Advertisment

എകെജി സെന്ററിനെ അക്രമിച്ചവനെ കണ്ടിട്ടുവേണം ഒന്ന് മരിക്കാൻ ! അതിഭയങ്കരമായ ശബ്ദത്തോടെയുള്ള ആ ബോംബേറിയെ എങ്ങാനും പിടിച്ചാൽ .. കിട്ടിയോ ... ? കിട്ടിയില്ലേ ... ? ചോദ്യങ്ങൾക്ക് എന്നുത്തരമുണ്ടാകും ? എന്തായാലും കേരളത്തിൽ ഇനി 'മാഷാ അള്ളാ' ആവർത്തിക്കരുത് - ദാസനും വിജയനും

New Update

കേരളത്തിന്റെ ബുദ്ധിയുടെ ആസ്ഥാനവും ഭൂമിയുടെ അച്ചുതണ്ട് സ്ഥാപിച്ചിട്ടുള്ളതുമായ ഭരണ ഗൂഢാലോചന സിരാകേന്ദ്രത്തിൽ ഒരു സ്‌കഡ് വന്നു പതിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞിട്ടും ആ വിമാനം പറത്തിയവനെയോ സ്‌കൂട്ടി ഓടിച്ചവനെയോ മിസൈൽ തൊടുത്തവനെയോ ആജ്ഞാപിച്ചവനെയോ പിടിക്കുവാനായില്ലെന്നതാണ് ഇന്നത്തെ നമ്മുടെ ഭരണാധികാരികളുടെയും ആഭ്യന്തര വകുപ്പിന്റെയും സ്‌കോട്ട് ലാൻഡ് യാർഡായ നമ്മുടെ പോലീസുകാരുടെയും 'മികവ്'.

Advertisment

publive-image

ആ ബോംബേറിയെ എങ്ങാനും പിടിച്ചാൽ അതാണ് കഴിവ് കേട് എന്നതാണ് നാം മനസിലാക്കേണ്ടത് . രണ്ടു മുൻ മന്ത്രിമാർ വായിച്ചുകൊണ്ടിരിക്കുമ്പോൾ അതിഭയങ്കരമായൊരു ശബ്ദം കേട്ട് ഞെട്ടിത്തരിക്കുകയും അവരുടെ ചെവിയിലെ കർണ്ണപടങ്ങൾക്ക് നാശകോശം സംഭവിക്കുകയും ചെയ്യുമ്പോൾ അതിലൊരു മന്ത്രി ലോകത്തിലെ ഒന്നാം നമ്പറായ കേരളത്തിന്റെ ആരോഗ്യ മന്ത്രിസ്ഥാനം കയ്യാളിയിരുന്ന ഒരാളുകൂടിയായിരുന്നു.

മറ്റേയദ്ദേഹം ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും വകുപ്പായ സ്പോര്ട്സ് വകുപ്പ് കൈകാര്യം ചെയ്തിരുന്നയാളും.

വിട്ടുമാറാത്ത ' ഞെട്ടൽ '

കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയ ഈ ആക്രമണത്തിൽ നിന്നും സോഷ്യൽ മീഡിയ ഇതുവരെ മുക്തമായിട്ടില്ല. എന്തിനും ഏതിനും സ്തുതിപാഠകരായി ഭവിച്ചിരുന്ന ചാനലുകാരും പത്രക്കാരും വരെ ഇന്നിപ്പോൾ ആ ആക്രമണത്തെ പറ്റി പറയാത്ത ദിവസങ്ങളില്ല.

പ്രളയം കണ്ടു മനസ് മരവിച്ച ബുദ്ധിജീവി സാഹിത്യ സാംസ്‌കാരിക 'കഴുതകൾ' മാത്രം കുരങ്ങന്മാരെ പോലെ മൗനം ഭജിച്ചുകൊണ്ടിരിക്കുന്നു .

ഇന്ത്യയിൽ കഴിഞ്ഞ കുറെ കാലങ്ങളായി അരങ്ങേറിയിരുന്ന പലതരം പൊട്ടലുകൾക്കും ചീറ്റലുകൾക്കും പിന്നിൽ നാമൊന്നും കരുതുന്നതുപോലെ തീവ്രവാദികളോ നക്സലുകളോ ശത്രുരാജ്യങ്ങളോ ഒന്നുമില്ലായിരുന്നു എന്ന് മറാത്തിയായ പോലീസ് ഓഫീസർ ഹേമന്ദ് കർക്കരെ തെളിയിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു അദ്ദേഹത്തെയും അവന്മാർ ഇല്ലാതാക്കിയത് .

അതിലെ ഗൂഢാലോചനക്കാരെന്നാരോപിക്കപ്പെടുന്നവർ ഇന്നിപ്പോൾ എംപിയും എംഎൽഎ യുമൊക്കെയായി രാജ്യസ്നേഹം വാരിവിതറി ജീവിക്കുമ്പോൾ ജീവൻ വെടിഞ്ഞവരുടെ അമ്മമാരും ഭാര്യയും മക്കളുമൊക്കെ ഇന്നും കണ്ണീരും പരിവട്ടവുമായി ജീവിതം തള്ളിനീക്കുന്ന കാഴ്ചകൾ കാണാം .

