ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള മാധോപ്പൂര്‍ വനമേഖലയിൽഅധിവസിക്കുന്ന ആദിവാസിഗോത്രമാണ് 'മണ്ടി'. വളരെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ആചാരം ഇന്നും ഇവർക്കിടയിൽ നിലനില്‍ക്കുന്നു. അതായത് സ്വന്തം മകളെ പിതാവിന് വിവാഹം കഴിക്കാം. വ്യക്തമായിപ്പറഞ്ഞാൽ അമ്മയെപ്പോലെതന്നെ മകളും അച്ഛന്റെ ഭാര്യയാകുന്നു.
ഇവരില്‍ 90 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്. മിഷനറിമാരുടെ പ്രവര്‍ത്തനം മൂലം ഇവരില്‍ ഇപ്പോള്‍ കുറെയേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നത് വാസ്തവം തന്നെ.
വളരെ ചെറുപ്രായത്തില്‍ ഇവിടെ വിവാഹം നടക്കുന്നു. പിതാവിനെ വിവാഹം കഴിക്കാന്‍ ഭൂരിഭാഗം പെണ്‍കുട്ടികളും തയ്യാറല്ല എന്നതാണ് വസ്തുത. പക്ഷേ ഗോത്രപാരമ്പര്യവും ഊരു മുഖ്യന്മാരുടെ ആജ്ഞയും അനുസരിക്കാതെ തരമില്ലല്ലോ. അതനുസരിച്ചില്ലെങ്കിൽ ഗോത്രത്തിനുത്തന്ന അനഭിമതരാകും. പിന്നീട് വരുന്ന ശിക്ഷകൾ കടുത്തതാകും.
മഹാരോഗങ്ങളും ഭൂതപ്രേതശക്തികളുടെ ആക്രമണവും ഒഴിവാക്കാന്‍ സമൂഹത്തിലെ നല്ലൊരു വിഭാഗം (ഗോത്രമുഖ്യര്‍ തെരഞ്ഞെടുക്കുന്നവര്‍) പെണ്‍കുട്ടികള്‍ ഇങ്ങനെ വിവാഹിതരാകണമെന്നതാണ് കല്‍പ്പന.
ഇതാ ഒരുദാഹരണം. സ്വന്തം അച്ഛനെ വിവാഹം കഴിക്കേണ്ടി വന്ന 'ഓരോള' എന്ന യുവതിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക.
"ഈ തീരുമാനം അറിഞ്ഞയുടന്‍ ഞാന്‍ ഒളിച്ചോടാനോ ആത്മഹത്യക്കോ ശ്രമിച്ചതാണ്. പിന്നീടു കുടുംബത്തിനു നേരിടേണ്ടിവരുന്ന യാതനകള്‍ ഓര്‍ത്ത് പിന്തിരിഞ്ഞു. വളരെ ബീഭത്സമായിരുന്നു ആ ദിനങ്ങള്‍. അച്ഛനെ ഭര്‍ത്താവായി കാണുക.. അതില്‍പ്പരം ഗതികേട് വേറെ എന്തുവേണം? "
എന്നാല്‍ ഓരോളയുടെ അമ്മ " മിട്ടാമോണി" യ്ക്ക് ഇതില്‍ ദുഖമോ,അതിശയമോ ഒന്നുമില്ല. കുടുംബവും ഗോത്രവും തകരാതിരിക്കാനും വിഘടിച്ചില്ലാതാകാനും ഇതത്യാവശ്യമാണെന്നാണ് അവരുടെ വാദം.
ഇപ്പോള്‍ ആധുനികതയുടെ ആധിപത്യം ഇവിടെയും ദൃശ്യമാണ്. നിരവധി സന്നദ്ധ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. പിതാവിനെ വിവാഹം കഴിക്കണമെന്ന കല്‍പ്പന അംഗീകരിക്കാതെ ഓടിപ്പോകുന്ന പെണ്‍കുട്ടികള്‍ ചുവന്ന തെരുവുകളിലും, ആമൂഹ്യവിരുദ്ധരുടെയും കയ്യില്‍പ്പെടാതിരിക്കാനുമായി ഇവരെ തൊഴില്‍ അഭ്യസിപ്പിച്ചു ധാക്കയിലെ ബ്യൂട്ടി പാര്‍ലറുകളിലും , വീടുകളിലുമൊക്കെ ഹോം മെയ്ട്, ഹോം നേഴ്സ് ഒക്കെയായി ജോലി തരപ്പെടുത്തി നല്‍കുന്നുണ്ട്.
ബ്യൂട്ടിഷ്യന്‍ കോഴ്സ് പാസ്സായ ചില പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ പാര്‍ലര്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടുമുണ്ട്. മാത്രവുമല്ല പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ,സുരക്ഷയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ സഹായത്തോടെ ഒരു സമിതി (ആച്ചിക് - മാച്ചിക്) ഇപ്പോള്‍ ഇവിടെ നിലവില്‍ വന്നിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ഇവരെ മുഖ്യധാരയിലെത്തിക്കാനും, പാരമ്പര്യവാദികളെ ബോധവല്‍ക്കരിക്കാനും ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു.