മലപ്പുറം: യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈര്‍ സ്ഥാനം രാജി വച്ചത് സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലെന്ന് റിപ്പോര്‍ട്ട്. യുവതി മുസ്ലീംലീഗിന്‍റെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയതോടെയാണ് സുബൈറിന്‍റെ സ്ഥാനം തെറിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
കത്‌വ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണവും അതുസംബന്ധിച്ച വിവാദവും തുടരുന്നതിനിടെയാണ് സുബൈറിന്‍റെ പൊടുന്നനെയുള്ള രാജി. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് സുബൈർ രാജിവെച്ചത് എന്നാണ് അറിയുന്നത്.
പാർട്ടി നേതൃത്വം രാജി സ്വീകരിച്ചു. ദേശീയ അധ്യക്ഷന്‍ ഖാദര്‍ മെയ്തീന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തേ കത്‌വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച തുകയില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ വകമാറ്റിയതായി മുന്‍ ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിച്ചിരുന്നു.