കോഴിക്കോട്: കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ ആയ എംടി രമേശിൻ്റെയും നവ്യ ഹരിദാസിൻ്റെയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനം കോഴിക്കോട് നഗരത്തിൽ ആവേശ തിരയിളക്കം സൃഷ്ടിച്ചു.
കേരള രാഷ്ട്രീയത്തിലെ നിർണായകമായ നിരവധി രാഷ്ട്രീയ സമ്മേളനങ്ങൾക്കും തീരുമാനങ്ങൾക്കും വേദിയായ ചരിത്ര നഗരം അടുത്തകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനസഞ്ചയമാണ് അമിത്ഷായെ വരവേൽക്കാൻ ഒഴുകിയെത്തിയത്. കേരളമാസകലം ഏപ്രിൽ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസം പ്രവർത്തകരിൽ വാരിവിതറിയാണ് അമിത് ഷാ കോഴിക്കോട് നഗരത്തോട് വിട പറഞ്ഞത്.
ഉച്ചക്കുശേഷം 3.30 മണി മുതൽ തന്നെ ജനസഹസ്രങ്ങൾ ആണ് റോഡ് ഷോ തുടങ്ങാൻ തീരുമാനിച്ച ക്രിസ്ത്യൻ കോളേജ് പരിസരത്ത് എത്തിയത്. വയനാട്ടിലെ പരിപാടി കഴിഞ്ഞ് ആറരയോടെ കോഴിക്കോട് എത്തിയ അമിത്ഷാ റോഡ് ഷോയിൽ ആവേശം വിതറി പങ്കെടുത്തു.
സ്ഥാനാർഥികൾ ആയ എംടി രമേശ്, നവ്യ ഹരിദാസ്, കുന്നമംഗലം സ്ഥാനാർഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ വി കെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ, കോഴിക്കോട് നോർത്ത് മണ്ഡലം പ്രസിഡണ്ട് കെ ഷൈബു എന്നിവർ ആഭ്യന്തര മന്ത്രിക്കൊപ്പം വേദി പങ്കിട്ടു.