വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പള്ളി പൊലീസ് പൊക്കി. തൃശ്ശൂർ തളിക്കുളത്താണ് സംഭവം. പത്താംകല്ല് സ്വദേശി സുഹൈലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെക്ക് രഹസ്യ വിവര ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയിരിക്കുന്നത് കണ്ടെത്തിയത്. പത്താംകല്ലിലെ വീടിന് പുറകിലെ പറമ്പിൽ നാലടിയോളം ഉയരത്തിൽ വളർന്ന നിലയിലായിരുന്നു കഞ്ചാവ് ചെടി. പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയാണ് കഞ്ചാവ് ചെടി പിഴുത് മാറ്റിയത്. തീരദേശത്തെ ലഹരിക്കടത്തുകാരെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും വരും ദിവസങ്ങളിൽ റെയ്ഡുകളടക്കം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം വിളപ്പിൽശാലയിൽ വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവും പിടികൂടിയിട്ടുണ്ട്. പരിശോധനയിൽ വീടിൻറെ ടെറസിൽ നിന്നും 18 കഞ്ചാവ് ചെടികൾ കണ്ടെത്തി.2 പെട്ടികളിൽ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് കൃഷി. കഞ്ചാവ് നട്ടുവളർത്തിയ രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ തിരുവനന്തപുരത്ത് പിടിയിലായിട്ടുണ്ട്. രണ്ട് ആഡംബര കാറുകളിലാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.