ലണ്ടൻ : മുസ്‌ലിംകൾ കൂട്ടമായി മതപരിവർത്തനം നടത്തുന്നതായി ചിത്രീകരിക്കുന്നതിന്റെ പേരിൽ ഇന്ത്യയിൽ വിവാദമായ 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ സ്ക്രീനിംഗ് ബിർമിംഗാമിലെ സിനിവേൾഡ് തിയറ്ററിൽ ഏതാനും മുസ്ലിംകൾ തടസപ്പെടുത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കശ്മീരി പ്രവർത്തകൻ ഷക്കീൽ അഫ്‌സർ ആണ് പ്രതിഷേധ പ്രകടനം നയിച്ചതെന്നു 'ഡെയ്‌ലി മെയിൽ' പറഞ്ഞു. 35കാരനായ അഫ്‌സർ ഏതാനും പേരുമൊത്തു തിയറ്ററിൽ കയറി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ '5 പില്ലെഴ്സ്' എന്ന ബ്രിട്ടീഷ് മുസ്ലിം വാർത്താ മാധ്യമത്തിൽ കാണാം.
ഇസ്ലാമിനെതിരെ വിദ്വേഷം ഉയർത്തുന്നതാണു ചിത്രമെന്നു വാദിക്കുന്ന അവർ മാനേജരെ കാണണം എന്ന് ആവശ്യപ്പെടുന്നു.
ചില പ്രേക്ഷകർ പ്രകടനക്കാരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു. അലങ്കോലത്തിനിടയിൽ ചിത്രത്തിന്റെ സ്ക്രീനിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നു.
പ്രതിഷേധക്കാരെ സുരക്ഷാ ഭടന്മാർ പുറത്താക്കിയ ശേഷം പ്രദർശനം പുനരാരംഭിച്ചു. സംരംഭകനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ അഫ്‌സർ 'ദ ലേഡി ഓഫ് ഹെവൻ' എന്ന ചിത്രത്തിനെതിരെയും ഇതു പോലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇറാക്ക് യുദ്ധത്തിൽ അനാഥനാവുന്ന ഒരു കുട്ടി ഫാത്തിമ മാതാവിൽ ആശ്വാസം കണ്ടെത്തുന്ന കഥയാണ് ആ ചിത്രം പറയുന്നത്.