കോഴിക്കോട്: യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് മംഗലാപുരം - തിരുവനന്തപുരം, മലബാർ, മാവേലി, ചെന്നൈ - മംഗലാപുരം, ചെന്നൈ - തിരുവനന്തപുരം, ചെന്നൈ - പാലക്കാട്, തുടങ്ങിയ ട്രെയിനുകൾ ആരംഭിക്കുമെന്ന വാർത്ത ആശ്വാസകരമാണെങ്കിലും മലബാറിന്റെ ഏക ട്രെയിൻ ആയ യശ്വന്തപൂർ - കണ്ണൂർ എക്സ്പ്രെസ്സ് യാത്രക്കാർ ഇല്ലാത്തതിനാൽ നിർത്തുന്ന വാർത്ത ആസന്നമായ ക്രിസ്തുമസ്, പുതുവത്സര വേളയിൽ യാത്രക്കാരെ പരിഭ്രാന്തരാക്കുന്നു.
മംഗള ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ഡൽഹിയിൽ നിന്നും പുറപ്പെടുന്ന സമയത്തിലും, കേരളത്തിൽ അസമയത്ത് എത്തുന്നതും, സ്റ്റോപ്പുകൾ കുറയ്ക്കുന്നതും യാത്രക്കാർക്ക് അസൗകര്യവും, അധികച്ചെലവിനും ഇടവരുത്തുന്നു.
കേരളത്തിനകത്ത് യാത്രയ്ക്ക് ദീർഘദൂര വണ്ടികൾക്ക് അനുമതി ഇല്ലാത്തതും, ഹ്രസ്വദൂര യാത്രയ്ക്ക് പാസഞ്ചർ - മെമു ഇല്ലാത്തതും, ദീർഘദൂര വണ്ടികളിൽ പാൻട്രി കാർ ഇല്ലാത്തതും, മുതിർന്ന പൗരന്മാരുടെ ആനുകൂല്യം നിഷേധിച്ചതും, ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ കർശനമായി ഇപ്പോഴും തുടരുന്നതും, പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയുമാണ് യാത്രക്കാർ കുറയാൻ കാരണം.
കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം പടരുന്നതിന് കാരണം അത്യാവശ്യ യാത്രക്കാർ താരതമ്യേന സുരക്ഷിതമല്ലാത്ത ബസ്സുകളിൽ നിറഞ്ഞുകവിഞ്ഞ് യാത്ര ചെയ്യാൻ നിർബന്ധിതരാവുന്നത് മൂലമാണ്.
ഈ സാഹചര്യത്തിൽ മാസ്ക് ധരിച്ചും, സാനിറ്റൈസർ ഉപയോഗിച്ചും, അകലം പാലിച്ചും തീവണ്ടി യാത്രാ സൗകര്യം ലഭിച്ചാൽ യാത്രക്കാർ ജാഗ്രത പാലിച്ചു കോവിഡ് വ്യാപനം കുറയാനും, ഇന്നത്തെ സാമ്പത്തിക ഞെരുക്കത്തിൽ സ്ഥിരം യാത്രക്കാർക്ക് അത് ഏറെ ഉപകരിക്കും.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബന്ധപ്പെട്ടവരെ സമീപിക്കാൻ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെയിൻ യൂസേഴ്സ് അസോസിയേഷൻ കേരള റീജ്യൻ ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം തീരുമാനിച്ചു.
ദേശീയ വർക്കിംഗ് ചെയർമാനും കേരള സംസ്ഥാന പ്രസിഡണ്ടുമായ ഷെവലിയാർ സീ. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. ദേശീയ ചെയർമാൻ ഡോക്ടർ എ.വി.അനൂപ് ഉദ്ഘാടനം ചെയ്തു.
കേരള ഘടകം വൈസ് ചെയർമാന്മാരായ അഡ്വക്കേറ്റ് എം, കെ. അയ്യപ്പൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, എം.വി.മാധവൻ, സെക്രട്ടറിമാരായ സൺഷൈൻ ഷൊർണൂർ, പി.ഐ. അജയൻ, ടി.പി. വാസു, കുന്നോത്ത് അബൂബക്കർ, ജിയോ ജോബ് എറണാകുളം, സി. അബ്ദുറഹ്മാൻ കണ്ണൂർ എന്നിവർ പങ്കെടുത്തു. സി. സി. മനോജ് സ്വാഗതവും, സി.വി.ജോസി നന്ദിയും രേഖപ്പെടുത്തി.