കോടിയേരി ആരെന്നു കേരളം നേരിട്ടുകണ്ട രണ്ടു ദിവസം. സി.പി.എം പ്രവര്‍ത്തകര്‍ക്കും കണ്ണൂരിലെ സാധാരണക്കാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും കോടിയേരി ആരായിരുന്നുവെന്നും കേരളം കണ്ടു. എല്ലാറ്റിനുമുപരി, മുഖ്യമന്ത്രി പിണറായി വിജയന് കോടിയേരി ആരായിരുന്നുവെന്നും കേരളം നേരിട്ടു കണ്ടറിഞ്ഞു.
അതെ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും എല്ലാമെല്ലാമായിരുന്നു. അദ്ദേഹത്തിന്‍റെ കൂറും താല്‍പര്യവുമെല്ലാം എപ്പോഴും പാര്‍ട്ടിയോടായിരുന്നു. പാര്‍ട്ടിയോടു മാത്രമായിരുന്നു. പാര്‍ട്ടിക്കു ഹിതകരമല്ലാത്തതൊന്നും ചെയ്യാന്‍ ഒരിക്കലും അദ്ദേഹം ഒരുക്കമായിരുന്നില്ല. പാര്‍ട്ടിയില്‍ നിലനിന്നിരുന്ന വിഭാഗീയതയെ തീരെ ഇല്ലാതാക്കാനും ഐക്യം ഊട്ടി ഉറപ്പിക്കാനും കോടിയേരിക്കു കഴിഞ്ഞതും അതുകൊണ്ടു തന്നെ.
ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് കോടിയേരിയാണെന്നോര്‍ക്കണം. അതും കാന്‍സര്‍ അദ്ദേഹത്തിന്‍റെ ജീവിതം കാര്‍ന്നു തിന്നുകൊണ്ടിരുന്നപ്പോള്‍. രോഗത്തിന്‍റെ കഠിനമായ പീഡനങ്ങള്‍ക്കു പുറമെ ചികിത്സയുടേതായ നൊമ്പരങ്ങള്‍ വേറെയും. ഇതില്ലാം അനുഭവിച്ചുകൊണ്ടുതന്നെ അദ്ദേഹം പാര്‍ട്ടി ഓഫീസിലെത്തി ചുമതലകളില്‍ മുഴുകി. പാര്‍ട്ടിക്കാരെയും സന്ദര്‍ശകരെയുമെല്ലാം നിറചിരിയോടെ സ്വീകരിച്ചിരുത്തി സംസാരിച്ചു. പാര്‍ട്ടി കാര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു. പ്രശ്നങ്ങള്‍ക്കൊക്കെയും സ്വന്തം ശൈലിയില്‍ പരിഹാരം കണ്ടു. തര്‍ക്കങ്ങളൊക്കെ പരിഹരിച്ചു.
ഭരണകര്‍ത്താവെന്ന നിലയിലും അദ്ദേഹം പ്രഗത്ഭനാണെന്നു തെളിയിച്ചു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി മികച്ച ഭരണമാണു കാഴ്ചവെച്ചത്.
അക്കാലത്ത് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ഉടന്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജില്‍ വിശദമായൊരു കുറിപ്പു പ്രസിദ്ധീകരിച്ചു.
പോലീസ് സേനയില്‍ സാധാരണ കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറുന്ന ഒരാള്‍ നീണ്ടകാലത്തെ സേവനത്തിനു ശേഷം കോണ്‍സ്റ്റബിളായി തന്നെ വിരമിക്കുന്നതായിരുന്നു പതിവെന്ന് ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടുന്നു. ആ രീതി ആഭ്യന്തര മന്ത്രി കോടിയേരി തിരുത്തി. കോണ്‍സ്റ്റബിള്‍മാര്‍ക്ക് സര്‍വീസിനനുസരിച്ച് കൃത്യമായി ഹെഡ് കോണ്‍സ്റ്റബിള്‍, എ.എസ്.ഐ, എസ്.ഐ എന്നിങ്ങനെ സ്ഥാനം കൊടുക്കാന്‍ കോടിയേരിയാണ് മുന്‍കൈ എടുത്തത്. സ്റ്റുഡന്‍റ് പോലീസ്, ജനമൈത്രി പോലീസ് തുടങ്ങിയ പരിഷ്കാരങ്ങളും കോടിയേരിയുടെ വകയായിരുന്നു.
ഭരണത്തില്‍ കയറുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അതനുസരിച്ചു പ്രവര്‍ത്തനരീതി മാറ്റേണ്ടതെങ്ങനെയെന്ന് കേരളത്തെ കോടിയേരി പഠിപ്പിച്ചു. ആഭ്യന്തര മന്ത്രിസ്ഥാനത്തിരുന്ന പരിചയവുമായാണ് അദ്ദേഹം പിന്നീട് പാര്‍ട്ടി നേതൃസ്ഥാനങ്ങളിലിരുന്നത്. രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പ്രായോഗികമാക്കണമെങ്കില്‍ അധികാരം കൈയില്‍ കിട്ടണം. അധികാരം കിട്ടിയാല്‍ അത് ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഉപകാരമാവും വണ്ണം ഉപയോഗിക്കുകയും വേണമെന്ന് അദ്ദേഹം സ്വന്തം പ്രവര്‍ത്തനത്തിലൂടെ ബോധ്യപ്പെടുത്തി.
2016 -ല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന് പൂര്‍ണ പിന്തുണ നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയ്ക്ക് കോടിയേരിക്കു കഴിഞ്ഞു. രാഷ്ട്രീയ ബന്ധത്തിന് ഇഴയടുപ്പം കൂട്ടാന്‍ വ്യക്തി സൗഹൃദവും കൂട്ടുനിന്നു എന്നു പറയാം. 1971 -ല്‍ തലശേരിയില്‍ നടന്ന വലിയ കലാപത്തോടെയാണ് ആ ബന്ധം തുടങ്ങിയത്. കേരളത്തില്‍ നടന്ന ഏറ്റവും വലിയ വര്‍ഗീയ കലാപമായിരുന്നു അത്. 1971 ഡിസംബര്‍ 28 -നാണ് കലാപം തുടങ്ങിയത്. മുസ്ലിം പള്ളികള്‍ക്കും വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരേ വലിയ ആക്രമണം നടന്നു. ആക്രമണത്തിനു പിന്നില്‍ ജനസംഘവും ആര്‍.എസ്.എസുമായിരുന്നുവെന്ന് ലഹളയെപ്പറ്റി അന്വേഷണം നടത്തിയ ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ പറയുന്നുണ്ട്.
അഴീക്കോടന്‍ രാഘവന്‍, പാട്യം ഗോപാലന്‍, ഒ ഭരതന്‍, എം.വി രാഘവന്‍ തുടങ്ങിയ സി.പിഎം നേതാക്കളാണ് മുസ്ലിങ്ങളുടെ തുണയ്ക്കെത്തിയത്. യുവ നേതാവായിരുന്ന പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഒരു സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ആ ക്വാഡിലെ ഒരംഗമായിരുന്നു കോടിയേരി. പിണറായിയും കോടിയേരിയും തമ്മിലുള്ള ബന്ധം അവിടെയാണ് ആരംഭിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് ഇ.എം.എസ് ഉള്‍പ്പെടെ പ്രതിപക്ഷത്തെ മുന്‍നിര നേതാക്കളൊക്കെയും തടവിലായിരുന്നു. പിണറായി വിജയനും കോടിയേരിയും ഒന്നിച്ചുതന്നെയാണു ജയിലില്‍ കഴിഞ്ഞത്. കടുത്ത മര്‍ദനമേറ്റിരുന്ന പിണറായി വിജയനെ ഒപ്പം നിന്നു പരിചരിച്ചത് കോടിയേരിയായിരുന്നു.
