Advertisment

എവിടെ നോക്കിയാലും യാത്രകള്‍ ! ഹിമാലയം താണ്ടുന്നവര്‍ മുതല്‍ ഒറ്റയ്ക്കൊരു പെണ്‍കുട്ടി അയ്യായിരം കി. മീറ്റര്‍ ബുള്ളറ്റില്‍ കറങ്ങുന്നതുവരെ, കാറോടിച്ച് അഞ്ചും പത്തും രാജ്യങ്ങള്‍ താണ്ടുന്നവര്‍, തായലന്റും മക്കാവും ഫുക്കറ്റും മലേഷ്യയും പോകുന്നത് തൃശൂര്‍ പൂരത്തിന് പോകുന്ന ലാഘവത്തോടെ ? പിന്നെ പെന്‍ഷന്‍കാരുടെ ജറുസലേം യാത്രകളും. ഒടുവിലീ യാത്രകളൊക്കെ പലായനങ്ങളിലവസാനിക്കുമ്പോള്‍ ! എന്നാലും ഇങ്ങനെയുണ്ടോ ഒരു കൂട്ട പലായനം ?

New Update

ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല. വിധിയെയും പഴിക്കുവാൻ ഉദ്ദേശിക്കുന്നില്ല. ജേസിയുടെ പുറപ്പാടിലും സെസിലിന്റെ ടെൻകമാൻഡ്മെൻറ്സിലും കണ്ടതാണ് ഈ പാലായനം. അന്നത് എൺപതുകളുടെ അവസാനങ്ങളിൽ നാമത് കാണുമ്പോള്‍ സിനിമയല്ലേ എന്ന് കരുതി സമാധാനിച്ചു. കാലം ഏറെ മാറിയെങ്കിലും അതിപ്പോൾ കാണേണ്ടിവരുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നു .

Advertisment

എന്നാലും ഇങ്ങനെയുണ്ടോ ഒരു കൂട്ട പലായനം !!

publive-image

മനുഷ്യന്റെ കാൽപ്പാദങ്ങൾ വിണ്ടുകീറി രക്തവും മാംസവും ഇല്ലാതെയുള്ള ആ നടത്തം. ഇതൊക്കെ ചിത്രങ്ങളിലൂടെയാണ് നാം കാണുന്നത്. ചിത്രമെടുക്കുവാൻ സാധിക്കാത്ത എത്രയോ അനുഭവങ്ങൾ , എടുത്ത ചിത്രങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ ഭയപ്പെടുന്നവർ , എടുത്ത ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പോസ്റ്റ് ചെയ്യു വാൻ അറിയാത്തവർ ... സാധിക്കാത്തവർ . എന്താണ് ഇതൊക്കെ ?

കഴിഞ്ഞ പത്ത് വർഷങ്ങളോളമായി നാം എവിടെ നോക്കിയാലും യാത്രകളായിരുന്നു. ബുള്ളറ്റുകളിൽ കൂട്ടത്തോടെ ഹിമാലയം താണ്ടുന്ന യാത്രകൾ , ഒറ്റക്ക് ഒരു പെൺകുട്ടി അയ്യായിരം കിലോമീറ്റർ ബുള്ളറ്റിൽ കറങ്ങിയ കാഴ്ചകൾ , അമ്മമാരെ പിന്നിലിരുത്തി ആയിരക്കണക്കിന് കിലോമീറ്ററുകൾ ബുള്ളറ്റുകളിൽ വിലസുന്ന വീഡിയോകൾ , പത്തും ഇരുപതും രാജ്യങ്ങൾ കടന്നുകൊണ്ട് കാറിലൂടെ യാത്ര ചെയ്യുന്നവർ , ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എവിടെ നോക്കിയാലും ജോർജ്ജിയയും മോസ്‌കോയും മിലാനും ദാവോസും മഡഗാസ്കറും മൊണാക്കോയും പിന്നിൽ കാണുന്ന ഒട്ടനവധി സെൽഫികൾ .

