Advertisment

പറഞ്ഞതൊക്കെ വെറുപ്പിന്‍റെ 'മസാല' രാഷ്ട്രീയം ! കേരളത്തില്‍ അരാഷ്ട്രീയ വാദത്തിന്‍റെ വിത്തുപാകി. 'സന്ദേശ'ത്തില്‍ ശങ്കരാടി പറഞ്ഞപോലെ തങ്കമണി, സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍, ഐസ്ക്രീം, സോളാര്‍ പെണ്ണുകേസുകള്‍ കൊണ്ട് കേരളം സമ്പന്നമാക്കി. ഒന്നും സൃഷ്ടിച്ചില്ല, പകരം വെട്ടിനിരത്തി, പൊളിച്ചടുക്കി. എതിര്‍ത്ത സമരങ്ങളൊക്കെ പിന്നീട് കേരളത്തിന്‍റെ വികസനങ്ങളായി - നൂറു പിന്നിട്ടപ്പോള്‍ വിഎസിനെ വിമര്‍ശിച്ചാലെങ്ങനെ ? - ദാസനും വിജയനും

New Update
vs achuthananthan-2

കണ്ണേ കരളേ വി എസ്സേ, വീരാ ധീരാ വി എസ്സേ, ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ… നൂറു നൂറു ചുവപ്പൻ മുദ്രാവാക്യങ്ങൾ കേട്ട് വളർന്ന മാരാരിക്കുളത്തിന്റെ സ്വന്തം വിഎസ് ! കേരളത്തിന്റെ പൊന്നോമന… ഇക്കഴിഞ്ഞ ദിവസം നൂറു വയസ്സ് തികച്ചപ്പോൾ മലയാളി പഠിക്കേണ്ടതായ ഒട്ടേറെ സംഭവങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്.

Advertisment

പാർട്ടി തോൽക്കുമ്പോൾ വിഎസ് ജയിക്കുകയും വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കുകയും ചെയ്ത അത്ഭുത പ്രതിഭാസം അട്ടിമറിച്ചത് വിഎസിന്റെ മാത്രം സഹന ശക്തികൊണ്ടും ആർജ്ജവം കൊണ്ടും പിന്നെ കുനുഷ്ട് ബുദ്ധികൊണ്ടും മാത്രമാണ്. 


രാഷ്ട്രീയ ചുവടുവെപ്പിന്റെ ആദ്യകാലം മുതൽ വെട്ടും തടയുമായി ജീവിച്ചുവന്ന വിഎസ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് 

ഒരു മുഷ്കൻ എന്ന ലേബലിലാണ്.

സഖാവ് ഇഎംഎസിനെതിരായും സഖാവ് നായനാർക്കെതിരായും സഖാവ് ഗൗരിയമ്മക്കെതിരായും സഖാവ് എംവി രാഘവനെതിരായും കരുക്കൾ നീക്കിക്കൊണ്ട് രാഷ്ട്രീയത്തിൽ തുടർന്നുപോന്ന വിഎസ് അവസാനം മുട്ടുമടക്കിയത് സഖാവ് പിണറായി വിജയൻറെ മുന്നിൽ മാത്രമാണ്.

vs achuthananthan-10


ആയിരത്തി തൊള്ളായിരത്തി എൺപത്തി ഏഴിൽ സൂത്രത്തിലൂടെ എംവിആറിനെ പുറത്താക്കുവാൻ കളിച്ചപ്പോൾ നായനാർ എന്ന കഥാപാത്രം മുന്നിലേക്ക് വരുമെന്ന് വി എസ് സ്വപ്നത്തിൽ കരുതിയില്ല. 


'കേരം തിങ്ങും കേരളനാട്ടിൽ കെആർ ഗൗരി ഭരിക്കട്ടെ' എന്നൊക്കെ സഖാക്കന്മാരെ കൊണ്ട് വിളിച്ചു കൂവിയെങ്കിലും നായനാരുടെ വരവ് തകർത്തു കളഞ്ഞത് വിഎസിന്റെ സ്വപ്നങ്ങളെ ആയിരുന്നു. അന്ന് കെ കരുണാകരനെതിരെ തങ്കമണി വിഷയം ആളിക്കത്തിച്ചത് വിഎസിന്റെ കുബുദ്ധിയിൽ വിരിഞ്ഞ ആശയമായിരുന്നു 

സന്ദേശം സിനിമയിലെ ശങ്കരാടിയുടെ റോള്‍ ?

