തിരുവനന്തപുരം: സംസ്ഥാനത്തും ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നും കര്‍ശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കുള്ള വാക്സീൻ കൂടി സ്റ്റോക്കുണ്ട്. 2.40 ലക്ഷം ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. കൂടുതൽ വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ. റിട്ടേണിങ് ഓഫിസർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ ഗ്രാമപ്രദേശത്തും നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങള്‍ അത് ഉറപ്പാക്കണം. ഹോംക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ നില ഇടയ്ക്കിടെ പരിശോധിക്കണം.
എന്തെങ്കിലും പ്രശ്‌നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ വാര്‍ഡ് മെമ്പര്‍മാരുമായോ ആരോഗ്യപ്രവര്‍ത്തകരേയോ ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. ആര്‍ക്കും ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യം ഇല്ലാതിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെടിഡിസി ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കും. വിക്ടേഴ്സ് ചാനൽ വഴി രോഗികൾക്കു കൺസൾട്ടേഷൻ നടത്താനും സൗകര്യമൊരുക്കും. ചികിത്സ കിട്ടാതെ വരുന്ന സാഹചര്യം ആർക്കും ഉണ്ടാകാതെ നോക്കും. കഴിയുന്നതും വീട്ടിൽനിന്നു പുറത്തിറങ്ങരുത്. വീടുകളിൽനിന്നാണ് രോഗവ്യാപനം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.