ഏവരെയും കൂടെപ്പിറപ്പുകളെപ്പോലെ സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന അനുജിത് മരിച്ചെങ്കിലും ഇന്നും 8 പേരിലൂടെ നമുക്കിടയിൽ ജീവിക്കുകയാണ്.2010 ൽ കൊല്ലം പുനലൂർ പാതയിൽ അനുജിതിന്റെ സന്ദർഭോചിതമായ ഇടപെടൽ മൂലം ഒഴിവായ ട്രെയിനപകടം മൂലം അന്ന് 100 കണക്കിനാൾക്കാരാണ് രക്ഷപെട്ടത്.
ഇത്തരം സന്ദർഭങ്ങളിൽ റെയിൽവേ ജോലി നൽകുന്ന പതിവുണ്ട്. നിർഭാഗ്യവശാൽ അനുജിത്തിന് ആ ഭാഗ്യം ലഭിച്ചില്ല.ഒരു പക്ഷേ അന്ന് കണ്ണടച്ച റെയിൽവേ യുടെ കണ്ണുതുറപ്പിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനായില്ല എന്നതാണ് ശരി.
സാമ്പത്തികപരാധീനതയിലാണ് ഇന്ന് കുടുംബം. അനുജിത്തിന്റെ മൂന്നുവയസ്സുള്ള മകൻ കാര്യങ്ങൾ ഗ്രഹിക്കാറാകുന്നതേയുള്ളു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നവരാണ് അനുജിത്തും ഭാര്യയും. അച്ഛനും അമ്മയും കൃഷിപ്പണിക്കാർ. ഏറെനാൾ മോഹിച്ച സ്വപ്‍നമായിരുന്ന സ്വന്തം വീടിൻ്റെ ലോൺ ഇനി ഭാര്യ പ്രിൻസിയുടെ തലയിലാണ്. ഒപ്പം കുടുംബഭാരവും.കൊല്ലം ജില്ലയിലെ എഴുകോണിലുള്ള ഇരുമ്പനങ്ങാട് ആണ് അനുജത്തിന്റെ വീട്.
സ്വകാര്യ ജ്വല്ലറിയിൽനിന്നു ലഭിക്കുന്ന തുശ്ചമായ വരുമാനമാണ് ഏക മാർഗ്ഗം. അതൊന്നിനുമാകില്ല. ഈ കുടുംബത്തെയാണ് സർക്കാർ സഹായിക്കേണ്ടത്. ഈ യുവതിക്കാണ് സർക്കാർ ജോലിനൽകേണ്ടതും.
യൗവ്വനത്തിൽത്തന്നെ വൈധവ്യം വിധിക്കപ്പെട്ട അനുജിത്തിൻ്റെ ഭാര്യ പ്രിൻസി എന്ന സാധുയുവതി ജീവിതത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ്.മുന്നോട്ടൊരു വഴിയും കാണാതെ. ചങ്കുപറിയുന്ന വേദനയിലും തൻ്റെ എല്ലാമായിരുന്നു പ്രിയതമന്റെ ശരീരാവയവങ്ങൾ ദാനം ചെയ്യാൻ പ്രിൻസി കാട്ടിയ ഹൃദയവിശാലതയ്ക്കുമുന്നിൽ നമിക്കാതെ തരമില്ല.
അനുജിത്തിൻ്റെ മാതൃക ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ ചർച്ചയാണ്. അവർക്കത്ഭുതമാണ് ഈ യുവാവ്. മരണശേഷവും അനേകരിലൂടെ ജീവിക്കുന്ന നന്മയ്ക്കുമുന്നിൽ അവരും തലകുനിക്കുന്നു.
വാഴുമ്പോതും HERO സത്തുപിൻറും HERO എന്ന് തമിഴ് മാധ്യമങ്ങളും ജീവിച്ചിരുന്നപ്പോൾ ആയിരങ്ങളുടെയും മരിച്ചപ്പോൾ 8 പേരുടെയും ജീവൻ രക്ഷിച്ച യുവാവ് (ज़िंदा रहकर हज़ारों और मरने के बाद आठ लोगों की ज़िंदगियां बचाईं) എന്ന് ഉത്തരേന്ത്യൻ മാധ്യമങ്ങളും Anujit, who is a role model in Kerala through organ donation എന്ന് വിദേശ മാധ്യമങ്ങളും അനുജിത്തിനെ പ്രകീർത്തിക്കുകയുണ്ടായി.
അനുജിത്തിൻ്റെ ഭാര്യക്ക് സർക്കാർ ജോലിയും ഒപ്പം സഹായധനവും നൽകിയില്ലെങ്കിൽ മറ്റാർക്കാണ് അതിനർഹതയുള്ളത് ?