വെളുപ്പിക്കാനുള്ള ബാധ്യതയും അണികളുടേതായി മാറിക്കഴിഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുരപ്പുറത്ത് കേറി നിന്ന് ഘോഷിക്കുന്ന ധാര്‍മ്മിക തയില്‍ നിങ്ങള്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും നടത്തുന്ന കൊടിയേരിയുടെ മക്കളെ തള്ളിപ്പറയാനും, അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയില്‍ നിന്നൊഴിവാ ക്കാനുമുള്ള ആര്‍ജവം കാണിക്കണം. … ഇല്ലെങ്കില്‍ നിങ്ങള്‍ മേലാല്‍ രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ചും, സുതാര്യതയെക്കുറിച്ചും മിണ്ടിപ്പോവരുത്.

Advertisment