വിഎസ്സിനെ ഒതുക്കുവാനായി നായനാർലോബി 1991 ൽ നാല് വര്‍ഷം മാത്രം പ്രായമായിരുന്ന സർക്കാരിനെ പിരിച്ചു വിട്ടപ്പോൾ അത് പാർട്ടിയുടെ ചരിത്രപരമായ ഒരു മണ്ടത്തരമായി. അന്ന് വിഎസ് ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു. പിന്നീട് 1996 ല്‍ കരുണാകരൻ സർക്കാരിനെതിരെ ചാരക്കേസ് ഏറ്റെടുത്ത് അതിൽ മാധ്യമക്കാരെ ഇറക്കി കളിച്ചതിൽ വിഎസിന്റെ പങ്ക് സ്തുത്യർഹമായിരുന്നു. 

പിന്നീട് വന്ന എകെ ആന്റണി മന്ത്രിസഭക്കെതിരെ സൂര്യനെല്ലി വിഷയം ആളിക്കത്തിച്ചപ്പോൾ നമ്മുക്ക് ഓർമ്മയിൽ വരുന്നത് സന്ദേശം സിനിമയിലെ ശങ്കരാടിയായിരുന്നു. അന്ന് എകെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ നടന്ന തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിന്റെ പത്ത്‌ നാൾ മുൻപ് അരങ്ങേറിയ വിഴിഞ്ഞം കലാപത്തിൽ തിരൂരങ്ങാടിയിൽ ആന്റണിയെ തോൽപ്പിക്കുവാനുള്ള കുതന്ത്രങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോപണം ഉണ്ടായി.

ഇക്കളികൾക്കിടയിൽ മൂന്നാം കുഴിക്ക് ശത്രുവായ സ്വന്തം സമുദായക്കാരിയായ ഗൗരിയമ്മയെ സ്വന്തം പാർട്ടിയിൽ നിന്നും പടിയടച്ചു പിണ്ഡം വെക്കുവാനുള്ള കുനുഷ്ടുകൾ ആസൂത്രണം ചെയ്യുന്നതിൽ വിഎസ് വിജയക്കൊടി പാറിച്ചു. 1994 ല്‍ പാർട്ടി ഗൗരിയമ്മയുമായുള്ള വിവാഹമോചനം നേടി. 

സന്ദേശം മോഡല്‍ സൂര്യനെല്ലി 

പിജെ കുര്യനെതിരെ ഒരു ആരോപണം ഇറക്കിവിട്ടുകൊണ്ട് ഒരു ക്രിസ്തീയ എതിർപ്പ് ഉണ്ടാക്കുന്നതിൽ വിഎസിന്റെ ബുദ്ധി നന്നായി പ്രവർത്തിച്ചു. ചാരായ നിരോധനം കൊണ്ട് സ്ത്രീ വോട്ട് നേടി അധികാരത്തിൽ വരാമെന്ന ആന്റണിയുടെ മോഹത്തിന് സൂര്യനെല്ലി ഒരു വഴിമുടക്കിയായി. 

vs achuthananthan-4


1996 തിരഞ്ഞെടുപ്പിൽ ഇകെ നായനാർ തിരഞ്ഞെടുപ്പ് പ്രചാരകനായി മാറിയപ്പോൾ വിഎസ് മുഖ്യമന്ത്രിക്കായുള്ള കുപ്പായം മാരാരിക്കുളത്ത് തയ്പ്പിക്കുവാൻ ഏൽപ്പിച്ചു . മാരാരിക്കുളത്തെ ജനങ്ങൾ ഷർട്ടും ട്രൗസറും തയ്പ്പിക്കാതെ അദ്ദേഹത്തെ കാലുകൾ മടക്കിയടിച്ചു. മത്സരിക്കാതെ നായനാർ മുഖ്യമന്ത്രിയാകുകയും പിന്നീട് തലശ്ശേരിയിൽ നിന്നും ജയിച്ചു കയറുകയും ചെയ്തു. അന്നത്തെ മാരാരിക്കുളത്തെ തോൽ‌വിയിൽ ഗൗരിയമ്മക്കും പങ്കുണ്ടെന്ന് ആരെങ്കിലും കരുതിയാൽ തെറ്റുപറയുവാനാകില്ല. 


അദ്ദേഹം ഏറ്റെടുത്തു വിജയിപ്പിക്കാനാവാതെ പരാജയം നുണഞ്ഞ ഒന്നായിരുന്നു വെട്ടിനിരത്തൽ സമരം. സ്വന്തം പാർട്ടി ഓഫീസുകൾ വരെ വെട്ടിനിരത്തലിൽ അകപ്പെട്ടപ്പോൾ ‘’ വെട്ടിനിരത്തൽ സഖാവ്' എന്ന ഒരു ചെല്ലപ്പേരും അദ്ദേഹത്തിന് കിട്ടി.

പിന്നീട് പി ശശിയുടെ ഭരണത്തിൽ വീണുകിട്ടിയ ഐസ്ക്രീം പെൺവാണിഭം എന്ന സംഭവബഹുലമായ തിരക്കഥക്ക് തിരശീല വീഴ്ത്തുവാൻ ശശിതന്നെ സഹായിച്ചുവെങ്കിലും തന്റെ അടുത്ത ഊഴത്തിന്റെ വിജയത്തിനായി വിഎസ് അതേറ്റെടുത്തു.


2001 തിരഞ്ഞെടുപ്പിൽ അക്കാര്യം വീശുവാൻ ശ്രമിച്ചുവെങ്കിലും സ്വന്തം ചേരിയിലെ കൊള്ളരുതായ്മകൾക്ക് മലയാളി മറുപടി കൊടുത്തപ്പോൾ വിഎസിന്റെ സ്വപ്‌നങ്ങൾ 40 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. അപ്പോഴേക്കും വിഎസിന്റെ പല കളികൾക്കും കൂട്ടാളിയായിരുന്ന പിണറായി വിജയൻ മെല്ലെ മെല്ലെ വിഎസിന്റെ ശത്രുപക്ഷത്തേക്ക് നീങ്ങുകയായിരുന്നു. 


വിഎസിന്റെ കൂടെ നിന്നിരുന്ന എംഎം മണിയടക്കമുള്ള തീവ്ര കമ്മ്യുണിസ്റ്റുകൾ വിഎസിന്റെ എതിർപാളയത്തിലേക്ക് നീങ്ങി. പാലക്കാട്ടെയും മലപ്പുറത്തെയും പാർട്ടി കോൺഗ്രസിൽ കൂടെ നിന്നവരെല്ലാം ചേർന്ന് വിഎസ്സിനേയും വെട്ടിനിരത്തുവാൻ കൂട്ടുനിന്നു. 

വെട്ടിനിരത്തലും പൊളിച്ചടുക്കലും 

ഒന്നും സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, കൊള്ളാവുന്ന വല്ലവരും നാട്ടുവളര്‍ത്തിയത് വെട്ടിനിരത്തുക .. കെട്ടിപ്പോക്കിയത് പൊളിച്ചടുക്കുക .. എന്നതൊക്കെ വി എസിന്‍റെ ഒരു ഹരമായിരുന്നു. അത്തരത്തില്‍ അദ്ദേഹത്തിന്  ആഘോഷിക്കുവാൻ വക നൽകിയ ഒന്നായിരുന്നു മൂന്നാറിലെ ഇടിച്ചു നിരത്തൽ. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം തകർത്താടി. മൂന്നാറും പൂച്ചകളും കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞു. സാക്ഷാൽ ലംബോധരൻ വരെ ഞെട്ടിത്തരിച്ചു.

vs achuthananthan-5


ഇടിച്ചു നിരത്തൽ പാലമഠം എസ്റ്റേറ്റിൽ എത്തുമെന്നുറപ്പായപ്പോൾ അതിന്റെ മുതലാളിയും അന്നത്തെ സെക്രട്ടറിയും വിഎസിന്റെ വെറുക്കപ്പെട്ടവനും എല്ലാം ചേർന്ന് ബംഗളുരുവിലെ ലീല ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ മൂന്നാർ ദൗത്യം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടതായി വന്നു.


അതിന്റെ പേരിൽ ഉടലെടുത്ത കലാപം പാർട്ടിയെത്തന്നെ ആടിയുലച്ചു. പോളിറ്റ് ബ്യുറോ മെമ്പർ സ്ഥാനം വരെ ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീടങ്ങോട്ട് കടലും ബക്കറ്റും തിരമാലകളും കൊണ്ട് കേരളം നിറഞ്ഞു കവിഞ്ഞു. 

നിയമത്തിന്‍റെ വഴികളില്‍ കൂട്ടായി ദല്ലാള്‍മാരും 

vs achuthananthan

2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പതിനെട്ട് സീറ്റിൽ കേരളത്തെ ഞെട്ടിച്ചപ്പോൾ എകെ ആന്റണിയെക്കൊണ്ട് രാജിവെപ്പിച്ചു. രണ്ടാമൻ ആയിരുന്ന കുഞ്ഞാലിക്കുട്ടിയെ പൂട്ടാൻ ഐസ്ക്രീമുമായി വിഎസ് സുപ്രീം കോടതി വരെ എത്തി. അതിന്നായി ദല്ലാൾമാരെ കൂടെ കൂട്ടി. 

പിന്നീട് നടന്ന  നിയമസഭാ തിരഞ്ഞെടുപ്പിൽ 2006 ൽ ശക്തനായ വിഎസിന് സീറ്റ് നിഷേധിച്ചുകൊണ്ട് പിണറായി പക്ഷം അദ്ദേഹത്തെ വെട്ടിനിരത്തി. ആലപ്പുഴയിലും മാരാരിക്കുളത്തും അമ്പലപ്പുഴയിലും കാസർഗോട്ടും അഞ്ചെട്ട് കമ്മ്യുണിസ്റ്റുകാർ നടത്തിയ പന്തം കൊളുത്തി പ്രകടനം ഏറ്റെടുത്തുകൊണ്ട് മലയാളത്തിന്റെ മനോരമ ' പുറത്തേക്ക് ' എന്ന തലക്കെട്ടോട് കൂടി വിഎസ് നടന്നകലുന്ന ഒരു ഫോട്ടോ ഫുൾ പേജിൽ പ്രസിദ്ധീകരിച്ചു.

സീറ്റ് നിഷേധം കരുത്തായി 

അന്ന് നോമിനേഷൻ സ്വീകരിക്കേണ്ട അവസാന തിയതി ആയിരുന്നു. പോളിറ്റ്ബ്യുറോ എന്ന് പറയുന്നവർ തെറ്റ് തിരുത്തിക്കൊണ്ട് വിഎസിന് സീറ്റ് തരപ്പെടുത്തിക്കൊടുത്തു. പിന്നീട് അങ്ങോട്ട് വിഎസിന്റെ തേർവാഴ്ച ആയിരുന്നു . ഉരുകിത്തീർന്നിരുന്ന ആ പഴയ ഐസ്ക്രീമിനെ വീണ്ടും കയ്യിലെടുത്തു.

vs achuthananthan-6


റാവൂഫിനെയും നികേഷിനെയും കൂട്ടുപിടിച്ചുകൊണ്ട് ആ ഇരയായ പെൺകുട്ടിയെയും അതിന്റെ കൊച്ചിനെയും കോഴിക്കോട്ട് റോഡിൽ ഇറക്കിവിട്ടു. ബാലാവകാശത്തിന്‍റെ കേരളം കണ്ട ഏറ്റവുംവലിയ ലംഘനമായിരുന്നു അത്. തുടർഭരണം പ്രതീക്ഷിച്ചിരുന്ന ഉമ്മൻചാണ്ടിയെയും മുഖ്യമന്ത്രി കുപ്പായം തയാറാക്കി വെച്ചിരുന്ന പിണറായിയേയും ഒരു മൂലക്കിരുത്തിക്കൊണ്ട് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി.


