കോഴിക്കോട് : കാടും ജലാശയവും ജൈവസമ്പത്തും നശിപ്പിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള പിണറായി സർക്കാർ നടപടിയെ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയുടെ പേര് പറയുകയും പരിസ്ഥിതി ചൂഷണം ചെയ്യുന്ന സംഘമായി മാർക്സിസ്റ്റ് പാർട്ടി അധപതിച്ചതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാൻതീരുമാനിച്ചതിലൂടെ വ്യക്തമാക്കുന്നത്.
തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനുപകരം ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതികൾ കോവിഡിനെ മറയാക്കി തുടങ്ങാൻ ശ്രമിക്കുന്നതിന്റെ കാരണങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട്.
അതിരപ്പള്ളി പദ്ധതിക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്നവർ ജനനന്മയല്ല ലക്ഷ്യം വെക്കുന്നത്. കാടും ജൈവസമ്പത്തും ജലാശയങ്ങളും ഇല്ലായ്മ ചെയ്യുന്ന ചൂഷിത വർഗത്തിന് പിന്തുണയെകുവാനാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.