മുംബൈ: അയൽവാസിയായ യുവതിയെ അധിക്ഷേപിക്കുകയും മാനം കെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ സ്ത്രീക്കെതിരെ കേസ്. അസാധാരണമായ പരാതിയിൽ ഗോരെഗാവ് സ്വദേശിയായ 53കാരിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
തന്‍റെ ഹെയർകട്ട്, വേഷവിധാനങ്ങൾ തുടങ്ങി വിവിധ കാരണങ്ങളുടെ പേരിൽ അയൽവാസിയായ സ്ത്രീ അപമാനിക്കുന്നുവെന്ന് കാട്ടി 36കാരിയാണ് പൊലീസിനെ സമീപിച്ചത്. ഒരു സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജറായ പരാതിക്കാരി കഴിഞ്ഞ വർഷം ഡിസംബറിലാണ് ഈ അപ്പാർട്മെന്‍റ് കോംപ്ലക്സിൽ താമസിക്കാനെത്തിയത്. മുടി 'ബോബ് കട്ട്'ചെയ്തിരുന്ന ഇവരെ വളരെ മോശം ഭാഷയിലാണ് അയൽവാസി അപമാനിച്ചിരുന്നതെന്നാണ് പറയുന്നത്.
'കടുത്ത അധിക്ഷേപങ്ങളും അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങളുമൊക്കെയാണ് അയൽവാസിയായ സ്ത്രീയിൽ നിന്നും എന്‍റെ കക്ഷിക്ക് നേരിടേണ്ടി വന്നത്. തനിച്ച് സ്വതന്ത്ര്യയായി ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ ആയത് കൊണ്ട് മാത്രം അവരെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളാണ് ഇവിടെയുണ്ടായത്. സംഭവത്തിൽ അന്വേഷണവും നടക്കുന്നുണ്ട്' എന്നാണ് പരാതിക്കാരിയുടെ അഭിഭാഷകൻ സിദ്ധാർഥ് ബോർകർ അറിയിച്ചത്.
പരാതിക്കാരി നൽകിയ മൊഴി അനുസരിച്ച് താമസം മാറിയെത്തിയ ആദ്യ കുറച്ച് ദിവസങ്ങളിൽ ടിഫിൻ സർവീസ് നടത്തുകയായിരുന്ന അയൽക്കാരിയിൽ നിന്നുമാണ് ഇവർ ഭക്ഷണം വാങ്ങിയിരുന്നത്. എന്നാൽ ഈ ഭക്ഷണം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് നിർത്തുകയും അവരുടെ കുടിശ്ശിക മുഴുവൻ തീർക്കുകയും ചെയ്തു.
'കഴിഞ്ഞ ഡിസംബർ 12ന് അയൽക്കാരി വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അവരുടെ മകൻ അവിടെ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്നര വരെ വളരെ ഉച്ചത്തിൽ സംഗീതം ഒക്കെയിട്ട് ആകെ ബഹളമായിരുന്നു. ഇതിനെ തുടർന്ന് അവിടെയെത്തി ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം ആ കുടുംബവുമായി സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചു'. പരാതിക്കാരി പറയുന്നു.
ഇതിന് പിന്നാലെയാണ് തനിക്കെതിരെ പ്രതികാര നടപടികൾ ഉണ്ടായതെന്നാണ് ഇവർ പറയുന്നത്. പ്രത്യേകിച്ചും തന്‍റെ ബോബ് കട്ട് മുടിയും വേഷവിധാനങ്ങളും വച്ചായിരുന്നു അധിക്ഷേപം. സൈക്കോ, സ്ത്രീ ആണോ പുരുഷൻ ആണോ എന്ന് പോലും അറിയില്ല തുടങ്ങി ആളുകളുടെ മുന്നിൽ വച്ച് പരസ്യമായാണ് അധിക്ഷേപം.
പട്ടികളുടെത് പോലെയാണ് ശബ്ദം എന്നു പോലും പറഞ്ഞു.
ഇതിന് പുറമെ വേശ്യ എന്നും അഭിസാരിക എന്നും വിളിച്ചും അപമാനിച്ചു. സുഹൃത്തുക്കളുടെ വീട്ടിൽപ്പോയപ്പോൾ പിന്തുടർന്നെത്തി അവിടെ വച്ചും അപമാനിക്കാൻ ശ്രമിച്ചു. പലതവണ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും അധിക്ഷേപം പരിധി വിട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്.