Advertisment

നിലവിട്ട് ഒരു കാര്യത്തിനും ഇടപെടാതെ ആന്‍റണി പക്ഷത്ത് എപ്പോഴും ഉറച്ചു നിന്നിട്ടുള്ള എം.കെ രാഘവന്‍ ശശി തരൂരിനൊപ്പം കൂടി എന്നത് പ്രധാനം തന്നെ; എല്ലായിടത്തും അദ്ദേഹം തരൂരിനൊപ്പം നടന്നു; തരൂരിന്‍റെ മലബാര്‍ പര്യടനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ കൊടുങ്കാറ്റുയര്‍ന്നപ്പോഴും രാഘവന്‍ കുലുങ്ങിയില്ല! അദ്ദേഹത്തിന്‍റെ പിന്നില്‍ കോണ്‍ഗ്രസിലെ ശക്തികേന്ദ്രങ്ങളില്ലേ ? അത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയോ ? കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണ്-അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ചൊവ്വാഴ്ച (22 നവംബര്‍) രാത്രി എട്ടുമണി ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലിരുന്ന് സണ്ണിക്കുട്ടി എബ്രഹാം ശശി തരൂരിനെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നതുകേട്ട് ഞാന്‍ അത്ഭുതം കൂറി. ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു കടന്നു വരണമെന്ന് ഉറക്കെ പറയുകയാണ് സണ്ണിക്കുട്ടി.

ഈ സണ്ണിക്കുട്ടിക്ക് ഇതെന്തുപറ്റിയെന്നു ഞാന്‍ ഒരു നിമിഷം ശങ്കിച്ചു. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്കു തെര‍ഞ്ഞെടുപ്പു നടക്കുമ്പോള്‍ വാശിയോടെ മല്ലാകാര്‍ജുന്‍ ഖാര്‍ഗെയ്ക്കുവേണ്ടി വാദിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് സണ്ണിക്കുട്ടി. ഞങ്ങള്‍ ഒരേ സമയത്താണ് 'മാതൃഭൂമി'യില്‍ ചേര്‍ന്നത്. സണ്ണിക്കുട്ടിക്ക് എന്നെക്കാള്‍ ആറുമാസത്തോളം അധികം സീനിയോറിറ്റി ഉണ്ടാകും.

അന്നും ഇന്നും ശശി തരൂരിനെയാണ് ടെലിവിഷന്‍ ചര്‍ച്ചകളിലും എഴുത്തുകളിലും ഞാന്‍ പിന്തുണച്ചിരുന്നത്. നല്ല നേതാവു വന്നെങ്കിലേ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപെടൂ എന്നായിരുന്നു എന്‍റെ വിലയിരുത്തല്‍. ഒരിക്കല്‍ കൈരളി ടെലിവിഷനിലെ എട്ടുമണി ചര്‍ച്ചയില്‍ സണ്ണിക്കുട്ടിയും ഞാനും ശശി തരൂരിന്‍റെ പേരില്‍ ശക്തമായി ഏറ്റുമുട്ടുകയും ചെയ്തു.


ഉമ്മന്‍ ചാണ്ടിയുമായി വളരെ അടുത്ത സൗഹൃദമുള്ള ആളാണ് സണ്ണിക്കുട്ടി. ഉമ്മന്‍ ചാണ്ടിയുടെ ജീവചരിത്രം എഴുതിക്കൊണ്ടിരിക്കുകയുമാണദ്ദേഹം. ശശി തരൂരിനെ ചുറ്റിത്തിരിയുന്ന പുതിയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ പൊരുളറിയാന്‍ വലിയ അന്വേഷണമൊന്നും വേണ്ടിവരില്ലെന്നും എനിക്കു മനസിലായി. ശശി തരൂരിന്‍റെ മുന്നേറ്റത്തിനു പിന്നിലെ ശക്തി ഉമ്മന്‍ ചാണ്ടി തന്നെ. അതെ. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി - ഞാന്‍ മനസില്‍ കുറിച്ചു.


publive-image

കഴിഞ്ഞ കുറെ ദിവസങ്ങളായി 'റിപ്പോര്‍ട്ടര്‍' ചാനല്‍ മേധാവി നികേഷ് കുമാര്‍ പലതവണ എന്നോടു ചോദിച്ചതാണ്, ശശി തരൂരിനു പിന്നില്‍ ആന്‍റണി പക്ഷമല്ലേ എന്ന്. ഉമ്മന്‍ ചാണ്ടി തന്നെയാണു പിന്നിലുള്ളതെന്നും നികേഷ് പറഞ്ഞു. ഞാന്‍ അതങ്ങനെയങ്ങു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. നികേഷിന്‍റെ നേതൃത്വത്തില്‍ നടന്ന എട്ടുമണി ചര്‍ച്ചയില്‍ ഞാന്‍ ആ തിരിച്ചറിവിലേയ്ക്കു തിരിയുകയാണ്. അല്‍പം ഗൃഹപാഠം മതി എനിക്കു മുഴുവന്‍ ചിത്രവും കിട്ടാന്‍.

ബുധനാഴ്ച കാലത്ത് 11 മണിയോടെ 'മാതൃഭൂമി' ചാനലില്‍ നിന്ന് അഭിലാഷ് മോഹന്‍ വിളിച്ചപ്പോഴേയ്ക്ക് എനിക്ക് ഏറെക്കുറെ പൂര്‍ണമായ ചിത്രം ലഭിച്ചിരുന്നു. ശശി തരൂരിനു പിന്നിലെ ശക്തിയേത് എന്നതുതന്നെയാണ് അഭിലാഷിന്‍റെ വിഷയം. വീക്ഷണം മുന്‍ റെസിഡന്‍റ് എഡിറ്റര്‍ എന്‍. ശ്രീകുമാര്‍, ഡോ. ഫസല്‍ ഗഫൂര്‍, എറണാകുളം ഹൈക്കോടതിയിലെ അഭിഭാഷകനും മുസ്ലിംലീഗ് നേതാവുമായ അഡ്വ. മുഹമ്മദ്ഷാ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മാതൃഭൂമിയില്‍ 7.30 ന് ചര്‍ച്ച തുടങ്ങും.

മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ (എം.ഇ.എസ്) പ്രസിഡന്‍റായ ഡോ. ഫസല്‍ ഗഫൂറിന് കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും നന്നായറിയാം. സംഗീതം, ഹിന്ദി സിനിമാ ഗാനങ്ങള്‍, മുഹമ്മദ് റാഫി, ഫുട്ബോള്‍ എന്നിങ്ങനെ ഇഷ്ടവിഷയങ്ങള്‍ ഏറെ. ന്യൂറോളജിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഡോക്ടറും കൂടിയാണ് ഫസല്‍ ഗഫൂര്‍.

തരൂരിന്‍റെ പിന്നില്‍ ആര് എന്ന അഭിലാഷിന്‍റെ ചോദ്യത്തിന് കൃത്യമായ മറുപടി എന്‍റെ മനസിലുണ്ട്. അതു ചര്‍ച്ചയിലൂടെത്തന്നെ ഉയര്‍ന്നുവരട്ടെയെന്നാണ് എന്‍റെ ചിന്ത. അപ്പോഴതാ ഡോ. ഗഫൂര്‍ കോഴിക്കോട്ട് എം.പി എം.കെ രാഘവനെക്കുറിച്ചു പറയുന്നു. കടുത്ത ആന്‍റണി പക്ഷക്കാരനാണ് എം.കെ രാഘവന്‍ എന്നു പറഞ്ഞാണ് ഡോ. ഗഫൂര്‍ തുടങ്ങിവെച്ചത്. തികഞ്ഞ പക്വതയുള്ള നേതാവെന്നും ഒരിക്കലും വഴിവിട്ട് ഒരു കാര്യവും ചെയ്യാത്തയാളെന്നുമെല്ലാം ഡോ. ഗഫൂര്‍ രാഘവനെപ്പറ്റി പറഞ്ഞു.

അ‍ഡ്വ. മുഹമ്മദ്ഷാ പറഞ്ഞത് മുസ്ലിംലീഗിന്‍റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. മുന്നണിയിലെ മറ്റു കക്ഷികളുടെ കാര്യത്തിലൊന്നും ഒരു കാരണവശാലും തലയിടാത്ത പാര്‍ട്ടിയാണ് ലീഗ് എന്ന് അദ്ദേഹം വ്യക്തമാക്കി. നേരേവാ, നേരേപോ എന്ന ചിന്തമാത്രമുള്ള പാര്‍ട്ടിയാണു ലീഗെന്നു പറയാനാണ് അദ്ദേഹം ശ്രമിച്ചത്.

ഈ രണ്ടു ചിന്താധാരകളും മതിയായിരുന്നു എനിക്ക് ചര്‍ച്ചയില്‍ മുന്നോട്ടുപോകാന്‍. ഇടയ്ക്കിടെ ഇടപെട്ടുകൊണ്ട് അഭിലാഷും ആന്‍റണി പക്ഷത്തേക്കു വിരല്‍ ചൂണ്ടി സംസാരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മുസ്ലിം ലീഗും തരൂരിനെ പിന്തുണയ്ക്കുകയാണോ എന്നാണ് അഭിലാഷിന്‍റെ ചോദ്യം. ലീഗ് അങ്ങനെ മറ്റു കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന സമര്‍ത്ഥമായ പ്രതിരോധവുമായി മുഹമ്മദ്ഷായും.

എന്‍റെ വാദങ്ങള്‍ സ്ഥിരീകരിക്കാന്‍ മതിയായ കാര്യങ്ങളൊക്കെ മുമ്പിലെത്തിയിരിക്കുന്നു. എം.കെ രാഘവന്‍ ആന്‍റണിപക്ഷത്തെ പ്രമുഖനാണെന്ന് ഡോ. ഫസല്‍ ഗഫൂര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയാണ്. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും കോണ്‍ഗ്രസിലെ പ്രമുഖ ഗ്രൂപ്പായിരുന്നു ആന്‍റണിപക്ഷം. എ.കെ. ആന്‍റണിയുടെ പേരിലായിരുന്നു ഗ്രൂപ്പെങ്കിലും അതിന്‍റെ നടത്തിപ്പ് മുഴുവന്‍ എക്കാലത്തും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഏകശിലയായി നിലകൊണ്ട ഗ്രൂപ്പ്. വി.എം സുധീരന്‍, പി.സി ചാക്കോ, ചെറിയാന്‍ ഫിലിപ്പ് തുടങ്ങി പല പ്രമുഖരും മുമ്പ് ആന്‍റണി പക്ഷത്തുണ്ടായിരുന്നു. മറുവശത്ത് കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ ഐ - ഗ്രൂപ്പും.

publive-image

ഈ രണ്ടു ഗ്രൂപ്പുകളും തമ്മിലുള്ള നിരന്തരമായ പോരാട്ടമാണ് നീണ്ടകാലത്തെ കോണ്‍ഗ്രസിന്‍റെ ചരിത്രം. ഇന്നും തീര്‍ന്നിട്ടില്ലാത്ത ഈ പോരാട്ടം ഫലത്തില്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായിരുന്നുവെന്ന് പല സാഹചര്യങ്ങളില്‍ ഞാന്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്. 1967 മുതലിങ്ങോട്ട് ഒന്നിടവിട്ടുള്ള കൃത്യമായ ഇടവേളകളില്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ അധികാരത്തിലെത്തിച്ചത് ഗ്രൂപ്പ്കളിയിലൂടെയുള്ള സംഘടനാപ്രവര്‍ത്തനം തന്നെയാണ്. ആരെങ്കിലും കോണ്‍ഗ്രസില്‍ ചേരാന്‍ ചെന്നാല്‍, സംഘടനയിലാവില്ല ചേരുക, ഏതെങ്കിലും ഗ്രൂപ്പിലാകും.


നിലവിട്ട് ഒരു കാര്യത്തിനും ഇടപെടാതെ ആന്‍റണി പക്ഷത്ത് എപ്പോഴും ഉറച്ചു നിന്നിട്ടുള്ള എം.കെ രാഘവന്‍ ശശി തരൂരിനൊപ്പം കൂടി എന്നത് പ്രധാനം തന്നെ. എല്ലായിടത്തും അദ്ദേഹം തരൂരിനൊപ്പം നടന്നു. തരൂരിന്‍റെ മലബാര്‍ പര്യടനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ കൊടുങ്കാറ്റുയര്‍ന്നപ്പോഴും രാഘവന്‍ കുലുങ്ങിയില്ല. അദ്ദേഹത്തിന്‍റെ പിന്നില്‍ കോണ്‍ഗ്രസിലെ ശക്തികേന്ദ്രങ്ങളില്ലേ എന്ന് എന്‍റെ ചോദ്യം. അത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിതന്നെയല്ലേ എന്നും.


മുസ്ലിംലീഗ് അങ്ങനെ മറ്റു കക്ഷികളുടെ കാര്യത്തില്‍ ഇടപെടുന്ന പാര്‍ട്ടിയല്ലെന്ന വാദം എനിക്കിഷ്ടപ്പെട്ട വിഷയമായിരുന്നു. കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ യു.ഡി.എഫിലുള്ള ബന്ധത്തിന്‍റെ അകവും പുറവുമെല്ലാം തിരുവനന്തപുരത്തെ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് എനിക്കു നന്നായറിയാം. പ്രത്യേകിച്ച് 1994 - 95 കാലഘട്ടത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരനെതിരെ തിരുത്തല്‍ വാദികളെയും കൂട്ടുപിടിച്ച് ആന്‍റണി പക്ഷം നടത്തിയ വലിയ രാഷ്ട്രീയ നീക്കങ്ങളുടെ വിശദാംശങ്ങള്‍.

