പ്രണയ വിവാഹത്തിനുശേഷം രണ്ടുവർഷത്തെ കോലാഹലം. നിരവധി പ്രശ്നങ്ങൾ, ഹർത്താലുകൾ, ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിരന്തര ഇടപെടലുകൾ , ഇതിനൊക്കെ ഇപ്പോൾ അവസാനമായിരിക്കുന്നു. അഞ്ജലിക്ക് ഇനി ഭർത്താവായ ഇബ്രാഹിമിനൊപ്പം നിർഭയയായി ജീവിക്കാം.
കേരളത്തിൽനടന്ന ഹാദിയാ കേസിനു സമാനമായതാണ് ഈ സംഭവം. ഛത്തീസ് ഗഢിലെ 'ധംതരി' സ്വദേശികളായ ഇബ്രാഹിം സിദ്ദിഖിയും (33) അഞ്‌ജലി ജയിനും (23) രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ 2018 ഫെബ്രുവരി 25 ന് റായ്പ്പൂരിലെ ആര്യമന്ദിറിൽ വിവാഹിതരാ കുകയായിരുന്നു..
ഇബ്രാഹിം സിദ്ദിഖി ഇസ്‌ലാം മതം ഉപേക്ഷിച്ചു ഹിന്ദുമതം സ്വീകരിക്കുകയും 'ആര്യൻ ആര്യ' എന്ന പേര് സ്വീകരിക്കുകയുമാമായിരുന്നു.
വിവാഹം പുറത്തറിഞ്ഞതോടെ അഞ്ജലിയെ വീട്ടുകാർ തടങ്കലിലാക്കി. അഞ്ജലിയുടെ പിതാവ് ഇത് ലവ് ജിഹാദ് ആണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ജൈനമതത്തിലെ സന്യാസിമാരുടെ പിന്തുണയോടെ ഹിന്ദു,സിഖ് മതത്തിലെ ആചാര്യന്മാരെയും പണ്ഡിതന്മാരെയും പിന്തുണയ്ക്കായി സമീപിക്കുകയു മായിരുന്നു.അതോടെ വിഷയത്തിനു വർഗീയനിറം കൈവന്നു.
മതസംഘടനകൾ പ്രതിഷേധവും ഹർത്താലുമായി രംഗത്തെത്തി. ഈ വിവാഹം അംഗീകരിക്കില്ലെന്നവർ പ്രഖ്യാപിച്ചു. അഞ്ജലിയെ കാണുന്നതിൽനിന്ന് ഇബ്രാഹിമിനെ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.വീട്ടുകാരുടെ മാനസികവും ശാരീരികവുമായ പീഡനം അഞ്ജലിക്കും നിരന്തരം നേരിടേണ്ടിവന്നു.
തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഛത്തീസ് ഗഡ് ഹൈക്കോടതിയെ സമീപിച്ച ഇബ്രാഹിമിന് അവിടെയും നീതിലഭിച്ചില്ല.പുനർചിന്തനത്തിനായി അഞ്ജലിക്ക് കൂടുതൽ സമയമനുവദിച്ച ഹൈക്കോടതി അവളെ മാതാപിതാക്കളുടെ സംരക്ഷണയിൽ വിടുകയും ഇബ്രാഹിമിന്റെ ഹർജി തള്ളുകയു മായിരുന്നു..
അഞ്‌ജലി, താൻ മാതാപിതാക്കൾക്കൊപ്പം കഴിയാനാഗ്രഹിക്കുന്നില്ലെന്ന് ഇബ്രാഹിമിനെ അറിയിച്ചതിനെ ത്തുടർന്ന് ഇബ്രാഹിം അഞ്ജലിയെ വിട്ടുകിട്ടാനായി സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായ അഞ്ജലി,താൻ അച്ഛനമ്മമാർക്കൊപ്പം സുരക്ഷിതയാണെന്നും, ഇബ്രാഹിമിനൊപ്പം പോകാനാഗ്രഹിക്കുന്നില്ലെ ന്നുമാണ് മൊഴിനൽകിയത്..അതോടെ കോടതിയുടെ ഇടപെടലും അവസാനിച്ചു.
എന്നാൽ പ്രശ്‍നം അവിടെയും തീർന്നില്ല. അല്പനാളുകൾക്കുശേഷം അഞ്ജലിയുടെ രഹസ്യഫോൺ സംസ്ഥാന ഡിജിപി ക്കു ലഭിച്ചതോടെ കാര്യങ്ങൾ പിന്നെയും തകിടം മറിഞ്ഞു.
