ഡല്‍ഹി: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനൊപ്പം കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലകുമോയെന്ന സംശയത്തില്‍ കോണ്‍ഗ്രസ്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഒപ്പം നിര്‍ത്താനുള്ള നീക്കം പാര്‍ട്ടി സജീവമാക്കി. അതിനിടെ ദേശീയ തലത്തില്‍ തന്നെ പ്രമുഖനായ നേതാവ് അമരീന്ദറുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.
കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി അകന്നു നില്‍ക്കുന്ന ജി23 ഗ്രൂപ്പിലെ പ്രമുഖ നേതാവാണ് ക്യാപ്റ്റന്റെ പുതിയ പാര്‍ട്ടിയിലേക്ക് പോകാനുള്ള സാധ്യത ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസില്‍ തനിക്ക് തുടര്‍ച്ചയായി അവഗണനയാണെന്ന വിലയിരുത്തലിലാണ് ഈ നേതാവ്.
ഹിന്ദി ബെല്‍റ്റില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന ഈ നേതാവിനെ ഹൈക്കമാന്‍ഡ് ഒതുക്കിയെന്ന ആക്ഷേപം ഉണ്ടായിരുന്നു. ക്യാപ്റ്റനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഈ നേതാവിനെ പാര്‍ട്ടി വിശ്വാസത്തിലെടുക്കാതിരുന്നതും വിനയായി.
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തില്‍ ഇദ്ദേഹത്തെ കൊണ്ടുവരണമെന്ന് നിര്‍ദശം ഉയര്‍ന്നിരുന്നെങ്കിലും ഹൈക്കമാന്‍ഡ് അതു അവഗണിക്കുകയായിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടി അവഗണിക്കുന്നതില്‍ ഇദ്ദേഹവും കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാന്‍ ക്യാപ്റ്റന്‍ ക്യാമ്പ് ശ്രമിക്കുന്നത്.
അതിനിടെ ക്യാപ്റ്റന്‍ അമരീന്ദറിന്റെ ഭാര്യയും പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാംഗവുമായി പ്രണീത് കൗറിന് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അമരീന്ദറിന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രണീത് കൗര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
പ്രണീത് കൗര്‍ ഉടന്‍ ലോക്‌സഭാംഗത്വവും രാജിവച്ചേക്കും. അങ്ങനെയെങ്കില്‍ അവിടെ ഉപതെരഞ്ഞെടുപ്പു നടക്കും. ഇതു വിജയിക്കുക എന്നതും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്.
കോണ്‍ഗ്രസ് ഭരണതുടര്‍ച്ച പ്രതീക്ഷിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് പഞ്ചാബ്. അടുത്ത വര്‍ഷമാദ്യമാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക.