- ജാസ്മിൻ സമീർ
മരുവസന്തങ്ങളിൽ
മണൽക്കാട്ടിൽ
ഒറ്റമരത്തിലിരുന്നു പാടുന്ന
ഒരു കിളിയുണ്ട്.
തിത്തിരപ്പക്ഷിയെപ്പോലെ
നോമ്പ് നോൽക്കുന്ന
ഒരു മരുക്കിളി.
അടുത്ത മരുപ്പച്ച
എവിടെയെന്നറിയാതെ
പരീക്ഷണപ്പറക്കൽ ഭയന്ന്
ജനിച്ച മരുപ്പച്ചയിൽത്തന്നെ
അത് പാടിപ്പറന്നുതീരും!
കിളിപ്പേച്ചിൽ
മധുരവും കയ്പ്പുമുണ്ടാകും .
തൂവലിൽ നിറവസന്തവും
ഇരുന്ന മരച്ചുവടിൽ തെളിവായ്
ഒരു തൂവൽ പൊഴിക്കും......
വേരോരം ചേർന്നുകിടക്കാൻ
തൂവൽജന്മത്തിനാകുമോ?
കാറ്റെടുക്കും വഴിത്താരയിലൂടെ അലഞ്ഞലഞ്ഞ്
ഏതോ ദുർഭരത്തിൽ വിലയം കൊള്ളും!!