തായ്‌ലന്റും ഫുക്കറ്റും ലണ്ടനും മലേഷ്യയും ദുബായും സിംഗപ്പൂരുമൊക്കെ തൃശൂരിൽ പോയിവരുന്ന ലാഘവത്തോടെയായിരുന്നു പോയി വന്നിരുന്നത് . പിന്നെ ഭക്തിയുടെ പേരിൽ റിട്ടയേർഡ് ആയവരുടെ ജറുസലേം യാത്രകൾ , ചെറുപ്പക്കാർക്കിടയിൽ മക്ക- മദീന- ഉംറ തീർത്ഥാടനം എല്ലാം ഒരു ഫാഷനായിരുന്നു .

publive-image

വണ്ടികൾ അധികരിച്ചപ്പോൾ ഒരു ഹർത്താൽ കിട്ടിയാൽ വിട്ടു , ചാലക്കുടി അതിരപ്പിള്ളി മലക്കപ്പാറ വാൽപ്പാറ പൊള്ളാച്ചി വഴിയുള്ള ചിന്ന ചിന്ന യാത്രകൾ , ഊട്ടിയും കൊടൈക്കനാലും മൂന്നാറും ഒക്കെ പോയിപോയി മടുത്തതുകൊണ്ട് ഇപ്പോൾ വടക്കേ ഇന്ത്യക്കാർക്ക് നാം വിട്ടുകൊടുത്തു .

ആരുമറിയാതെ രഹസ്യമായി ഒതുങ്ങിക്കൂടി നിലകൊണ്ടിരുന്ന വയനാടും കുടകും മടിക്കേരിയും ബാണാസുരയുമൊക്കെ യാത്രക്കാരെക്കൊണ്ട് ശ്വാസം മുട്ടുകയായിരുന്നു . ഗൾഫിലും വിദേശങ്ങളിലും ജോലിയും കച്ചവടവുമൊക്കെ ആയി കൂടിയിരുന്നവർ ഒരു അവധി കിട്ടിയാൽ കുട്ടികളെ നാട്ടിലുള്ള അമ്മയെയും അമ്മൂമ്മയേയും ഗ്രാമങ്ങളും തോടും പുഴയും തൊടിയും ഒക്കെ കാണിക്കുന്നതിന് പകരം അമേരിക്കൻ യാത്രകളും

യൂറോപ്പ്യൻ പാക്കേജുകളുമായി ജീവിതം തള്ളിനീക്കുകയായിരുന്നു . ഈ യാത്രകളൊക്കെ പാലായനങ്ങളിലവസാനിക്കുമെന്ന് ആരും കരുതി കാണില്ല.

publive-image

ഞായറാഴ്ച എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു പ്ലാനിങ്ങുമില്ലാതെ പിക്നിക്കുകൾ . പ്രത്യേകിച്ച് സ്ത്രീകൾക്ക് ഭർത്താവിന്റെ വീട്ടിൽ പോകാൻ ഇഷ്ടമില്ലാത്തതുകൊണ്ട് അങ്ങനെയും കുറെയധികം ട്രിപ്പുകൾ .

ചിലർ ഫിലിപ്പീൻസ് , ഇന്തോനേഷ്യ, വിയറ്റ്നാം, ശ്രീലങ്ക ഗ്രാമങ്ങളിലേക്കായിരുന്നു പോയിരുന്നത് . ചില ഗ്രാമങ്ങളെ ദത്തെടുത്ത് തീറ്റിപ്പോറ്റുന്ന മലയാളികൾ ഉണ്ടെന്നറിയുമ്പോൾ , അവിടത്തെ കഥകൾ കേൾക്കുമ്പോൾ നാം ഞെട്ടിപ്പോകും !!!

ഇതൊക്കെ കാണുമ്പോൾ മനസ്സിൽ തോന്നിയിരുന്നു : എങ്ങോട്ടാണീ പോക്ക് എന്ന് . അത്രമാത്രം എയർലൈനുകളും ബുക്കിങ് സൈറ്റുകളും

അധികരിക്കുകയും നിസ്സാര തുകക്ക് പാക്കേജുകൾ ലഭിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് ജനം യാത്രകളിലേക്ക് തിരിഞ്ഞത് .

publive-image

പിന്നെയുള്ളത് പൊങ്ങച്ചവും . അയൽവക്കക്കാരൻ സ്വിട്സർലാന്റിലെ മഞ്ഞുമലകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടാൽ മൂന്നാറെങ്കിലും പോയില്ലെങ്കിൽ ശരിയല്ലല്ലോ എന്ന് കരുതുന്നവരാണ് ഏറെയും . ഒട്ടുമിക്ക ഹണിമൂണുകൾ എല്ലാമിപ്പോൾ വിദേശങ്ങളിലാണ് . എന്നിരുന്നാലും വെറും ആറു കിലോമീറ്റർ ദൂരെയുള്ള അറബിക്കടൽ കാണാത്ത നൂറു കണക്കിന് ആളുകൾ ഇപ്പോഴും ഞങ്ങളുടെ ഗ്രാമങ്ങളിലുണ്ട് എന്നറിയുമ്പോൾ വിഷമമില്ലാതെയില്ല .

ഇന്നിപ്പോൾ നാം കാണുന്ന ഈ പലായനം , ഒരു ശക്തമായ താക്കീതാണ് . കൊട്ടാര സദൃശ്യമായ ട്രെയിനുകളും മണിക്കൂറിൽ അഞ്ഞൂറ് കിലോമീറ്ററുകൾ താണ്ടാവുന്ന ട്രെയിനുകളും വിമാനം പോലെ സൗകര്യമുള്ള വോൾവോ ബസ്സുകളും മുട്ടിനു മുട്ടിനു വിമാനത്താവളങ്ങളും ഹെലികോപ്റ്ററുകളും രാജ്യത്ത് പൊടി പിടിച്ചു കിടക്കുമ്പോഴാണ് ഒരമ്മയെ ചുമലിലേറ്റി മകന്റെ യാത്ര , അതും എണ്ണൂറോളം കിലോമീറ്ററുകൾ കാൽനടയായി , ചെരുപ്പിന്റെ വള്ളികൾ പൊട്ടി പോയിരിക്കുന്നു .

നാൽപതോളം ഡിഗ്രിയിലെ ചൂട് . പാസില്ലെങ്കിൽ പോലീസിന്റെ വക ചന്തിക്കടി . ഭക്ഷണം എന്നത് ഒരു മിഥ്യ . വെള്ളത്തിന്റെ ഒരു ബോട്ടിൽ അഞ്ചോ ആറോ ആളുകൾ ഷെയർ ചെയ്ത് കുടിക്കുന്നു .

ഒരു വലിയ സ്യൂട്ട് കേസിൽ വള്ളി കെട്ടി റോഡിലൂടെ വലിക്കുന്ന ഒരു അമ്മയും തളർന്നവശനായി സ്യൂട്ട് കേസിന്റെ മേലെ കിടന്നുറങ്ങുന്ന കൊച്ചുപയ്യനും . സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ കണ്ട ആ വീഡിയോ .

പക്ഷെ അവരെ വിധി പിന്നെയും വേട്ടയാടി . അവരുടെ സ്യൂട്ട് കേസിന്റെ ചക്രങ്ങൾ തേഞ്ഞു തേഞ്ഞു പൊട്ടിയപ്പോൾ അവരും നിസ്സഹരായി റോഡുവക്കിൽ കിടക്കേണ്ടി വന്നു .

ഗുജറാത്തിലെ കുടുസു മുറിയിൽ നിന്നും നാലായിരം രൂപ കൊടുത്തുകൊണ്ട് ട്രക്കിനുള്ളിൽ വലിഞ്ഞു കയറുകയും ബോർഡറിലെത്തിയപ്പോൾ ഒരാൾക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോൾ ട്രക്ക് ഡ്രൈവർ റോഡിലുപേക്ഷിക്കുകയും ചെയ്ത ഹിന്ദു മുസ്ലിം സഹോദരങ്ങളിൽ ഒരാൾ സ്നേഹിതന്റെ മടിയിൽ കിടന്നു മരണപ്പെടുന്നു . ഇങ്ങനെയൊന്നും ഒരു പരീക്ഷണം ശത്രുക്കൾക്ക് പോലും നൽകല്ലേ എന്ന് പ്രാർത്ഥിക്കാം .

publive-image

ഡൽഹിയിലെ നിസാമുദ്ധീൻ റെയിവേ പാലത്തിൽ നിന്നും പിടിഐ യുടെ ഒരു ഫോട്ടോഗ്രാഫർ പകർത്തിയ ഒരു ചിത്രം . ഖുതുബുദ്ധീൻ അൻസാരിക്കു ശേഷം നാം കണ്ട ഒരു ചിത്രം . ആയിരം കിലോമീറ്ററുകൾ അകലെ മകന്റെ അസുഖവാർത്ത അറിഞ്ഞ ഒരു തൊഴിലാളിയുടെ കരയുന്ന കരളലിയിപ്പിക്കുന്ന ഒരു ചിത്രം .

ആ ഫോട്ടോഗ്രാഫർ തന്നെ അദ്ദേഹത്തെ നാട്ടിൽ മകന്റെയടുത്ത് എത്തിക്കുവാൻ സൗകര്യം ഏർപ്പെടുത്തിയെങ്കിലും മകൻ അച്ഛനെ കാണാതെ ലോകത്തോട് വിടപറഞ്ഞു ! ഭാര്യയെയും നാല് കുട്ടികളെയും സൈക്കിളിൽ വെച്ചുകെട്ടി എണ്ണൂറോളം കിലോമീറ്ററുകൾ അകലെയുള്ള വീട്ടിലേക്ക് യാത്രതിരിച്ച ഒരു പാവം .

യാത്രയുടെ പകുതിയിൽ നിയന്ത്രണം വിട്ടു വന്ന ഒരു ട്രക്ക് ഇവരുടെ മേലേക്ക് മറിയുകയും രണ്ടു കുട്ടികളൊഴികെ നാലുപേരും മരണപ്പെടുകയും ചെയ്തപ്പോൾ ആ രണ്ടുകുട്ടികളുടെ അവസ്ഥ ഇനി എന്താകും ? പോലീസിനെ പേടിച്ച് തീവണ്ടിപ്പാളത്തിലൂടെ നടന്ന് ക്ഷീണിച്ചു തളർന്ന 14 പേരുടെ ശരീരത്തിലൂടെ ഇന്ത്യയുടെ തീവണ്ടി കയറി ഇറങ്ങിയപ്പോൾ തന്നെ 130 കോടി ജനതയുടെ ആത്മാവിനെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു !!!

publive-image

ആറുമാസം ഗർഭിണിയായ ഭാര്യയേയും രണ്ടുവയസ്സുള്ള കൈക്കുഞ്ഞിനെയും ഒരു ട്രോളി വണ്ടിയിൽ ഇരുത്തി വലിച്ചുകൊണ്ട് ഹൈദരാബാദിൽ നിന്നും എണ്ണൂറ് കിലേമീറ്റർ താണ്ടുവാൻ യാത്ര തിരിച്ച ആ പാവത്തിന്റെ ഭാര്യ അമിത രക്തസ്രാവത്താൽ റോഡിലേക്ക് കുഴഞ്ഞുവീണു . അവരിപ്പോൾ എവിടെ എത്തിയോ ആവോ ?

ഒരു നല്ല ക്ഷമാപണം എഴുതിക്കൊണ്ട് അന്യന്റെ സൈക്കിൾ മോഷ്ടിച്ച് നാട്ടിലേക്ക് പുറപ്പെട്ട , ഒരു പാവം ആയിരം കിലോമീറ്റർ താണ്ടുന്നതിനിടക്ക് ബോർഡറിൽ പോലീസിൽ നിന്നും അടിവാങ്ങി പിന്നെയും സൈക്കിൾ ചവിട്ടുകയാണ് . ഒരു കൈക്കുഞ്ഞുമായി ബസ്റ്റാന്റിൽ എത്തുകയും വളരെ വിഷമത്തോടെ കരയുകയും ചെയ്ത ഒരു സ്ത്രീ കുഴഞ്ഞു വീഴുന്ന കാഴ്ച നാം കണ്ടു . രണ്ടുകുട്ടികൾ രണ്ടു തോളിലുമായി നടന്നുനീങ്ങുന്ന ഒരു സ്ത്രീ . അവരൊക്കെ ഇപ്പോൾ വീടെത്തിയോ ആവോ ? ഗുജറാത്തിലെ ഒരു ആശുപത്രിക്കാർ അവിടെയുള്ള ഒരു ബസ് സ്റ്റോപ്പിൽ 65 വയസുള്ള ഒരു കോവിഡ് രോഗിയുടെ മൃതദേഹം കൊണ്ടിട്ടതും ഇന്ത്യ കണ്ടു.

publive-image

എന്തായിരിക്കും ഇങ്ങനെയൊക്കെ പരീക്ഷണങ്ങൾ കിട്ടുന്നത് ? എന്തായിരിക്കും നാം ചെയ്ത തെറ്റുകൾ ? പ്രകൃതിയെ സംരക്ഷിക്കാത്തതിനാലാണോ ? ഭക്തി അധികരിച്ചതിനാലാണോ ? ഒന്നും തന്നെ മനസ്സിലാകുന്നില്ല .

