വന്‍കിട പ്രസാധകര്‍ക്കു പുറമെ 22 ചെറുകിട പ്രസാധകരുടെ സ്റ്റാന്‍ഡുകളും
സാധാരണ നിലയ്ക്ക് കേരള വിപണയില്‍ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചില്‍ഡ്രന്‍സ് പുസ്തകങ്ങള്‍
കൊച്ചി: പൂര്‍ണമായും ശീതീകരിച്ച പ്രദര്‍ശന നഗരിയും മികച്ച അനുബന്ധ സൗകര്യങ്ങളുമായി കേരളം കണ്ട ആദ്യത്തെ ആഗോള നിലവാരത്തിലുള്ള പുസ്തകമേളയായി മാറിയ കൃതിയുടെ രണ്ടാം പതിപ്പ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സൃഷ്ടിച്ചിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു പുസ്തകപ്രളയം.
കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 136 പ്രസാധകരാണ് മേളയിലുള്ളത്. ഇന്ത്യയിലെ മിക്കവാറും എല്ലാ വന്‍കിട പ്രസാധകര്‍ക്കുമൊപ്പം കേരളത്തില്‍ നിന്നുള്ള 22 ചെറുകിട പ്രസാധകരുമുണ്ടെന്നതാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. ചെറുകിടക്കാരുടെ സ്റ്റാന്‍ഡുകളുള്‍പ്പെടെ 248 സ്റ്റാളുകളാണ് മേളയിലുള്ളത്. സാധാരണ നിലയ്ക്ക് കേരള വിപണയില്‍ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചില്‍ഡ്രന്‍സ് പുസ്തകങ്ങളാണ് മേളയില്‍ കേരളീയരെ കാത്തിരിക്കുന്നത്.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്, ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്, സേജ്, മക് ഗ്രാഹില്‍, എസ്. ചന്ദ് ആന്‍ഡ് കമ്പനി തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരും അമര്‍ ചിത്രകഥ, സ്‌കോളാസ്റ്റിക്‌സ്, തൂലിക, സ്‌പൈഡര്‍, പെഗാസസ് തുടങ്ങിയ കുട്ടികളുടെ പുസ്തക പ്രസാധകരും എസ്പിസിഎസ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിസി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, മനോരമ, പൂര്‍ണ, സിഐസിസി, ഗ്രീന്‍ ബുക്‌സ് തുടങ്ങിയ മിക്കവാറും എല്ലാ മലയാള പ്രസാധകരും കൃതിയിലുണണ്ട്.
പരീഷാ സീസണില്‍ നടന്നിട്ടും 5 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം കൃതി സന്ദര്‍ശിച്ചത്. ഇക്കുറി ഇന്ത്യയിലെ മറ്റ് വലിയ പുസ്തകമേളകളും കേരളത്തിലെ പരീക്ഷാ സീസണും കണക്കിലെടുത്ത് ഒരു മാസം മുന്നോട്ടാക്കിയ കൃതി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ പറഞ്ഞു.