2006 തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ പിണറായി വിജയൻ സഖാവ് കോടിയേരി ബാലകൃഷ്ണനെ ആഭ്യന്തര മന്ത്രിയായി അവരോധിച്ചുകൊണ്ട് വിഎസിന്റെ നെറുകയിൽ ആഞ്ഞുവെട്ടി. താൻ മുഖ്യമന്ത്രിയായാൽ ചിലരെയൊക്കെ കയ്യാമം വെച്ചുകൊണ്ട് റോഡിലൂടെ നടത്തുമെന്ന് പറഞ്ഞതിനു തടയിടുവാൻ കൊടിയേരിക്കായി. 

'കരളായ' സഖാവ് 

വിഎസും പിണറായിയും തമ്മിലുള്ള അങ്കം റോഡുവക്കിൽ വരെയെത്തി. കേരളത്തിലെ സഖാക്കൾ ഏറെ ദുഃഖിച്ച ഒരു കാലഘട്ടമായിരുന്നു അപ്പോൾ. ധാരാളം പേര് പാർട്ടിയോട് വിടപറഞ്ഞു. അപ്പോഴും ഒരു കൂട്ടം ചെറുപ്പക്കാർ വിഎസിനെ ഏറ്റെടുത്തു. അവർക്ക് വിഎസ് കണ്ണേ കരളേ ആയി. 

പിന്നീട് വന്ന ഓരോ തിരഞ്ഞെടുപ്പുകളിലും സിപിഎം തകർന്നു തരിപ്പണമായിക്കൊണ്ടിരുന്നു. പത്തോളം വർഷക്കാലം പാർട്ടിക്ക് നിലം തൊടാനായില്ല. ഓരോരോ തിരഞ്ഞെടുപ്പുകളിലും വിഎസ് ഓരോ അനാവശ്യ വാക്കുകൾ എതിരാളികൾക്കെതിരെ പ്രയോഗിച്ചുപോന്നു. അക്കാര്യത്തിൽ പിന്നീട് പിണറായിയും മോശമല്ലായിരുന്നു .

കറിവേപ്പിലയും കുലംകുത്തിയും നികൃഷ്ടജീവികളും മലയാളത്തിന്റെ ഡിഷ്ണറിയിൽ സ്ഥാനം പിടിച്ചു. സഖാവ് വിഎസും ഭൂമിദാനം ചെയ്യുന്നതിൽ മത്സരിച്ചുകാണിച്ചു . മകനും അതുപോലെ മക്കാവു യാത്രകളുമായി ജീവിതം ആസ്വദിച്ചു. 

മക്കളോടും മര്യാദയില്ല 

രണ്ടാം വിഎസ് മന്ത്രിസഭ സ്വപ്നം കണ്ട വിഎസിനെ ഞെട്ടിച്ചുകൊണ്ട് ഉമ്മൻ‌ചാണ്ടി രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചെടുത്തു. വിഎസ്സിനെ രണ്ടാമത് കൊണ്ടുവരാതിരിക്കുവാൻ എതിരാളികൾ ശ്രമിച്ചതാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ വിഎസ് എന്ന മഹാമേരു ബാലകൃഷ്ണപിള്ളയെ ജയിലിൽ അയക്കുവാനും മടിച്ചില്ല. 

പല കേസുകളും കുത്തിപ്പൊക്കി. പഴയ സൂര്യേനെല്ലിയും ഐസ്ക്രീമും ഒക്കെ കേസുകളുടെ രൂപത്തിൽ കൊണ്ടുവരുന്നതിൽ ദല്ലാളിന്റെ സഹായം തേടി. അധികാരം നഷ്ടപ്പെട്ട വിഎസ് വിറളിപൂണ്ടു . അപ്പോൾ കയ്യിൽ കിട്ടിയ തുറുപ്പുചീട്ടായിരുന്നു സോളാർകേസ്. വിഎസിന് കുനുഷ്ട് കേസുകൾ എത്തിച്ചു കൊടുക്കുന്നതിൽ മിടുക്കനായിരുന്ന മതിക്കെട്ടാനിലെ പിസി ജോർജ്ജ് എത്തിച്ചുകൊടുത്ത കേസായിരുന്നു സോളാർ. 

