എഡിറ്റോറിയൽ/ റാഫേൽ അഴിമതിയിൽ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധി അന്നേ സംശയം ജനിപ്പിച്ചതായിരുന്നു. റാഫേലിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ചുമ്മാ എന്തെങ്കിലും വിളിച്ചുപറയരുതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട ബഞ്ച് പറഞ്ഞത്.
അന്നുതന്നെ ആ പ്രസ്താവനയിൽ ഒരു കാവി നിറം കണ്ടവർ ഏറെയുണ്ടായിരുന്നു. പക്ഷെ റാഫേൽ ഉൾപ്പെടെ, ഓപ്പറേഷൻ കമല ഉൾപ്പടെ, അയോധ്യാ കേസ് ഉൾപ്പെടെ കേന്ദ്ര സർക്കാരിനെ വിഷമിപ്പിച്ച ചില വിഷയങ്ങളിൽ അവർക്ക് സംശയാസ്പദമായ ആശ്വാസ വിധിന്യായങ്ങൾ എഴുതിയ ന്യായാധിപൻ ഇപ്പോൾ അവരുടെ ടിക്കറ്റ് വാങ്ങി രാജ്യസഭയിലെത്തുമ്പോൾ തോറ്റുപോയതാരാണ് ?
രാജ്യത്ത് ഇന്നും ജനങ്ങളുടെ അവസാന പ്രതീക്ഷയും ആശ്രയവും കോടതികളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ കരുതൽ കോടതികളുടെ കൈകളിലാണ്. കോടതികൾപക്ഷം പിടിച്ചാൽ പിന്നെ ജനതയ്ക്ക് ആശ്വസിക്കാൻ മറ്റെന്താണുള്ളത്.
ഇന്ത്യൻ ചീഫ് ജസ്റ്റിസായി വിരമിച്ചയാൾ മാസങ്ങൾക്കുള്ളിൽ സർക്കാരിന്റെ ആനുകൂല്യം പറ്റി ഭരണഘടനാ സ്ഥാപനങ്ങളിൽ പദവികൾ സ്വീകരിക്കുമ്പോൾ അസ്തമിക്കുന്നത് കോടതികളിലുള്ള പ്രതീക്ഷയാണ്.
മറ്റ് ജഡ്ജിമാരും രഞ്ജൻ ഗോഗോയിയുടെ പാത സ്വീകരിച്ചാൽ രാജ്യത്ത് എന്തൊക്കെയാകും സംഭവിക്കുക.
ഒരു മജിസ്‌ട്രേറ്റ് കോടതി ജഡ്ജി വിചാരിച്ചാൽ സർക്കാരിനെ മുൾമുനയിൽ നിർത്തി എന്തും നേടിയെടുക്കാം. ആ അവസരങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തിയ ജഡ്ജിമാരും ചീഫ് ജസ്റ്റിസുമാരും ഏറെയാണ്. ഒരാൾ ഗവർണറായിരുന്ന കാലാവധി പൂർത്തിയാക്കി മടങ്ങിയത് നമ്മുടെ കേരളത്തിൽ നിന്നുതന്നെയാണ്. കേരളത്തിലെ ചീഫ് ജെസ്റ്റിസിനും കിട്ടി പദവി.
ഇതൊരു ശരിയല്ലാത്ത പോക്കാണ്. റിട്ടയർ ചെയ്യുന്ന ജഡ്ജിമാർ ചുരുങ്ങിയത് 3 വർഷത്തേക്കെങ്കിലും മറ്റ് പദവികൾ സ്വീകരിക്കരുത്. അതൊരു കീഴ്വഴക്കം മാത്രമല്ല, നിയമം തന്നെയാക്കി മാറ്റണം.
നീതിന്യായ വ്യവസ്ഥിതി അങ്ങനെ തന്നെ നിലനിൽക്കണമെങ്കിൽ ഇങ്ങനൊരു കീഴ്വഴക്കം സൃഷ്ടിക്കപ്പെടണം. അല്ലാത്തപക്ഷം രഞ്ജൻ ഗോഗോയിയുടെ വിധി ന്യായങ്ങളെ എങ്ങനെയാണ് ജനം വിശ്വാസത്തിലെടുക്കേണ്ടത്.
ജനം സംശയിച്ചാൽ, വിമർശിച്ചാൽ അതിൽ എങ്ങനെ തെറ്റ് പറയാനാകും. കുറഞ്ഞപക്ഷം റാഫേൽ വിധിയെങ്കിലും പുനഃപരിശോധനാ ഹർജി പരിഗണിക്കേണ്ടതാണ്. അത് പരിഗണിക്കുന്ന ജഡ്ജിമാർ വിരമിക്കുന്നതിന് പിറ്റേ ദിവസം വീണ്ടും സർക്കാർ ബോർഡ് വച്ച വാഹനങ്ങളിൽ സഞ്ചരിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.