ഡബ്ലിന്‍ : ഗര്‍ഭച്ഛിദ്രം നിയമപരമാക്കിയതിന്റെ അഞ്ചാം വാര്‍ഷികമെത്തുമ്പോള്‍ സര്‍ക്കാരിനെതിരെ വാളോങ്ങി കത്തോലിക്കാ സഭ.വൈകാതെ ഈ നിയമം റദ്ദാക്കപ്പെടുമെന്ന് വിശ്വസിക്കുന്ന സഭാ നേതൃത്വം സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അതിനെതിരേ ബോധവല്‍ക്കരണവും പ്രതിരോധവും തുടരുന്നതിനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനാ ചടങ്ങുകളിലും നിയമത്തിനെതിരായ ആശയപ്രചാരണവും നടത്തും.
അതേ സമയം,കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും. ഇതിനായുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകളും മറ്റും സര്‍ക്കാര്‍ അവലോകനം ചെയ്യതുവരികയാണ്.അതിനിടെയാണ് ഗര്‍ഭഛിദ്ര നിയമം യഥാസമയം റദ്ദാക്കപ്പെടുമെന്ന് സഭ പ്രചരിപ്പിക്കുന്നത്.
കുഞ്ഞുങ്ങളുടെ ചിത്രങ്ങളും മതനേതാക്കളുടെ ആശങ്കകളും ഉള്‍പ്പെടുത്തി ഗര്‍ഭഛിദ്ര നിയമത്തിനെതിരെ ആശയപ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ സഭ പ്ലാന്‍ ചെയ്യുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സഭ ഓര്‍മ്മിപ്പിക്കുന്നു.2019മുതല്‍ കഴിഞ്ഞ വര്‍ഷാവസാനം വരെ 28,000ലധികം ഗര്‍ഭഛിദ്രങ്ങളാണ് അയര്‍ലണ്ടില്‍ നടന്നത്. എന്തുകൊണ്ടാണ് ഇത്രയും ഭ്രൂണഹത്യകളുണ്ടായതെന്ന് സര്‍ക്കാര്‍ അന്വേഷിക്കാത്തതെന്താണെന്ന് സഭ ചോദിക്കുന്നു.ആരോഗ്യ സംരക്ഷണം എന്ന പേരിലാണ് സര്‍ക്കാര്‍ ഗര്‍ഭഛിദ്രം വിവിക്ഷിക്കുന്നത്. ഇത് ഭാഷയുടെ ദുരുപയോഗമാണെന്നും സഭ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് വോട്ടെടുപ്പു മുതല്‍ ഇപ്പോഴത്തെ പുതിയ മാനദണ്ഡങ്ങള്‍ പോലും സര്‍ക്കാര്‍ കൊണ്ടുവരുന്നത്.അബോര്‍ഷന് മുമ്പ് മൂന്ന് ദിവസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് അവസാനിപ്പിക്കുന്നതും സുരക്ഷിതമായ കൂടുതല്‍ ആക്സസ് സോണുകള്‍ ഏര്‍പ്പെടുത്തുന്നതും ഗര്‍ഭച്ഛിദ്രത്തിന്റെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികളൊഴിവാക്കുന്നതുമെല്ലാമാണ് ഇതിലുള്ളത്.
ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള 12 ആഴ്ചയെന്ന അയര്‍ലണ്ടിലെ കാലപരിധി നീക്കം ചെയ്യണമെന്നും ശുപാര്‍ശയുണ്ട്. മൂന്നു ദിവസത്തെ കാത്തിരിപ്പിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം പറയുന്നു.
സഭയുടെ ഈ നീക്കത്തെ നാഷണല്‍ വിമന്‍സ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് വിമര്‍ശിച്ചു . ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വിശ്വാസികളെ ഉപദേശിക്കാന്‍ സഭയ്ക്ക് അവകാശമുണ്ട്. എന്നിരുന്നാലും 2018ലെ റഫറണ്ടത്തില്‍ വോട്ടുചെയ്ത 66 ശതമാനത്തിലധികം പേരുടെ അഭിപ്രായത്തെ മാനിച്ചാണ് അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിന് നിയമം കൊണ്ടുവന്നതെന്നത് മറക്കരുതെന്ന് കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു.