കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിൻ്റെ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. സംസ്കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മദ്രാസ് പോർട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. അറക്കൽ ഭരണാധികാരി അറക്കൽ മ്യൂസിയത്തിൻ്റെ രക്ഷാധികാരി കൂടിയാണ്.
ആദ്യകാലം മുതൽക്കേ അറക്കൽ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആൺ, പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക.
അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് സ്ഥാനപ്പേര്. 39-ാമത്തെ ഭരണാധികാരി സുൽത്താൻ അറക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്നാണ് മറിയുമ്മ പുതിയ ഭരണാധികാരിയാകുന്നത്.