vs achuthananthan-7


അതേ കാലഘട്ടത്തിൽ വിഎസിന്റ്റെ മകനെതിരായ നിയമസഭാ കമ്മറ്റിയുടെ റിപ്പോർട്ട് വിഡി സതീശൻ ഉമ്മൻചാണ്ടിയെ ഏൽപ്പിച്ചു എങ്കിലും മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുള്ള രാഷ്ട്രീയലാഭം വേണ്ട എന്ന നിലപാടില്‍ ഉമ്മൻ‌ചാണ്ടി ഉറച്ചുനിന്നു . പക്ഷെ അതേ ഉമ്മൻചാണ്ടിയുടെ മകളുടെ വിവചമോചനക്കേസ് നിയമസഭയിൽ ഉറക്കെ ഉറക്കെ വായിച്ചുകൊണ്ട് വിഎസ് അദ്ദേഹത്തിന്റെ തറവാട്ട് മഹിമ കേരളത്തിലെ ജനങ്ങൾക്ക് തുറന്നുകാട്ടി . ഗൺമോൻ എന്ന് വരെ വിളിച്ചു കളിയാക്കിയ ആ സമയത്ത് ഉമ്മൻ‌ചാണ്ടി എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയിരുന്നു.


അതുപോലെ എത്രയെത്ര സമരങ്ങൾ, ഹർത്താലുകൾ, പോളിടെക്നിക്ക് സമരം, കംപ്യുട്ടർ സമരം, നവോദയ സമരം, സ്വാശ്രയ സമരം, പ്ലസ്‌ടു സമരം, നെടുമ്പാശ്ശേരി സമരം , സ്മാർട്സിറ്റി സമരം, മെട്രോ സമരം, വിഴിഞ്ഞം സമരം. ഈ സമരങ്ങളൊക്കെ പിന്നീട് കേരളത്തിന്‍റെ വികസനങ്ങളായി.

 ലീഡർ കരുണാകരനെയും മക്കളെയും പറയാത്ത കുറ്റങ്ങളില്ല, ഉമ്മൻചാണ്ടിയെയും മക്കളെയും പറ്റി പറയാത്ത ആരോപണങ്ങൾ ഇല്ല. കുറെ നാളുകൾ പാർട്ടി സെക്രട്ടറിയായും രണ്ടുതവണ പ്രതിപക്ഷ നേതാവായും ഒരു തവണ മുഖ്യമന്ത്രിയായും ഒരു തവണ ഭരണ പരിഷ്കരണ ചെയർമാനായും വാണയാള്‍ ഉമ്മൻചാണ്ടിയെ 'ഊമ്പൻ ചാണ്ടി' എന്നുവരെ വിളിച്ചു.

vs achuthananthan-3


 ബാലകൃഷ്ണപിള്ളയെ ജയിലിൽ ഇട്ടു പിന്നീട് കൂടെ കൂട്ടി. വിഎസിന് വയസായ അസുഖമാണ് എന്ന് പറഞ്ഞ ഗണേഷിനെയും കൂടെ കൂട്ടി. കള്ളൻ എന്ന് വിളിച്ചു കൂവി നരകത്തില്‍ പോകുമെന്ന് പറഞ്ഞ കെഎം മാണിയെയും കൂടെ കൂട്ടി. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ പോയത് നരകത്തിലാണോ എന്നത് വി എസ് തന്നെ പറയട്ടെ ! 


അരാഷ്ട്രീയ വാദത്തിന്‍റെ 'പിതാവ്' 

കേരള രാഷ്ട്രീയത്തിൽ അരാഷ്ട്രീയ വാദവും നെഗറ്റീവ് പബ്ലിസിറ്റിയും തെറിവിളികളും ഇത്രയേറെ പരീക്ഷിച്ചു വിജയിപ്പിച്ച മറ്റൊരു നേതാവുണ്ടായിരുന്നില്ല. എല്ലാറ്റിലും അദ്ദേഹം വിജയം കണ്ടു . സമരങ്ങൾ നടത്തി നടത്തി കേരളത്തിന്റെ വികസനങ്ങൾ അട്ടിമറിച്ചു എങ്കിലും വികസനനായകൻ എന്ന പേരിൽ ചെറുപ്പക്കാർക്കിടയിൽ അറിയപ്പെടുവാൻ അദ്ദേഹത്തിന് സാധിച്ചു. 

