തൊടുപുഴ: ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സൂക്കർബർഗിന്റെ പിതാവും അമേരിക്കയിലെ പ്രശസ്തനായ ദന്തഡോക്ടറും വേദന രഹിത ദന്ത ചികിത്സകളുടെ ഉപജ്ഞാതാവുമായ ഡോ. എഡ്വേർഡ് സൂക്കർബർഗുമായി തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോമിനുള്ള സൗഹൃദമാണ് ഇന്ത്യയിലാദ്യമായി ഇത്തരമൊരു സൗകര്യം തൊടുപുഴയിലെത്താൻ കാരണം.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തി ഫെയ്സ് വാല്യൂ ഡന്റൽ ക്ലിനിക്കിലാണ് ഈ സൗകര്യം ഉള്ളത്. ഡോ. സുക്കർബർഗ് ദന്ത ചികിത്സകൾ വേദന രഹിതവും ഭയരഹിതവുമാക്കുന്നതിന് താൻ നടത്തിയ ഗവേഷണങ്ങളും തന്റെ അനുഭവസമ്പത്തും ഡോ. ബോണിയുമായി പങ്കുവയ്ക്കയും ഇതുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇവർ തമ്മിൽ ആശയ വിനിമയം നടത്തുകയും ചെയ്തു വന്നിരുന്നു.
അതനുസരിച്ച് ഇന്ത്യൻ രീതികൾക്കനുയോജ്യമായും സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലും ഈ ചികിത്സാരീതികൾ സ്വദേശിവത്കരിച്ച് അവതരിപ്പിക്കുകയാണ് ഡോ.ബോണി. ഡോ. സൂക്കർബർഗ് ഉപയോഗിക്കുന്ന അമേരിക്കൻ ഉപകരണങ്ങൾ അതീവ ചെലവേറിയതായതിനാൽ സമാനമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റു രാജ്യങ്ങളിലുള്ള ചെറിയ കമ്പനികളുമായി ബന്ധപ്പെട്ട് അവ ഇറക്കുമതി ചെയ്താണ് ഇവ ചെലവ് കുറച്ച് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ദന്ത ചികിത്സകൾ വേദനയും പുളിപ്പും ഉണ്ടാക്കുമെന്ന ഭീതിയാൽ ധാരാളം ആളുകൾ ചികിത്സകൾ നീട്ടിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. 70 ശതമാനത്തോളം ആളുകൾക്ക് ദന്ത ചികിത്സകളോട് പേടിയുണ്ടെന്നും, 20 ശതമാനത്തോളം ആളുകൾ പേടി കാരണം ഒരിക്കലും ദന്താശുപത്രിയിൽ പോകാറില്ലെന്നും ഗവേഷണ ഫലങ്ങൾ സുചിപ്പിക്കുന്നു.
സൂചിരഹിത മരവിപ്പിക്കൽ , ദന്തൽ വൈബ്, ഡ്രില്ലുപയോഗിക്കാതെയുള്ള പല്ലടക്കൽ, അക്വാകെയർ ക്ലീനിംഗ് , ലേസർ ഉപയോഗിച്ചുള്ള ചികിത്സകൾ , പേടിയുള്ളവർക്ക് കോൺഷ്യസ് സെഡേഷൻ എന്ന ലഘു മയക്കൽ സംവിധാനം തുടങ്ങി 12 ഓളം വിവിധ ഉപകരണങ്ങളുടെയും മരുന്നുകളുടെയും മറ്റും സമന്വയമാണ് "സോഫ്റ്റ് ഡെന്റിസ്റ്റ് " എന്ന പേരിൽ അറിയപ്പെടുന്ന ഈ ചികിത്സാ സംവിധാനം.
ഈ രംഗത്ത് ലോകത്താകമാനം നടക്കുന്ന ഗവേഷണങ്ങൾ വിലയിരുത്തി തന്റെ ചികിത്സാരീതികൾ മെച്ചപ്പെടുത്തുന്നതിനും താൽപര്യമുള്ള മറ്റ് ഡോക്ടർമാർക്കു കൂടി ഇത് ഉപയോഗിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് ഡോ. ബോണി.