ബംഗളൂരു: ആന്ധ്രാപ്രദേശിലെ ഇരട്ടക്കൊലപാതകത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കൊല്ലപ്പെട്ട യുവതികളുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരുടെ പെരുമാറ്റ രീതികളാണ് പൊലീസിനെ കുഴപ്പിക്കുന്നത്.
പ്രത്യേകിച്ച് അമ്മയുടെ. 'ബലിക്കൊലപാതകത്തിന്‍റെ' മുഖ്യ സൂത്രധാരയെന്ന് കരുതപ്പെടുന്ന ഇവർ സമനില തെറ്റിയത് പോലെയാണ് പെരുമാറുന്നത്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റിനായി എത്തിച്ചിരുന്നു. എന്നാൽ ഇവർ പരസ്പര വിരുദ്ധമായാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നത്.
കൊറൊണ ചൈനയിൽ നിന്ന് വന്നതല്ല.. ശിവനിൽ നിന്നും വന്നതാണ്. ഞാൻ ശിവനാണ്. മാർച്ചോടെ കൊറോണ അവസാനിക്കും' എന്നായിരുന്നു പരിശോധനയ്ക്കിടെ ഇവർ പറഞ്ഞത്. മക്കളുടെ സംസ്കാര ചടങ്ങുകൾക്കെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ വിചിത്രമായ രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പളും കെമിസ്ട്രി പ്രൊഫസറുമായ എൻ പുരുഷോത്തം നായിഡു, ഭാര്യയും ഐഐടി ടാലന്‍റ് സ്കൂൾ പ്രിൻസിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഭക്തിയും അന്ധവിശ്വാസവും മൂത്ത് കുടുംബം മാനസിക വിഭ്രാന്തിയിലായെന്ന് സംശയം ഉയരുന്നുണ്ട്. കുടുംബത്തെ നേരിട്ട് അറിയുന്ന ആളുകളുടെയടക്കം മൊഴികൾ ശേഖരിച്ച് ഒരു നിഗമനത്തിലെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
'കുടുംബം മുഴുവൻ കടുത്ത മതവിശ്വാസികൾ ആയിരുന്നു. അതിന്‍റെ ഫലമാണ് ഈ കൊലപാതകങ്ങളും' എന്നാണ് മടനപ്പള്ളി ഡിഎസ്പി രവി മനോഹർ ആചാരി പറയുന്നത്. ഇവരുടെ മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇതേ കാര്യം തന്നെയാണ് പറയുന്നത്.