ബൈക്കോടിക്കുമ്പോൾ ഇയർഫോൺ ചെവിയിൽ വച്ച് ഫോൺ ചെയ്യുകയും പാട്ടുകേൾക്കുകയും ചെയ്യുന്ന യുവാക്കളുടെ അടിയന്തര ശ്രദ്ധയ്ക്ക്.
ഇത് ഇന്ന് രാവിലെ 9 മണിക്ക് നടന്ന സംഭവമാണ്. ബീഹാറിലെ പാറ്റ്നക്കടുത്തു 'ബേഗുസരായ്' ഹൈവേ നമ്പർ 28 ലൂടെ ചെവിയിൽ ഇയർ ഫോൺ വച്ച് മൊബൈലിൽ പാട്ടുകേട്ടുകൊണ്ടുപോകുകയായിരുന്ന യുവാവിനെ പിന്നാലെവന്ന ട്രക്ക് ഇടിച്ചിട്ടശേഷം കടന്നുകളയുകയായിരുന്നു. പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് കേട്ടില്ല.
അൽപ്പം അലക്ഷ്യമായാണ് അയാൾ ബൈക്കോടിച്ചിരുന്നതും. ട്രക്ക് ഓവർടേക്ക് ചെയ്യവേ വശത്തേക്ക് വെട്ടിച്ച ബൈക്ക് ഇടിച്ചിട്ടശേഷം യുവാവിന്റെ അരയിലൂടെ ട്രക്കിന്റെ പിന്നിലെ വീൽ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
റോഡിൽ മരണാസന്നനായിക്കിടന്ന യുവാവ് തന്റെ മൊബൈൽ ഫോണിൽ ഭാര്യക്ക് വീഡിയോ കാൾ ചെയ്തു സ്വന്തം അവസ്ഥ കാട്ടിക്കൊടുക്കുകയും വിവരിക്കുകയും ചെയ്തശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
പോലീസെത്തി അബോധാവസ്ഥയിൽക്കിടന്ന യുവാവിനെ ബേഗുസരായ് ആശുപത്രിയിൽ കൊണ്ടെത്തിച്ചപ്പോഴേക്കും അയാളുടെ ശ്വാസം നിലച്ചുകഴിഞ്ഞിരുന്നു..
രാജാറാം പണ്ഡിത് എന്ന 30 കാരനായ സ്വകാര്യ കമ്പനി ജീവനക്കാരനാണ് യുവാവ്. ബന്ധുവീട്ടിലെ ശ്രാദ്ധചടങ്ങുകൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേയാണ് ദാരുണമായ ഈ അന്ത്യം. രാജാറാം വിവാഹിതനും 7 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ പിതാവുമായിരുന്നു.