അദ്ദേഹം പടച്ചുണ്ടാക്കിയ വെറുപ്പിന്റെ രാഷ്ട്രീയം കുറെയൊക്കെ പരിമിതപ്പെടുത്തിയത് കോടിയേരിയുടെ ജനകീയ തന്ത്രങ്ങളായിരുന്നു. വിഎസ് പിണക്കിയ പലരെയും നേരിട്ടും അല്ലാതെയും പോയി സാന്ത്വനിപ്പിച്ചത് കൊടിയേരിയായിരുന്നു.

vs achuthananthan-8


കെ കരുണാകരൻ ആയാലും നായനാർ ആയാലും ആന്റണി ആയാലും ഉമ്മൻ‌ചാണ്ടി ആയാലും ഇഎംഎസ് ആയാലും പിണറായി ആയാലും വ്യക്തിപരമായി ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ അവരെയൊക്കെ കാണേണ്ടതല്ലേ എന്നാണ് കരുണാകരന്റെ ഭാഷ്യം. പക്ഷെ വിഎസിന് അതൊരു ഹരമായിരുന്നു.


വിഎസിന്റെ പ്രസംഗം ഇരിങ്ങാലക്കുട ആൽത്തറയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ടെമ്പോ വാടകക്കെടുത്ത് പോയത് ‘’ മസാല കേൾക്കാൻ ‘’ മാത്രമാണ് . ആ മസാല പ്രസംഗം കേട്ട് രസിക്കുന്ന ഒരു സംസ്കാരം കേരളത്തിന് സമ്മാനിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. 

താരമായത് മസാല രാഷ്ട്രീയത്തിലൂടെ

vs achuthananthan-9

മലമ്പുഴ പോലുള്ള ഒരു മണ്ഡലത്തിൽ നിന്നും സ്ഥിരമായി ജയിച്ചിട്ടും മുഖ്യമന്ത്രി ആയിട്ടും പ്രതിപക്ഷ നേതാവ് ആയിട്ടും ആ മണ്ഡലത്തിലെ ജനങ്ങൾ ഇപ്പോഴും നൂറ്റാണ്ടുകൾ പിറകിലായാണ് ജീവിക്കുന്നത്. 

അവർ കേരളത്തിലുമല്ല തമിഴ്നാട്ടിലുമല്ല എന്നതാണ് സത്യം. എന്നിട്ട് അതേ വിഎസ് ബീഹാറിനെയും യുപിയെയും നോക്കി കൊഞ്ഞനം കുത്താറുണ്ട്. കേരളത്തിൽ തങ്കമണി, സൂര്യനെല്ലി, കവിയൂർ, കിളിരുർ, ഐസ്ക്രീം, സോളാർ തുടങ്ങിയ പെണ്ണുകേസുകൾ കൊണ്ട് വന്നുകൊണ്ട് മറ്റൊരു നെതന്യാഹു ആകുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് നൂറുവയസ്സിനുള്ളിൽ അദ്ദേഹത്തിന്റേതായി കേരളത്തിന് ലഭിച്ച ഏറ്റവും വലിയ സംഭാവനകൾ. 

അദ്ദേഹത്തിന് നൂറു നൂറു അഭിവാദ്യങ്ങൾ 

ഇനിയൊരു ജന്മമുണ്ടെങ്കിൽ വിഎസിനെ പോലെയാകണം എന്ന് പ്രാർത്ഥിച്ചുകൊണ്ട് സഖാവ് ദാസനും 

പുന്നപ്ര വയലാർ സമയത്തു മുങ്ങിയ സഖാവിനെ ഓർത്തുകൊണ്ട് സഖാവ് വിജയനും

Advertisment