ബംഗളൂരു: സാൻഫ്രാൻസിസ്കോവിലെ സിലിക്കൺവാലിയിൽ നിന്നും വനിതകൾ മാത്രം നിയന്ത്രിച്ച യാത്രാവിമാനം ഇന്ന് രാവിലെ ബംഗളൂരുവിലെത്തി.
ആകെ 17000 കിലോമീറ്ററുകൾ 17 മണിക്കൂറുകൾ താണ്ടിയാണ് വനിതകൾ അഭിമാനനേട്ടം സ്വന്തമാക്കിയത്. കേരളമെന്ന് രേഖപ്പെടുത്തിയ വിമാനമാണ് ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.
മുഖ്യപൈലറ്റ് സോയാ അഗർവാളിന്റെ നേതൃത്വത്തിലാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റൻ സോയയ്‌ക്കൊപ്പം, ക്യാപ്റ്റൻ പാപാഗാരി തൻമയി, ക്യാപ്റ്റൻ ആകാൻഷാ സോനാവാരേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരുടെ സംഘമാണ് വിമാനം പറത്തിയത്.
8000 മണിക്കൂർ വിമാനം പറത്തി ശേഷി നേടിയ പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ മറ്റ് ജീവനക്കാരും വനിതകളായിരുന്നു.
ആകെ 248 പേരാണ് വിമാനത്തിൽ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയർ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം ഇന്ന് മുഴുവൻ പുരുഷന്മാരായ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്.