'കൗമാരക്കാരെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും'; വിവാദ പരാമര്‍ശവുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി

New Update

publive-image

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയും അബ്ദു റഹ്മാന്‍ രണ്ടത്താണി. കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നാണ് അബ്ദു റഹ്മാന്‍ രണ്ടത്താണി പറഞ്ഞത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്‍റെ സംസ്കാരം എങ്ങോട്ട് പോകുമെന്നും രണ്ടത്താണി ചോദിച്ചു. കണ്ണൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ലീഗ് നേതാവിന്‍റെ വിവാദ പരാമര്‍ശം.

Advertisment

വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം.

ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകുമാ നാടിന്റെ സംസ്കാരം? ഇവർക്കാവശ്യം എന്താണ്? ധാർമ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്,’ എന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

പാഠ്യ പദ്ധതി പരിഷ്കാരം വികലമായ രീതിയിലേക്ക് കൊണ്ടു പോകുന്നതിനെയാണ് എതിർത്തതെന്ന് പറഞ്ഞ് രണ്ടത്താണി തന്റെ പ്രസംഗത്തെ പിന്നീട് ന്യായീകരിച്ചു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിംക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികൾ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരേണ്ടതെന്നും രണ്ടത്താണി പറഞ്ഞു.

Advertisment