ആന്റണിക്ക് വച്ചത് ...

1995 ൽ എ കെ ആന്റണി മുഖ്യമന്ത്രിയായ ശേഷം തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ വിഴിഞ്ഞം എന്ന സ്ഥലത്തുണ്ടായ കലാപത്തിൽ രണ്ടു മുസ്ലിംകൾ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരിക്ക് പറ്റുകയും നൂറ്റമ്പതോളം വീടുകളും ബോട്ടുകളും അഞ്ഞൂറോളം മീൻവലകളും അഗ്നിക്കിരയാവുകയും ചെയ്തു .

ഒരു പ്രത്യേക മത വിഭാഗമാണ് കലാപത്തിന് ആഹ്വാനം ചെയ്തത് എന്നാണ് തിരൂരങ്ങാടിയിൽ എകെ ആന്റണിയെന്ന ക്രിസ്ത്യാനിക്കെതിരെ മുസ്ലിംകളുടെ ഇടയിൽ എതിരാളികൾ പ്രചരിപ്പിച്ചത് .

ഒരു ക്രിസ്ത്യൻ വോട്ടും ഇല്ലാതിരുന്ന തിരൂരങ്ങാടിയിൽ ആന്റണിയെ കാൽ ലക്ഷത്തോളം വോട്ടുകൾക്ക് വിജയിപ്പിച്ച മണ്ണിലാണ് വർഗീയതയും കലാപങ്ങളും ആളിപ്പടർത്തുവാൻ ചിലരൊക്കെ ശ്രമിക്കുന്നത്.

അന്നത്തെ ആ കലാപം എകെ ആന്റണിയെ തോൽപ്പിക്കുവാൻ മനപ്പൂർവം പടച്ചുവിട്ടതായിരുന്നു എന്നാണു കോൺഗ്രസുകാർ ഭയപ്പെട്ടത് .

പൂന്തുറകലാപത്തെ കുറിച്ച് ആരോപിക്കപ്പെടുന്നത് അന്ന് കോൺഗ്രസ്സിൽ നിന്നും പുറത്താക്കപ്പെട്ടയാളെ കൊണ്ട് ഒരു മുന്നണിയുടെ ഗൂഢാലോചനയായിരുന്നു എന്നാണ്. ബാബരി മസ്‌ജിദ്‌ പൊളിക്കപ്പെട്ടപ്പോൾ ലീഗ് സംയമനം പാലിച്ചതിൽ സഹിക്കാതെ ഒരു കൂട്ടർ പടച്ചുവിട്ട കലാപത്തിനുശേഷമാണ് ഐഎസ്എസ് എന്ന സംഘടനാ കേരളത്തിൽ രൂപം കൊണ്ടത് .

പിന്നീട് ആ ഐഎസ്എസ് നിരോധിച്ചപ്പോൾ വഴിയാധാരമായവരാണ് പല രൂപത്തിലും വേഷത്തിലും കേരളത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഓരോ തിരഞ്ഞെടുപ്പുകളിലും ഇവരെയൊക്കെ കൂടെക്കൂട്ടി പലതരം കോപ്രായങ്ങളും കാണിച്ചെങ്കിലും കേരളത്തിൽ ക്ലച്ച് പിടിക്കുവാൻ സാധിക്കാത്തതിന്റെ അമർഷമാണ് ബീമാപ്പള്ളി വെടിവെപ്പിൽ കണ്ടത് .

തലക്കെട്ടുകൾ മാറ്റി മറിക്കുമ്പോൾ

വാർത്തകളുടെ തലക്കെട്ടുകൾ മാറ്റിമറിക്കാൻ നടത്തുന്ന ഗൂഢാലോചനകളിൽ ബലിയാടാകുന്നത് നിരപരാധികളായിരിക്കും . അതുപോലെ കേരളത്തിലെ പ്രമാദമായ ഒരു അഴിമതിക്കേസിലെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ വേണ്ടി മാത്രമായിരുന്നോ പന്നിയാർ ദുരന്തം എന്നുപോലും സംശയിച്ചവരുണ്ട് .

പന്നിയാറിലെ പെൻ സ്റ്റോക്ക് പൈപ്പിന്റെ താങ്ങുകൾ പൊളിച്ചുമാറ്റിയപ്പോൾ ഭാരം താങ്ങാതെ പൈപ്പുകൾ പൊട്ടുകയും പന്നിയാർ പവ്വർഹൗസിലേക്ക് തള്ളി കയറുകയും അഞ്ചോളം ജീവനുകൾ പൊലിയുകയും ചെയ്തു .

അതുപോലെ കേരളം ആരു ഭരിക്കുകയാണെങ്കിലും അവർക്കെതിരെ എന്തെങ്കിലും അഴിമതികളോ ആരോപണങ്ങളോ നേരിടുമ്പോൾ അപ്രതീക്ഷിതമായി വനത്തിൽ വെടിവയ്പ്പ് നടക്കുന്നു .

