കൊച്ചി : ചിരിക്കുക , ചിരിപ്പിക്കുക എന്നതിനപ്പുറം ഒരു അജണ്ട ഇല്ലാത്ത നടനായിരുന്നു അന്തരിച്ച ഇന്നസെന്റ്. നടനായിരുന്നെങ്കിലും അദ്ദേഹം ഒരു നേതാവുകൂടിയായിരുന്നു, അത് ചലച്ചിത്ര മേഖലയിലായാലും രാഷ്ട്രീയത്തിലായാലും. ക്യാൻസർ ബാധിച്ചു എന്നറിഞ്ഞപ്പോൾ പോകാൻ പറ .. എന്നതായിരുന്നു ഇന്നസെന്റ് ലൈൻ.
പക്ഷെ കരഞ്ഞത് ഒരിക്കൽ മാത്രം - അത് ഭാര്യ എലിസബത്തിനും അസുഖമാണെന്ന് അറിഞ്ഞപ്പോൾ. എലിസബത്തിനെ അധികമാരും കണ്ടിട്ടില്ലെങ്കിലും ഇന്നസെന്റിന്റെ എല്ലാ അഭിമുഖങ്ങളിലും 'നായിക' എലിസബത്ത് തന്നെയായിരുന്നു. അദ്ദേഹം എന്ത് പറഞ്ഞാലും അതിലൊരു ഹ്യൂമർ ഉണ്ടായിരുന്നു. വെറുതെ നിന്നാലും അതിലൊന്ന് ചിരിക്കാൻ ഉണ്ടായിരുന്നു. ഇന്നസെന്റിന്റെ നോട്ടം പോലും ഹാസ്യം ആയിരുന്നു .
സിനിമയിലെ ലോബികളിലൊന്നും ഇന്നസെന്റ് ഭാഗഭാക്ക് ആയിരുന്നില്ല . ഒരു പടം മമ്മൂട്ടിക്ക് ഒപ്പമാണെങ്കിൽ അടുത്തത് മോഹൻലാലിനൊപ്പം . പിന്നെ ദിലീപ് , ജയറാം , പൃഥ്വിരാജ് വരെ അങ്ങനെ നീളും . അതിലാർക്കും പരിഭവവും ഇല്ല .
എത്ര സിനിമയിൽ ഒന്നിച്ചു അഭിനയിച്ചാലും അദ്ദേഹം ഒരു നടന്റെമാത്രം കമ്പനി ആകില്ല. ഇന്നസെന്റിന് എല്ലാവരെയും വേണം. അതിനാലാണ് അദ്ധേഹം 18 വർഷം താരസംഘടനയായ അമ്മയുടെ അധ്യക്ഷനായിരുന്നത്. എന്നെ ഒഴിവാക്കണം ഇനി വയ്യ എന്ന് തൊഴുത് പറഞ്ഞപ്പോഴാണ് അദ്ദേഹത്തെ മാറ്റിയത്. അപ്പോൾ പോലും ഒന്നുകിൽ മോഹൻലാൽ , അല്ലെങ്കിൽ മമ്മൂട്ടി . അതിനപ്പുറം ആര് വന്നാലും സംഘടനാ പിളരും എന്നതായിരുന്നു സാഹചര്യം. അതിലും അദ്ദേഹം തമാശ പറയുമായിരുന്നു . തനിക്ക് ശേഷം മകനെ ആ സ്ഥാനത്തിരുത്തണം എന്നാണ് ആഗ്രഹമെന്നായിരുന്നു രാഷ്ട്രീയക്കാരെ ട്രോളിക്കൊണ്ട് ഇന്നസെന്റ് പറഞ്ഞത് .