ബംഗ്ളാദേശ് എക്കൊണോമി ഏഷ്യയിൽ വമ്പൻ കുതിപ്പ് നടത്തുന്നതിനെപ്പറ്റി മുൻപ് ഞാൻ വിശാലമായ ഒരു പോസ്റ്റ് ഇട്ടിരുന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. അന്ന് എന്നെ വിമർശിച്ചവർക്ക് കുറവൊന്നുമില്ലായിരുന്നു. പക്ഷേ വിമർശനങ്ങൾ കൊണ്ടൊന്നും യാഥാർഥ്യം മറയ്ക്കുവാനാകില്ല എന്ന സത്യമാണ് ഇപ്പോൾ തെളിഞ്ഞുവന്നിരിക്കുന്നത്.
ബംഗ്ളാദേശ് ഇക്കോണോമി കൂടുതൽ കരുത്തുനേടിയിരിക്കുന്നു. അതായത് അവർ ഇന്ത്യയോടൊപ്പമെത്താറായി എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഇപ്പോൾ ഇന്ത്യൻ രൂപയെക്കാൾ മൂല്യം ബംഗ്ലാദേശ് കറൻസിയായ 'ടെക്ക' ക്ക് കൈവന്നിരിക്കുന്നു എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുകയാണ്, ഒരു ഇന്ത്യൻ രൂപയ്ക്കു ബംഗ്ളാദേശിലെ കറൻസിയുടെ 71 പൈസമാത്രമാണ് വിലയെന്ന രീതിയിലാണ് വാർത്തകൾ നിറയുന്നത്.
എന്നാൽ അത് വാസ്തവമല്ലെങ്കിലും ബംഗ്ളാദേശ് കറൻസി കൂടുതൽ കരുത്താർജ്ജിക്കുന്നു എന്നത് സത്യം തന്നെയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും നിശബ്ദമായി കരുത്താർജ്ജിക്കുന്ന സാമ്പത്തികശക്തി എന്നാണ് സാമ്പത്തിക വിദഗ്ദർ വരെ ബംഗ്ളാദേശിനെ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴത്തെ നിലയിൽ ഒരു ബംഗ്ളാദേശ് ടെക്കായുടെ ഇന്ത്യൻ രൂപയിലെ മൂല്യം 84.73 പൈസയാണ്. അതായത് ഒരു ഇന്ത്യൻ രൂപ നൽകിയാൽ 1 .18 ബംഗ്ളാദേശ് ടെക്കാ ലഭിക്കുമെന്നർത്ഥം.
ബംഗ്ളാദേശിന്റെ വാർഷിക വളർച്ചാനിരക്ക് (GDP) പാക്കിസ്ഥാനെക്കാൾ 2.5 % അധികമാണ്. സാമ്പത്തിക വളർച്ചാനിരക്കിന്റെ കാര്യത്തിൽ ആസന്നഭാവിയിൽ അവർ ഇന്ത്യയെയും പിന്നിലാക്കുമെന്നാണ് ഇന്ത്യൻ സാമ്പത്തികവിദഗ്ധനായ കൗശിക് ബാസു അഭിപ്രായപ്പെടുന്നത്. കാരണം കഴിഞ്ഞ 10 വർഷത്തിനിടെ അമേരിക്കൻ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയെക്കാൾ ബംഗ്‌ളാദേശ് ടെക്കാ നാൾക്കുനാൾ കരുത്താർജ്ജിക്കുന്നതായാണ് കാണാൻ കഴിയുന്നത്.
കാർഷിക വ്യാവസായിക മേഖലയിലെ അഭൂതപൂർവ്വമായ വളർച്ചയും കയറ്റുമതിയിൽ റിക്കാർഡ് വർദ്ധനയും IT രംഗത്തെ അവരുടെ ശക്തമായ ഇടപെടലുകളുമാണ് ഈ സാമ്പത്തികക്കുതിപ്പിന് ആക്കമേറുവാനുള്ള കാരണം.
വളരെ അച്ചടക്കത്തോടെയും കൃത്യമായ ആസൂത്രണത്തോടെയുള്ള സാമ്പത്തികമുന്നേറ്റമാണ് ബംഗ്ളാദേശിൽ നടക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും സമ്മതിക്കുന്നുണ്ട്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ദീർഘവീക്ഷണവും കരുത്തുറ്റ നേതൃത്വവുമാണ് മുഴുപ്പട്ടിണിയിലാണ്ടു കിടന്ന ആ ദരിദ്രരാജ്യത്തെ ഇന്ന് വികസ്വര രാജ്യങ്ങളുടെ പാതയിൽ മുൻപന്തിയിലെത്തിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയം ലവലേശമില്ല.