ഞാന്‍ അതില്‍ കയറി പിടിച്ചു. മുഹമ്മദ്ഷായുടെ വാദങ്ങളെ എതിര്‍ത്ത് കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു. അന്ന് മുഖ്യമന്ത്രി കെ. കരുണാകരനുമായി അകന്നതും ഉമ്മന്‍ ചാണ്ടിയുമായി കൂട്ടുകൂടിയതുമൊക്കെ പി.കെ. കുഞ്ഞാലിക്കുട്ടി ആ കാലത്തു തന്നെ എന്നോടു വിശദമായി പറഞ്ഞിട്ടുണ്ട്.

publive-image

അന്നൊരിക്കല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുറിയിലിരിക്കുമ്പോഴായിരുന്നു ഈ സംഭാഷണം. എന്നോടൊപ്പം 'ജന്മഭൂമി' ബ്യൂറോ ചീഫ് കെ. കുഞ്ഞിക്കണ്ണനുമുണ്ടായിരുന്നു. കരുണാകരനുമായി വ്യക്തിപരമായി ഏറെ അകന്നു കഴിഞ്ഞിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി അന്നു ഞങ്ങളോട് പറ‍ഞ്ഞത്. അതിന്‍റെ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും മുഹമ്മദ്ഷായോട് ഞാന്‍ പറഞ്ഞു.

കരുണാകരനെ താഴെയിറക്കാനുള്ള വന്‍ പദ്ധതിക്കു നേതൃത്വം കൊടുത്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. അതിന് അദ്ദേഹം ആദ്യം കൂട്ടുപിടിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയെ. കരുണാകരനോട് അകന്നു തുടങ്ങിയ സമയം. ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളെ ഈ സാഹചര്യം സഹായിച്ചു. ലീഗ് കരുണാകരനില്‍ നിന്നകന്ന് ആന്‍റണി പക്ഷത്തേക്കു ചേര്‍ന്നു. പിന്നാലേ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും പിള്ള, ജേക്കബ് വിഭാഗങ്ങളമെല്ലാം. കരുണാകരനോടൊപ്പം നിന്നത് സി.എം.പി മാത്രം. എം.വി രാഘവനും സി.പി ജോണും കൂടെക്കൂടെ ക്ലിഫ് ഹൗസിലെത്തി കരുണാകരനെ സന്ദര്‍ശിച്ചു. പക്ഷേ അധികാരത്തില്‍ കരുണാകരന്‍റെ പിടുത്തം അയഞ്ഞു തുടങ്ങിയിരുന്നു.

കരുണാകരനെ വീഴ്ത്തി മുഖ്യമന്ത്രി കസേരയില്‍ എ.കെ ആന്‍റണി ഇരിപ്പുറപ്പിച്ച കഥ സമകാലിക രാഷ്ട്രീയം. നിര്‍ണായക പങ്കുവഹിച്ചത് മുസ്ലിംലീഗ്. കെ. കരുണാകരനു പകരം യു.ഡി.എഫ് നേതാവായത് ഉമ്മന്‍ ചാണ്ടി. ഒരുവശത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെയും മറുവശത്ത് കെ.എം. മാണിയേയും ചേര്‍ത്തു നിര്‍ത്തി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിന്‍റെ മൂന്നു നെടുംതൂണുകളായി മൂവരും. കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മുന്നണിവിട്ട് ഇടതുപക്ഷത്തു ചേര്‍ന്നു. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.


ഈ സാഹചര്യത്തില്‍ വേണം പാണക്കാട്ട് ശശി തരൂര്‍ നടത്തിയ സന്ദര്‍ശനം, അവിടെ നടത്തിയ ചര്‍ച്ച, അതിന്‍റെ പൊരുള്‍ എന്നവ കാണേണ്ടതെന്നു ഞാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഇപ്പോഴും തുടരുന്ന അടുപ്പമല്ലേ അതിനു വഴിയൊരുക്കിയതെന്നായിരുന്നു എന്‍റെ ചോദ്യം.


മുഹമ്മദ്ഷാ മറുപടി പറയാന്‍ അല്‍പ്പമൊന്നു ബുദ്ധിമുട്ടുന്നത് എനിക്കു മനസിലായിരുന്നു. എന്‍റെ വിശദീകരണത്തിന്‍റെ നല്ല രീതികളെ പുകഴ്ത്തി സ്നേഹവായ്പോടെ ഷാ ഒഴിഞ്ഞുമാറി.

ഉമ്മന്‍ ചാണ്ടിയും ആന്‍റണി പക്ഷവും സജീവമായി ശശി തരൂരിനൊപ്പമുണ്ടെന്ന തന്‍റെ വാദത്തിനു ബലമേറി. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പക്ഷത്തിനു വേണ്ടി വാദിച്ച ശ്രീകുമാറും മെല്ലെ നിശബ്ദനാകുന്നതു കണ്ടു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണ്.

Advertisment