കാശ്മീരിലെ നിയന്ത്രണരേഖക്കടുത്തും ചൈനയോട് ചേർന്ന ഇന്ത്യൻ അതിർത്തിക്കിപ്പുറവും യുദ്ധസമയത്ത് ജനങ്ങൾക്ക് സുരക്ഷിതമായി കഴിയാനുള്ള ബങ്കറുകളുടെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുകയാണ്. ഇതുവരെ 1200 ബങ്കറുകൾ നിർമ്മിച്ചു കഴിഞ്ഞു. 1131 ബങ്കറുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മൊത്തം 3131 ബങ്കറുകളാണ് നിർമ്മിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.
ഭൂമിക്കടിയിൽ സിമന്റും കമ്പിയുമുപയോഗിച്ചുള്ള ഒരു ബങ്കർ നിർമ്മിക്കാൻ ഏകദേശം 14 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇവയുടെ ഭിത്തികളും മുകൾഭാഗവും മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ചു മൂന്നിരട്ടി കനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ വെടിയുണ്ടകളും ,സ്‌ഫോടനങ്ങളും പൂർണ്ണമായും പ്രതിരോധിക്കാൻ ഇവയ്ക്കു കഴിയുന്നതുമാണ്.
അതിർത്തിക്കപ്പുറത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളിൽനിന്നും അതിർത്തിഗ്രാമങ്ങളിലെ ജനങ്ങളെ രക്ഷിച്ചു സുരക്ഷിതരായി പാർപ്പിക്കാനാണ് ഈ ബങ്കറുകൾ ഉപയോഗിക്കുക. ബങ്കറുകളുടെ നിർമ്മാണം പൂർത്തിയായശേഷം ഇവയെല്ലാം അവിടുത്തെ ഗ്രാമസഭകൾക്ക് കൈമാറുകയാണ് സൈന്യം ചെയ്യുന്നത്.
ഇത് കൂടാതെ ചൈനീസ് അതിർത്തിയിൽ വിശാലമായ രണ്ടു തുരങ്കങ്ങളും പാക്കിസ്ഥാൻ അതിർത്തിയിൽ ഒരു തുരങ്കവും നിർമ്മിക്കാനുള്ള 15 കോടി രൂപ വീതമുള്ള കരാർ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ ലിമിറ്റഡുമായി സർക്കാർ ഒപ്പുവച്ചുകഴിഞ്ഞു. ഓരോ തുരങ്കത്തിലും 800 ടൺ വീതം യുദ്ധസാമഗ്രികൻ സൂക്ഷിക്കാൻ കഴിയുന്നതാണ്. ഉയരം കൂടിയ മഞ്ഞുമൂടിയ സ്ഥലങ്ങൾവഴി എപ്പോഴും വാഹനയാത്ര സാദ്ധ്യമല്ലെന്നതാണ് ഇത്തരം തുരങ്കങ്ങൾ നിർമ്മിക്കാനുള്ള മുഖ്യ കാരണം.