ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ വ്യക്തിഗത പോരാട്ടങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും റാവൽപ്പിണ്ടി എക്സ്പ്രസ് ഷുഐബ് അക്തറും തമ്മിലുള്ളത്. ഇരുവരും കൊമ്പുകോർത്ത മത്സരങ്ങളെല്ലാം ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിൽ നിറഞ്ഞു നിൽപുണ്ട്.
അത്തരത്തിലൊരു കൊമ്പുകോര്‍ക്കലിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അക്തർ. പന്തെറിയുമ്പോൾ പല ബാറ്റ്‌സ്മാന്‍മാരും തന്നോട് സംസാരിക്കാറില്ല. എഎന്നാല്‍ തന്നോടു സംസാരിച്ചാലും അത് സച്ചിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയിരുന്നില്ല. സച്ചിനും താനും പരസ്പരം മല്‍സര ബുദ്ധിയോടെയാണ് കളിച്ചിരുന്നതെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ പരസ്പരം ഞങ്ങള്‍ ഇതുവരെ അധിക്ഷേപിച്ചിട്ടില്ല. മികച്ച ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹത്തെ താന്‍ ഏറെ ബഹുമാനിക്കുന്നു. അക്തർ പറയുന്നു.
2006ല്‍ ഫൈസലാബാദില്‍ നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റില്‍ സച്ചിനെ താന്‍ വലച്ചിട്ടുണ്ട്. സമനിലയില്‍ കലാശിച്ച അന്നത്തെ ടെസ്റ്റില്‍ സച്ചിനെ ഒന്നാമിന്നിങ്‌സില്‍ അക്തര്‍ 14 റണ്‍സിന് പുറത്താക്കിയിരുന്നു.
ഫൈസലാബാദിലെ ടെസ്റ്റില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈമുട്ടിന് പരിക്കുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു. അതിനാല്‍ തന്നെ പുള്‍, ഹുക്ക് ഷോട്ടുകള്‍ കളിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കി തുടർച്ചയായി സച്ചിനെതിരെ ബൗൺസറുകൾ എറിഞ്ഞിരുന്നു. അക്തര്‍ വെളിപ്പെടുത്തി.