എണ്ണൂറോളം കിലോമീറ്റർ നടന്നു വീടെത്തിയ ഒരു ബീഹാറുകാരൻ ഉടനെത്തന്നെ കൂട്ടുകാരെയും കൂട്ടി തന്റെ വീടിനടുത്തുള്ള ഹൈവേയിൽ പത്തു കിലോമീറ്ററോളും വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കുന്നു എന്നൊരു വാർത്തകണ്ടപ്പോൾ സന്തോഷം തോന്നി . ഇന്നിപ്പോൾ ഈ ലോക്ക് ഡൗൺ ഇത്രേം നാൾ പിന്നിട്ടിട്ടും ജനങ്ങളിൽ ഒരു കൂസലും ഉണ്ടായിട്ടില്ല എന്നതിന്റെ മുഖ്യ കാരണം ഇന്റർനെറ്റിന്റെയും ഡാറ്റയുടെയും സൗകര്യമുള്ളതുകൊണ്ടാണ് .

നാളെ ഈ പണ്ടാരവും ആരെങ്കിലും ഓഫ് ചെയ്താൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ ?

publive-image

അതുപോലെ എത്രയോ മലയാളികൾ ഇന്നിപ്പോൾ ചെന്നൈയിലും അഹമ്മദാബാദിലും മുംബൈയിലും ഡൽഹിയിലും അതുപോലെ ഇന്ത്യയുടെ ഓരോരോ മുക്കിലും മുലകളിലും അധിവസിക്കുന്നു . അവരിൽ വിദ്യാർത്ഥികളുണ്ട് , സ്ത്രീകളുണ്ട് , കുടുംബങ്ങളുണ്ട് , പാവങ്ങളുണ്ട് , കഷ്ടപ്പാടുകൾ ഉള്ളവരുണ്ട് . എപ്പോഴും പാവങ്ങളെ സഹായിക്കുവാൻ ആളുകൾ കാണുമായിരിക്കും .

പക്ഷെ കഷ്ടത അനുഭവിക്കുന്ന ഇടത്തരക്കാരുടെ വേദനകൾ ആരും കാണാറില്ല . അവർക്ക് ആരോടും കൈകൾ നീട്ടുവാനും സാധിക്കാറില്ല . അന്യസംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികളായ മലയാളികൾ തൊണ്ണൂറ് ശതമാനവും ഇടത്തരക്കാരാണ് . കുടുംബവും കുഞ്ഞുകുട്ടികളുമായി അവരെത്തുമ്പോൾ വാളയാറിൽ പിടിച്ചുവെക്കുന്നത് ശരിയാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും പറയില്ല . പിന്നെ എന്തിന് അവർ ഈ ചുട്ടു പൊള്ളുന്ന ചൂടത്ത് റോഡുവക്കുകളിൽ കിടക്കേണ്ടിവന്നു എന്നത് ഒരു ചോദ്യചിഹ്നമാണ് ?

publive-image

ചാനലുകളും പത്രങ്ങളുമൊക്കെ ഇത്തരം കാര്യങ്ങൾ തുറന്നു കാട്ടേണ്ടവരാണ് , അവർ കാണിച്ചാലേ ആരെങ്കിലുമൊക്കെ കണ്ണുകൾ തുറക്കൂ .

നമ്മുടെ നാട്ടിൽ ഇപ്പോഴും സ്നേഹത്തിന്റെ ഉറവ വറ്റാത്തവർ ജീവിക്കുന്നുണ്ട് . ഭരണാധികാരികളെ നമ്മൾ കുറ്റം പറയുന്നില്ല . കാരണം ഭരണത്തിൽ എത്തിയാൽ എല്ലാവരും അങ്ങനെയാണ് .

പാലം കടക്കുവോളം നാരായണ അല്ലെങ്കിൽ കൂരായണ . അവരിപ്പോൾ എസി മുറികളിൽ ഇരിക്കുമ്പോൾ 45 ഡിഗ്രിയിൽ ചെരുപ്പില്ലാതെ നടക്കുന്നവന്റെ വേദന അറിയണമെന്നില്ല . പാവപ്പെട്ടവന്റെ വിശപ്പിന്റെ വേദന അറിയുവാനാണ് റമദാനിൽ വ്രതമനുഷ്ഠിക്കുന്നത് . അതുപോലെ ഓരോരോ മതക്കാരും വ്രതം നോൽക്കുന്നതും .

