ബെംഗളുരു: ബെംഗളുരു മയക്കുമരുന്നു കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്ത് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരി വരുമാന ഉറവിടം വെളിപ്പെടുത്തി. കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ബിനീഷ് കോടിയേരി തനിക്ക് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.
വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവയാണ് തന്റെ തൊഴിലെന്നും ഇതുവഴി സമ്പാദിച്ചതാണ് പണമെന്നുമാണ് ബിനീഷ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടുള്ളത്. ഈ മേഖലകളില്‍ നിന്നും ലഭിച്ച പണമാണ് അക്കൗണ്ടിലെത്തിയതെന്നും ബിനീഷ് വ്യക്തമാക്കി. ഏഴ് വര്‍ഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ക്യാന്‍സര്‍ ബാധിതനായ പിതാവിനെ ശ്രുശൂഷിക്കുന്നതിന്റെ ഭാഗമായി തനിക്ക് ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാണിച്ചാണ് ബിനീഷിന്റെ ജാമ്യഹര്‍ജി.
ബിനിഷിന്റെ അക്കൗണ്ടിലേക്ക് ബംഗളുരു മയക്കുമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവന്‍ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ നേരത്തെ വാദിച്ചിരുന്നു. നേരത്തെ ആദായ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള കുറ്റം ഇഡി ബിനീഷിന് മേല്‍ ചുമത്തിയിട്ടുണ്ട്.
ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന അഞ്ച് കോടിയിലധികം രൂപ കണക്കില്‍പ്പെടാത്ത പണമാണെന്നാണ് ഇഡിയുടെ പ്രാഥമിക വാദം. നാര്‍ക്കോട്ടിക്സ് കണ്‍ട്രോളള്‍ ബ്യൂറോ( എന്‍സിബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയതായും ബിനീഷിന്റെ അക്കൗണ്ടിലെത്തിയ തുക ഇത്തരത്തിലുള്ള ബിസിനസില്‍ നിന്നും ലഭിച്ചതാണെന്നും ഇഡിയും വാദിച്ചിരുന്നു.