ജൈനമതാചാരപ്രകാരം ആഡംബരമായി ഇബ്രാഹിമുമൊപ്പമുള്ള വിവാഹം നടത്തിത്തരാമെന്ന ഉറപ്പിലാണ് താൻ പിതാവിനനുകൂലമായി സുപ്രീംകോടതിയിൽ മൊഴിനൽകിയതെന്നും പിതാവിന്റെ മർദ്ദനം സഹിക്ക വയ്യാതായെന്നും തന്നെ ഈ വീട്ടിൽനിന്നും രക്ഷിക്കണമെന്നുമായിരുന്നു ഡിജിപി യോട് ഫോണിലൂടെ അഞ്ജലി അഭ്യർത്ഥിച്ചത്.
അഞ്ജലിയെ വീട്ടിൽനിന്നും പുറത്തിറക്കിയ പോലീസ് അവരെ റായ്പ്പൂരിലുള്ള " വീടുവിട്ടിറങ്ങുന്ന യുവതികളെ പാർപ്പിക്കുന്ന "സഖി സെന്ററിൽ" പാർപ്പിച്ചു. പക്ഷേ അവിടെയും ജൈനമത അനുയായികളും മറ്റു സംഘടനകളും, പോലീസും, കുടുംബാംഗങ്ങളും പലവിധത്തിലുള്ള സമ്മർദ്ദങ്ങളും ഭീഷണികളും യാതനകളും അഞ്ജലിക്ക് നൽകാൻ തുടങ്ങി.
ആര്യൻ ആര്യ എന്ന ഇബ്രാഹിമിനെ മറക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അഞ്‌ജലി ഒട്ടുംപതറാതെ പിടിച്ചുനിന്നു. ഇതിനിടെ അഞ്ജലിയുടെയും ഇബ്രാഹി മിന്റെയും അഭിഭാഷകയെ അഞ്ജലിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തത് വലിയ കോലാഹലമായി. ഇതിൽ ബാർ കൗൺസിലിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുകയും ചെയ്തു..
ഒടുവിൽ അഞ്ജലി , താനനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പീഡനങ്ങളുടെ വിസ്തൃതമായ ഒരു വിവരണം ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിനെ കത്തിലൂടെ എഴുതി അറിയിക്കുകയും ഹൈക്കോടതി ആ കത്തിനെ ആധാരമാക്കി സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
ഈ വിഷയത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് (16/11) ഹൈക്കോടതിയുടെ സുപ്രധാന വിധിവന്നത്. അഞ്ജലിയെ സഖി സെന്ററിൽനിന്ന് ഉടനടി മോചിപ്പിക്കണമെന്നും, അവർക്ക് ഭർത്താവായ ഇബ്രാഹിമിനൊപ്പം ഇഷ്ടമുള്ള സ്ഥലത്തു ജീവിക്കാമെന്നുമായിരുന്നു വിധി.
ബിലാസ്പ്പൂർ ജില്ലാ പോലീസ് സൂപ്രണ്ടിനാണ് അഞ്ജലിയെ സഖി സെന്ററിൽനിന്ന് മോചിപ്പിക്കാനും ഇബ്രാഹിമൊപ്പമയക്കാനുമുള്ള ഉത്തരവ് ഹൈക്കോടതി നൽകിയിരിക്കുന്നത്.
ഇന്ന് തിങ്കളാഴ്ച (18/11/2019) രാവിലെ 10 മണിക്ക് എസ്.പി, സഖി സെന്ററിലെത്തി അഞ്ജലിയെ അവിടെനിന്നും ഏറ്റുവാങ്ങി ഇബ്രാഹിമിനൊപ്പം അയക്കുകയായിരുന്നു. മത സംഘടനകളുടെ പ്രതിഷേധവും ഭീഷണിയും കണക്കിലെടുത്ത് ഇരുവർക്കും മതിയായ പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടുവർഷക്കാലത്തേ പ്രണയത്തിനൊടുവിൽ ഏറെ കനൽ വഴികൾ കടന്നാണ് ഇരുവരും പുതിയ ജീവിത ത്തിലേക്ക് പ്രവേശിക്കുന്നത്. ഇരു കൂട്ടരുടെയും ബന്ധുക്കളാരും ഒപ്പമില്ലെങ്കിലും ജീവിതയാത്രയിൽ പുതിയ സൗഹൃദങ്ങൾ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. ചില സാമൂഹ്യസംഘനകൾ തുടക്കം മുതലേ ഇവർക്കൊപ്പ മുണ്ടെന്നതാണ് ഏക ആശ്വാസം.