അല്ലെങ്കിൽ ഓരോരോ പ്രശ്നങ്ങൾക്കനുസരിച്ചു ഓരോരോ മേഖലകൾ തിരഞ്ഞെടുത്തുകൊണ്ടുള്ള  അക്രമങ്ങൾ പാർട്ടി ഓഫീസുകൾ അക്രമിക്കൽ എന്നിവ വളരെ സുതാര്യമായി നടന്നുവരുന്ന കലാരൂപങ്ങളാണ് . പിഎസ്‌സി റാങ്ക് ലിസ്റ്റിൽ കയറിയിട്ടും ജോലി കിട്ടാതെ ഒരു ചെറുപ്പക്കാരൻ ജീവൻ വെടിഞ്ഞപ്പോൾ അത് മറക്കാൻ വെഞ്ഞാറമ്മൂട്ടിൽ വാർത്ത അട്ടിമറി ഉണ്ടായി .

'മാഷാ അള്ളാ'' ആവർത്തിക്കാതിരിക്കാൻ

''മാഷാ അള്ളാ'' എന്ന ഭീമൻ തിരക്കഥക്ക് ശേഷം ഗൂഢാലോചനക്കാർ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്ന ഏറ്റവും വലിയ പരാജയമാണ്

നമ്മൾ എകെജി സെന്ററിലെ ഏറു പടക്കത്തിലൂടെ കാണാനിടയായത് .

അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്മാർ അക്കാര്യം വെളിച്ചത്ത്

കൊണ്ടുവന്നില്ലായിരുന്നെങ്കിൽ തലശ്ശേരി കലാപം പോലെ ഒരു കലാപം സൃഷ്ടിക്കുവാൻ ''മാഷാ അള്ളാ '' ഇന്നോവയിലൂടെ സാധിക്കുമായിരുന്നു . അന്നവിടെ കേരളത്തിന്റെ രക്ഷകരായത് നിശ്ചയ ദാർഢ്യമുണ്ടായിരുന്ന ചില നന്മയുള്ള പോലീസുകാരായിരുന്നു .

അതുപോലെ ഫസലിനെ വെട്ടിവീഴ്‌ത്തി ഫസലിന്റെ രക്തക്കറയുള്ള ഷർട്ട് ബിജെപിയുടെ ആസ്ഥാനത്ത് കൊണ്ടിട്ടപ്പോഴും ഇരുകൂട്ടരുടെയും ബുദ്ധിപരമായ ഇടപെടലുകളാണ് അവിടെയും ഒരു കലാപം ഒഴിവായത് എന്നുറപ്പിക്കാം . അതിന്റെ പേരിലൊക്കെ അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവിതം കട്ടപ്പുകയാക്കി തീർത്തു .

കേരളത്തിൽ അരങ്ങേറിയ ആദിവാസി പട്ടിണി കൊലപാതകമായ മധുവിന്റെ ദുരന്തവാർത്തകൾ കേരളം നിറഞ്ഞു കവിഞ്ഞപ്പോൾ മട്ടന്നൂരിലെ ഷുവൈബ്‌ കൊലപാതകം .

അത് കേരളത്തിൽ ആളിക്കത്തിയപ്പോൾ അതിന് ഒപ്പം പിടിക്കുവാൻ അഭിമന്യു എന്ന ഒരു പയ്യന്റെ മരണം . ഒന്ന് മറയ്‌ക്കാൻ മറ്റൊന്ന് എന്ന രീതിയിൽ അരങ്ങേറിയ കൊലകളും നേതാക്കന്മാർക്ക് നേരെ ഉണ്ടായ ബോംബേറുകളും സിബിഐ പോലത്തെ അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിച്ചാൽ ചിലരുടെയൊക്കെ അഹങ്കാരത്തിന് കൂച്ചുവിലങ്ങിടുവാൻ സാധിക്കുമെന്നത് സത്യം .

കേരളത്തിൽ നടക്കുന്ന ഒട്ടനവധി അപകടമരണങ്ങളും കൂട്ട ആത്മഹത്യകളും മുടിനാരിഴ കീറി പരിശോധിച്ചാൽ ഒട്ടനവധി കേസുകൾ പൊന്തിവരാം . അതുപോലെയുള്ള പ്ലാനിങ് സംഭവങ്ങളും ആസൂത്രണങ്ങളും ഒക്കെ വെളിച്ചത്തുകൊണ്ടുവരാം . പക്ഷെ ...

എകെജി സെന്ററിനെ അക്രമിച്ചവനെ കണ്ടിട്ടുവേണം ഒന്ന് മരിക്കാൻ എന്ന പ്രതിജ്ഞയോടെ സഖാവ് ദാസനും സുകുമാരക്കുറുപ്പ് എങ്ങാനും ആവോ പടക്കമെറിഞ്ഞത് എന്ന സംശയത്തിൽ സഖാവ് വിജയനും

Advertisment