അങ്കാറ : നിര്‍ണ്ണായകമായ പൊതു തിരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന് മേല്‍ക്കൈയ്യെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും എതിരാളിയും പ്രതിപക്ഷ നേതാവുമായ കമാല്‍ കിലിച്ദാരോഗ്ലുവും തമ്മിലാണ് ശക്തമായ പോരാട്ടം. വിജയത്തിന് ആവശ്യമായ 50 ശതമാനം വോട്ട് ഇരുവര്‍ക്കും നേടാനായിട്ടില്ല. ഉര്‍ദുഗാന് 49.49 ശതമാനം വോട്ട് ലഭിച്ചെന്ന് തുര്‍ക്കി സുപ്രീം ഇലക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കമാലിന് 44.79 ശതമാനം വോട്ടാണ് ലഭിച്ചത്. ഇരുവരും 50 ശതമാനം വോട്ട് നേടാത്ത സാഹചര്യത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും. രണ്ടാഴ്ചയുടെ ഇടവേളയില്‍ മെയ് 28 നായിരിക്കും അടുത്തഘട്ട തിരഞ്ഞെടുപ്പ് .
.അഭിപ്രായവോട്ടെടുപ്പുകളില്‍ എതിരാളി കെമാല്‍ കിലിക്ദറോഗ്ലുവിനാണ് സാധ്യതയെന്നായിരുന്നു സൂചന.തന്റെ ഇസ്ലാമിക ഭരണകക്ഷിയും അതിന്റെ അള്‍ട്രാനാഷണലിസ്റ്റ് സഖ്യകക്ഷികളും പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതായും എര്‍ദോഗന്‍ അവകാശപ്പെട്ടു.
എര്‍ദോഗന്‍ 49.3% വോട്ട് നേടിയതായി അനഡോലു സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏകദേശം 47 ശതമാനം ബാലറ്റ് ബോക്സുകള്‍ എണ്ണിയപ്പോള്‍ത്തന്നെ എര്‍ദോഗന്‍ മികച്ച ലീഡ് നേടിയതായി തുര്‍ക്കി സര്‍ക്കാരിന്റെ അംഗീകൃത വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാറ്റോ അംഗരാജ്യമായ തുര്‍ക്കിയുടെ ഭാവി സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍.
സെക്യുലര്‍ അനുകൂല, മധ്യ-ഇടതുപക്ഷ സി എച്ച് പിയുടെ (റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി) അടക്കമുള്ള ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായിരുന്നു കിലിക്ദറോഗ്ലു.
മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥി മുഹറം ഇന്‍സെ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.ഇന്‍സെയുടെ വോട്ടര്‍മാര്‍ കിലിക്ദരോഗ്ലുവിനെ പിന്തുണയ്ക്കുമെന്നും കണക്കുകൂട്ടിയിരുന്നു.