ന്യൂ യോർക്ക്: തുർക്കി-സിറിയ അതിർത്തി പ്രദേശത്തു ശനിയാഴ്ച പുലർച്ചെ ഉണ്ടായ ഭൂമി കുലുക്കത്തിൽ 1,500 പേരെങ്കിലും മരിച്ചതായി ന്യൂ യോർക്ക് സമയം പുലർച്ചെ ആറു മണിക്ക് എത്തുന്ന റിപ്പോർട്ടുകളിൽ പറയുന്നു. നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഓരോ 10 മിനിട്ടിലും ഒരു ജഡമെങ്കിലും കണ്ടെടുക്കുന്നതു കൊണ്ട് മരണ സംഖ്യ ഇനിയും കുതിച്ചുയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.
റിട്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭാവകേന്ദ്രം തെക്കു കിഴക്കൻ തുർക്കിയിൽ സിറിയൻ അതിർത്തിയോടു ചേർന്ന കഹറാമാന്മാരസ് എന്ന സ്ഥലത്തായിരുന്നു. രണ്ടു മില്യൺ ആളുകൾ താമസിക്കുന്ന ഗാസിയാന്റെപ്പ് നഗരത്തിൽ നിന്ന് 20 മൈൽ അകലെ. സിറിയയെ നുറുക്കിയ ആഭ്യന്തര യുദ്ധത്തിൽ നിന്നു പലായനം ചെയ്ത ആയിരക്കണക്കിനു കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്.
തുർക്കിയിലെ മരണസംഖ്യ 912 ആയി എന്ന് ഏറ്റവും ഒടുവിൽ പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. 5,383 ആണ് പരുക്കേറ്റവരുടെ കണക്ക്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. പക്ഷെ എത്രത്തോളമെന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിൽ നിന്ന് ഔദ്യോഗിക കണക്കിൽ പറയുന്നത് 217 പേർ മരിച്ചെന്നാണ്. എന്നാൽ 380 പേർ മരിച്ചുവെന്നു ഇറാഖി-ഇറേനിയൻ മാധ്യമങ്ങൾ പറയുന്നു. ആയിരത്തിലേറെ ആളുകൾക്ക് പരുക്കേറ്റു.
സിറിയയിലെ ആശുപത്രികളെല്ലാം തുടർച്ചയായ ബോംബിങ്ങിൽ തകർന്നു പൊടിയായ അവസ്ഥയിലാണ്. തീവണ്ടി സർവീസുകൾ ശനിയാഴ്ച നിർത്തി വച്ചു.
സൈപ്രസ്, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തുടർചലനങ്ങൾ ദിവസങ്ങളോളം ഉണ്ടാവുമെന്നാണ് ആശങ്ക. ആദ്യത്തെ ഭൂചലനത്തിനു ശേഷം 6.7 ശക്തിയിൽ മറ്റൊന്ന് ഉണ്ടായി. മൊത്തം നാല്പതിലേറെ ഉണ്ടായി എന്നാണ് കണക്ക്.
തുർക്കിയിലെ ആഭ്യന്തര മന്ത്രി സുലെമാൻ സോയ്ലു പറയുന്നത് 10 നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ്.
സിറിയ കനത്ത ശൈത്യക്കാറ്റിനു നടുവിലുമാണ്.