ഒന്നും മറക്കില്ല രാമാ .....
ഇന്ന് ബിജെപി യുടെ സ്ഥാപന ദിനമാണ് . അതായത് ജന്മദിനം. 43 വയസ്സ് പൂർത്തിയാക്കി 44 ലേക്ക് കടക്കുന്നു. ഈ ദിനത്തിലാണ് കോൺഗ്രസ്സിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ കോൺഗ്രസ്സ് അംഗത്വം രാജിവെച്ച് ബിജെപി യിൽ ചേർന്നത് . പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഓരോ ബിജെപി പ്രവർത്തകനും ഒരു ഗൂഢ സ്മിതത്തിനുള്ള വകയുണ്ട് . എന്താണ് എന്നല്ലേ?
ഇനി ഒരൽപം ഫ്ലാഷ് ബാക്ക് .
2016 ലെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് കാലം. 2014 ൽ കേന്ദ്രത്തിൽ ഒന്നാം മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഇവിടെ തെരഞ്ഞെടുപ്പ് . മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായും കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗമായും ഹൈക്കമാൻഡിന്റെ വിശ്വസ്തനായും ഒക്കെ അർമാദിച്ചിരുന്ന ആന്റണിയുടെ പ്രതിരോധമന്ത്രി എന്ന പത്രാസൊക്കെ ബിജെപി യുടെ വരവോടെ പൊയ്പോയതിന്റെ ഫ്രസ്‌ട്രേഷനിൽ പുള്ളി കഴിയുന്ന കാലത്താണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ്.
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വലിയ ആവേശത്തിലാണ് . പ്രധാനമന്ത്രിയും അമിത് ഷാ യും ഒക്കെ എത്തി കളം ഇളക്കിമറിച്ചു. നേമം ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ നല്ല പ്രവർത്തനം നടക്കുന്നു . അന്ന് ആന്റണിയും ഉമ്മൻചാണ്ടിയുമൊക്കെ സജീവമായി രംഗത്തുണ്ട് . അന്ന് ഒരു ദിവസം മാധ്യമ പ്രവർത്തകർ ആന്റണിയോട് ബിജെപിയുടെ സാധ്യതകളെപ്പറ്റി ചോദിച്ചു . അപ്പോൾ ആന്റണി പറഞ്ഞത് എന്താണെന്നോ ?
"ഒരു ബിജെപിക്കാരന് നിയമസഭ കാണണമെങ്കിൽ പാസ് എടുത്ത് ഗാലറിയിൽ ഇരിക്കേണ്ടിവരും" എന്ന് . അങ്ങേയറ്റത്തെ പരിഹാസമായിരുന്നു ആന്റണിയുടെ മറുപടിയിൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം വന്നു. ചരിത്രത്തിലാദ്യമായി കേരളാ നിയമസഭയിൽ ബിജെപി ക്ക് ഒരംഗം . ശ്രീ ഓ രാജഗോപാൽ. നേമത്തുനിന്ന് . പാസ് എടുത്ത് ഗാലറിയിലല്ല. എം എൽ എ മാരുടെ ഇരിപ്പിടങ്ങളിൽ ഒന്നിൽ. അന്ന് വൈകിട്ട് യുവമോർച്ചാ പ്രവർത്തകർ പാസ്സുമായി ആന്റണിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അങ്ങേർക്കൊരു പാസ് കൊടുത്ത് ആസ് ആക്കാനായി ചെന്നപ്പോൾ കതകടച്ച് വീട്ടിനുള്ളിൽ ഒളിച്ചിരുന്നയാളാണ് ആന്റണി .
മിസ്റ്റർ ആന്റണി, അന്ന് നിങ്ങൾ പരിഹസിച്ച ആ പ്രസ്ഥാനം അന്ന് നിയമസഭയിൽ കയറിയെങ്കിൽ ഇന്നിതാ നിങ്ങളുടെ കുടുംബത്തിലും കയറിയിരിക്കുന്നു. നിങ്ങളുടെ ചോരയിൽ പിറന്ന മകൻ ഇന്ന് ഞങ്ങൾക്കൊപ്പമാണ് . ദേശീയതയ്‌ക്കൊപ്പമാണ് .
ഇന്ന്, ആസന്നമരണം മുന്നിൽക്കണ്ടതുപോലെ....സർവ്വവും തകർന്നു ....കരയാതെ കരഞ്ഞു ....ഈ 82 വയസ്സിനിടയിൽ കേന്ദ്രമന്ത്രി പദം രാജിവെച്ചപ്പോഴോ മുഖ്യമന്ത്രി പദം രാജിവെച്ചപ്പോഴോ പോലുമില്ലാത്ത ഹൃദയവ്യഥയോടെ മാധ്യമങ്ങൾക്കു മുമ്പിൽ ...ലോകത്തിനു മുമ്പിൽ നിൽക്കേണ്ടിവന്നില്ലേ നിങ്ങൾക്ക് ?
ഇതാണ് കാലം നിങ്ങൾക്കായി കാത്തുവെച്ച കാവ്യനീതി.