ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ചികിത്സ നിഷേധിച്ചതിനേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കു മുന്നില്‍ മൂന്നു വയസുകാരി മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. ബിൽ അടയ്ക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ മുറിവുകൾ തുന്നിക്കെട്ടാൻ പോലും ആശുപത്രി അധികൃതർ തുനിഞ്ഞില്ലെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. യുപി സർക്കാരും വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ചികിത്സാപിഴവുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിസായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ബില്‍ തുകയായി 5 ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെന്നും അത് അടയ്ക്കാത്തതിനാല്‍ കുഞ്ഞിനെ ശസ്ത്രക്രിയാ മുറിവുകള്‍ തുന്നിക്കെട്ടാതെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ആമാശയത്തില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയ കുട്ടിയെ മുറിവ് തുന്നിക്കെട്ടാതെയാണ് വിട്ടതെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.
ഫെബ്രുവരി 16ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അഡീഷനൽ എസ്പി സമർ ബഹാദുർ മാധ്യമങ്ങളോടു പറഞ്ഞു. ശസ്ത്രക്രിയയ്ക്കു വിധേയയായതിനുശേഷം കുട്ടിയെ എസ്ആർഎം ആശുപത്രിയിലേക്കു റഫർ ചെയ്തു. എന്നാൽ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടുത്തെ ചികിത്സയ്ക്കുശേഷം സ്വകാര്യ ആശുപത്രിയിലേക്കു തിരിച്ചു കൊണ്ടുവന്നു.
പക്ഷേ, കുട്ടി മരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തുമെന്നും എസ്‍പി വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 1.2 ലക്ഷം രൂപയുടെ ബില്‍ തുകയായിട്ടും 6000 രൂപ മാത്രമേ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയിലേക്കു വിടുന്നതിനു മുന്‍പ് 15 ദിവസം കുട്ടി ഇവിടെ അഡ്മിറ്റ് ആയിരുന്നുവെന്നും മരിക്കുന്നതിനു മൂന്ന് ദിവസം മുന്‍പുവരെ കുട്ടി ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വാദം.