യൗവനകാലത്ത് അരക്കിട്ടുറപ്പിച്ച ആ ബന്ധമാണ് വി.എസ് യുഗത്തിനു ശേഷം പാര്‍ട്ടിയില്‍ ഐക്യത്തിനു ശക്തി നല്‍കിയ കൂട്ടുകെട്ടായി മാറിയത്. അങ്ങനെ പിണറായി - കോടിയേരി കൂട്ടുകെട്ട് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായൊരു ഘടകമായി. 2021 -ല്‍ പാര്‍ട്ടിക്കും മുന്നണിക്കും പിണറായിക്കുതന്നെയും ഭരണത്തുടര്‍ച്ച നേടിക്കൊടുത്ത കൂട്ടുകെട്ടാണത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമേതുമില്ലാതെ സ്വസ്ഥമായൊരു അന്തരീക്ഷമുണ്ടാക്കാനും ഈ കൂട്ടുകെട്ട് വഴിയൊരുക്കി.
ഏറ്റവുമൊടുവില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പിടിപ്പുകേടിനേപ്പറ്റി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത വിമര്‍ശനാത്മകമായ നിലപാട് ഉദാഹരണം. ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം വിശദമായി പരിശോധിച്ചുതന്നെയാണ് അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. രണ്ടാം പിണറായി സര്‍ക്കാരിനെ വളരെ ശക്തമായിത്തന്നെ വിമര്‍ശിക്കുന്ന രീതിയിലായിരുന്നു ചര്‍ച്ചകളും അതിനു ശേഷം സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പത്രക്കുറിപ്പും.
മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന സമതിയില്‍ നടന്ന ചര്‍ച്ചകളുടെ പ്രസക്തി ഉയര്‍ത്തിക്കാണിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വൈകിട്ട് പത്രസമ്മേളനം വിളിച്ചുകൂട്ടി കാര്യങ്ങള്‍ ഒന്നുകൂടി കൃത്യമായി വിശദീകരിക്കുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രതിഛായ ഇടിഞ്ഞു വീഴുന്നതു കണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുത്ത ബന്ധത്തിന് തെളിവുകൂടിയായി ഈ തുറന്ന ചര്‍ച്ചയും മന്ത്രിമാര്‍ക്കു വേണ്ടി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളും.
പിണറായി വിജയന്‍ പൂര്‍ണമായും ഭരണകാര്യങ്ങളില്‍ ശ്രദ്ധ വെച്ചപ്പോള്‍ പാര്‍ട്ടിക്കാര്യം മുഴുവന്‍ കൊടിയേരിയുടെ ചുമലിലാവുകയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാനുള്ള ഗൂഢ തന്ത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബുദ്ധിയില്‍ ഉദയം ചെയ്തതായിരുന്നു. എന്നാല്‍ അതിന്‍റെ നീക്കങ്ങളൊക്കെയും നടന്നത് കോടിയേരിയുടെയും സഹകരണത്തോടെ.
അസുഖം കടുത്തതിനെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെ.എം മാണിയെ മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ചതോടെയായിരുന്നു നീക്കങ്ങള്‍ക്കു തുടക്കം. മാണിയെ കണ്ട് പുറത്തിറങ്ങിയ മുഖ്യമന്ത്രി ജോസ് കെ മാണിക്ക് ഒരു അടിയന്തര സന്ദേശം നല്‍കാന്‍ ഏര്‍പ്പാടു ചെയ്യുകയായിരുന്നു. അടിയന്തര ഘട്ടമുണ്ടായാല്‍ ഇടതുമുന്നണി സഹായത്തിനുണ്ടാകുമെന്നായിരുന്നു ആ സന്ദേശം.
ആ അടിയന്തര ഘട്ടം യു.ഡി.എഫ് നേതൃത്വം തന്നെ ഉണ്ടാക്കി എന്നതാണ് സമകാലിക കേരള രാഷ്ട്രീയത്തിലെ ഏറ്റവും കൗതുകകരമായ ഏട്. കെ.എം മാണിയുടെ നിര്യാണത്തിനു ശേഷം കേരളാ കോണ്‍ഗ്രസ് മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറന്തള്ളാന്‍ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം തിരുവനന്തപുരത്തു പത്രസമ്മേളനം വിളിച്ചുകൂട്ടി കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിക്കുകയും ചെയ്തു.
