മരണം അലറുന്ന വിജനമാം പാന്ഥാവിൽ
ഏകാകാനായി ഞാൻ നിന്നിടുമ്പോൾ
നീണ്ട കരച്ചിലും കണ്ണീരുമെൻ
മനസിനുള്ളിലും മുഴങ്ങിടുന്നു
ഉറ്റവരൊക്കെയും വേർപെട്ട മനുജൻറെ
തേങ്ങലിൻ ശബ്ദമോ ഏറെയില്ല
മനസു മരവിച്ച മനുഷ്യന്റെ തേങ്ങലിനു
കണ്ണീരു പോലുമേ കൂട്ടായില്ല
വിജനമാം വീഥികൾ , അടച്ചിട്ട വീടുകൾ
മർത്യനെ എങ്ങുമേ കണ്ടില്ല ഞാൻ
സ്വന്തമാം ജീവനെ ചേർത്തുപിടിച്ചവർ
ഓടുന്നു കാതങ്ങൾ ഏറെയിന്ന്
ജാതിയും വർണ്ണവും ഭാഷയുമൊക്കെയും
മറന്നിതാ മനുജൻ ഈ നാളുകളിൽ
സ്വന്ത ജനത്തിനന്ത്യാ ചുംബനമേകാതെ
എത്തി നോക്കി മറയുന്ന മർത്യൻ
നീതിയോ കാലനീതിയോ എന്തിതു
ദൈവ ശിക്ഷയോ കോപമോ എന്താണിതു
അന്ധകാരപ്രഭു നിന്നുടെ വിളയാട്ടമെങ്കിലും
വിട്ടു പോ മർത്യനെ വിട്ടു പോ നീ ...