16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ വെടിയേറ്റ് മുഖത്തിന്റെ ഭൂരിഭാഗവും തകര്‍ന്നു; പിന്നീട് മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായി; യുഎസില്‍ ആദ്യമായി മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കോനി പള്‍പ്പ് അന്തരിച്ചു

New Update

publive-image

വാഷിംഗ്ടണ്‍: അതിജീവനത്തിന്റെ പ്രതീകമായിരുന്നു കോനി പള്‍പ്പ് എന്ന 57-കാരി. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ വെടിയേറ്റ് മുഖത്തിന്റെ മിക്ക ഭാഗവും തകര്‍ന്നപ്പോഴും അവര്‍ പിടിച്ചു നിന്നു. തുടര്‍ന്ന് മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയയായി അവര്‍ ചരിത്രത്തിന്റെ ഭാഗമായി. യുഎസില്‍ ആദ്യമായി മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ആ ധീരവനിത ഒടുവില്‍ യാത്രയായി.

Advertisment

2008ല്‍ കോനിയുടെ മുഖം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ക്ലെവെലാന്‍ഡ് ക്ലിനിക്ക് ആണ് ഇവരുടെ മരണവിവരം വെള്ളിയാഴ്ച പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. കോനി ധീരയായ വനിതയായിരുന്നുവെന്നും സമൂഹത്തിന് പ്രചോദനമായിരുന്നുവെന്നും കോനിയുടെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവരില്‍ ഒരാളായ ഡോ. ഫ്രാങ്ക് പപ്പായ് പറഞ്ഞു.

2004 സെപ്റ്റംബറിലായിരുന്നു ഭര്‍ത്താവ് ടോം കള്‍പ്പിന്റെ വെടിയേറ്റ് കോനിയുടെ മുഖം തകര്‍ന്നത്. മൂക്ക്, കവിള്‍, വാ, കണ്ണ് എന്നിവയെല്ലാം തകര്‍ന്നിരുന്നു. മുഖത്തെ ഏതാനും ഭാഗങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നു. കോനിയുമായുള്ള വഴക്കിനിടെയാണ് ടോം ഇവരെ വെടി വയ്ക്കുന്നത്.

തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ടോം രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2008 ഡിസംബറില്‍ മുഖം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നതുവരെ മുപ്പതോളം ശസ്ത്രക്രിയകള്‍ക്ക് കോനി വിധേയയായി.

Advertisment