അതുകൊണ്ടൊക്കെ കുറെ മനുഷ്യർ ഇതൊക്കെ കാണുന്നു . പ്രതികരിക്കുന്നു . ഗുജറാത്തിലെ ഒരു ബസ്റ്റാന്റിൽ അന്യസംസ്ഥന തൊഴിലാളികളെ ഇന്റർവ്യൂ ചെയ്യാൻ വന്ന റിപ്പോർട്ടറെ ജനം റോഡിലിട്ട് തേമ്പുന്നത് ഇന്നിപ്പോൾ നാം കണ്ടു . ഈ പോക്ക് പോയാൽ ചിലരെയൊക്കെ ജനം അവരവരുടെ ഇരിപ്പിടങ്ങളിൽ ചെന്ന് തേമ്പാതിരുന്നാൽ മതിയായിരുന്നു .

publive-image

സോഷ്യൽ മീഡിയ തുറന്നാൽ പ്രസ്സ് മീറ്റുകളും വാക്ക് പോരുകളും ട്രോളുകളും പാട്ടുകളും നൃത്തങ്ങളും ഭക്ഷണമുണ്ടാക്കലുകളും റ്റിക്റ്റോക്കുകളും പഴയ സിനിമ പാട്ടുകളും ഗ്രൂപ്പുകളും പേജുകളും ലൈക്കുകളും ഷെയറുകളും പ്രസംഗങ്ങളും ഉപദേശങ്ങളും വാർത്തകളും കോവിഡ് സ്കോറുകളും സ്കിറ്റുകളും മൈമുകളും ഒക്കെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .

അമേരിക്കക്കോ അല്ലെങ്കിൽ ചൈനക്കോ ഈ സാധനങ്ങളൊക്കെ ഓഫ് ചെയ്തുകളയാം എന്ന് തോന്നുകയാണെങ്കില്‍  പിന്നെ കൊറോണയെക്കാൾ വലിയ മഹാമാരി ലോകം കാണേണ്ടിവരും, ആത്മഹത്യകൾ പെരുകും , മാനസിക രോഗികൾക്കായി പ്രത്യേക മെന്റൽ ക്വറന്റൈനുകൾ സ്ഥാപിക്കേണ്ടി വരും .

പിആർ നടത്തി ഷൈൻ ചെയ്ത് ജീവിക്കുന്നവർ തെണ്ടും . ട്രോളർമാർ സ്വന്തം വീട്ടിലെ ചുമരുകളിൽ കരിക്കട്ടകൾ കൊണ്ട് ട്രോളുകൾ രചിക്കും . സോഷ്യൽ മീഡിയയിലെ തെറിവിളിക്കാർ സ്വന്തം അമ്മയെയും പെങ്ങളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് തെറിയഭിഷേകം നടത്തും .

പാട്ടുകാർ തെരുവ് ഗായകരാകും . വാട്സാപ്പിലെ അഡ്മിന്മാരെയും പ്രസംഗികരെയും ബിവറേജ് ക്യു വിൽ കാണാം . ഓൺലൈൻ പത്രക്കാർ റബ്ബർ വെട്ട് പഠിച്ചു തുടങ്ങും . കമിതാക്കൾ വേലിചാട്ടം , ഒളിച്ചോട്ടം , ആത്മഹത്യ ഇത്യാദി കലാരൂപങ്ങളിൽ പ്രാവീണ്യ നേടും . കൊറോണയെ നേരിടുവാൻ ഞങ്ങളിപ്പോൾ പ്രാപ്തരായി, പേടിയൊക്കെ പമ്പ കടന്നു .

പക്ഷെ ഈ ഇന്റർനെറ്റങ്ങാനും ട്രമ്പണ്ണൻ ഓഫ് ചെയ്‌താൽ വൈറ്റ് ഹാവ്‌സിന്റെ മുന്നിൽ തൂങ്ങിമരിക്കും എന്ന ഭീഷണിയുമായി ദാസനും

പാലായനം ചെയ്യുന്നവരുടെ കാര്യങ്ങൾ ഓർത്തുകൊണ്ട് വേദനയോടെ വിജയനും

 

Dasanvijayanblog@gmail.com

 

dasanum vijayanum
Advertisment