ബാക്കി കാര്യങ്ങളൊക്കെയും കോടിയേരിയാണു നടത്തിയത്. മാണി വിഭാഗം കേരള കോണ്‍ഗ്രസിന്‍റെ തട്ടകമായ കോട്ടയത്തെ പ്രധാന നേതാവായ വി.എന്‍ വാസവനെ കോടിയേരി തുടര്‍ച്ചുമതലകള്‍ ഏല്‍പ്പിച്ചു. ചുമതലകളൊക്കെയും വാസവന്‍ ഭംഗിയായി വിര്‍വഹിക്കുകയും ചെയ്തു. 99 സീറ്റുമായി പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടിയത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമായി.
ഒഴിവു വന്ന രാജ്യസഭാ സീറ്റ് മാണിഗ്രൂപ്പിനു നല്‍കാനും തീരുമാനമായി. പക്ഷെ കേരള കോണ്‍ഗ്രസിനുള്ളില്‍ സീറ്റ് സംബന്ധിച്ചു തര്‍ക്കം വളര്‍ന്നു. സീറ്റിന് മുതിര്‍ന്ന നേതാക്കള്‍ അവകാശമുന്നയിച്ചു. ഇതിനിടയ്ക്ക് തിരുവനന്തപുരത്ത് കോടിയേരിയെ സന്ദര്‍ശിച്ച ജോസ് കെ മാണി സീറ്റ് തര്‍ക്കക്കാര്യം അദ്ദേഹത്തെ അറിയിച്ചു. രാജ്യസഭാ സീറ്റ് മറ്റൊരാള്‍ക്കു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ കോടിയേരി അതിനെ എതിര്‍ത്തു. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജോസ് കെ മാണി തന്നെ രാജ്യസഭാ സീറ്റ് ഏറ്റെടുക്കണമെന്ന് അദ്ദേഹം ശക്തമായിത്തന്നെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വേറൊരു ചിന്ത പാടില്ലെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. കോടിയേരിയുടെ ആവശ്യം നിഷേധിക്കാന്‍ ജോസ് കെ മാണിക്കായില്ല.
യു.ഡി.എഫ് വിട്ട കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയില്‍ ചേരില്ലെന്നായിരുന്നു മുന്നണി നേതാക്കളുടെ കണക്കുകൂട്ടല്‍. അതിന് അവര്‍ ആശ്രയിച്ചത് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍റെ നിലപാടാണ്. കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിക്ക് ആവശ്യമില്ലെന്നു തന്നെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് കാനം വ്യക്തമായി പറഞ്ഞിരുന്നത്.
പക്ഷെ കാനവുമായി നല്ല ബന്ധമുണ്ടായിരുന്ന കോടിയേരിക്ക് അദ്ദേഹത്തിന്‍റെ നിലപാടു മാറ്റിക്കാന്‍ കഴിഞ്ഞുവെന്നതാണു വസ്തുത. ഇതുപോലെ സൂഷ്മമായ പല നീക്കങ്ങളും നടത്താന്‍ കോടിയേരിയെന്ന നേതാവിനു കഴിഞ്ഞു.
സി.പി.എമ്മിന്‍റെ കഴിഞ്ഞ കാലത്തെ എല്ലാ മുന്നേറ്റങ്ങള്‍ക്കും പിന്നില്‍ കോടിയേരിയുടെ ഇത്തരം ഇടപെടലുകള്‍ ഉണ്ടായിരുന്നു. 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റും നേടിയിടത്തുനിന്നാണ് സി.പി.എം ഭരണത്തുടര്‍ച്ച നേടുന്നതു വരെയുള്ള നേട്ടങ്ങള്‍ കൈയിലൊതുക്കിയെന്നതു കാണണം.
എല്ലാറ്റിനും അടിസ്ഥാനം പിണറായി വിജയനു കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ സമ്പൂര്‍ണ പിന്തുണ തന്നെ. കേരള രാഷ്ട്രീയത്തിനു ഒരു വലിയ പാഠം തന്നെയാണ് പിണറായി - കോടിയേരി കൂട്ടുകെട്ട് നല്‍കുന്നത്.