ചിത്രങ്ങൾ ബ്രസീലിലെ Kartinguyi നദിക്കരയിൽ താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിലെ ജോസ് ദാ ക്രൂസ് ന്റെയും ഭാര്യയുടേതുമാണ്. നദിയിലെ വെള്ളം അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഉപ്പുവെള്ളവുമായി സന്ധിക്കുന്ന വിശാലമായ ഭാഗത്ത് വലിയതരം ഞണ്ടുകൾ ധാരാളമായുണ്ട്.
ജോസിന് പണ്ടുമുതലേ ഞണ്ടുപിടിത്തമാണ് മുഖ്യതൊഴിൽ. ചെളിക്കെട്ടിലും ദ്വാരങ്ങളിലും മരപ്പൊടുകളിലുമിരിക്കുന്ന ഞണ്ടുകളെ കൈകൊണ്ടുപിടിക്കുന്നതിൽ അദ്ദേഹത്തിന് വലിയ വൈദഗ്ധ്യമാണ്.
ഞണ്ടുപിടിച്ചു വിൽക്കുന്നതുവഴി ഒരാഴ്ച ജോസിന് ലഭിക്കുന്ന വരുമാനം ഏകദേശം 200 real ആണ്. അതായത് ഉദ്ദേശം 3700 രൂപ. ഇത് അവർക്ക് സുഭിക്ഷമായി ജീവിക്കാൻ ധാരാളമാണ്. പുറംലോകവുമായി അധികം ബന്ധമൊന്നുമില്ലാത്ത ഈ സമൂഹത്തിലെ ഒരു സുപ്രധാനകണ്ണിയാണ് ജോസ് ദാ ക്രൂസ്. റേഡിയോ മാത്രമാണ് ഇവർക്ക് പുറം ലോകത്തേക്കുള്ള ഏക ആശ്രയം. ജോസ് മീൻപിടിത്തലും അഗ്രഗണ്യനാണ്.
എന്നാൽ ഇവരുടെ ഉപജീവനവും ഇന്ന് വഴിമുട്ടുകയാണ്. കടലിലാകമാനം നടക്കുന്ന അശാസ്ത്രീയമായ മൽസ്യ ബന്ധനം വഴി ഞണ്ട്, കക്ക, കൊഞ്ച് മുതലായവയ്ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. മൽസ്യസമ്പത്തു ഇല്ലാതാക്കാനുള്ള മറ്റൊരുകാരണം വിനോദസഞ്ചാരമേഖലയാണ്. ജനബാഹുല്യവും അനധികൃത ഇടപെടലുകളും മൂലം കാലാവസ്ഥാനുകൂല മേഖലയായി അറിയപ്പെടുന്ന വിസ്തൃതമായ മെംഗ്രോവ് വനവും ഭീഷണിയിലാണ്.
ബ്രസീലിലെ കടൽത്തീരത്തോടുചേർന്ന മെംഗ്രോവ് വനമേഖല 13,989 ചതുരശ്രകിലോമീറ്റർ വരെ വിസ്തൃതിയുള്ളതാണ്. (കാണുക ചിത്രത്തിൽ) കാർബൺ ഡൈ ഓക്‌സൈഡിനെ ആഗീരണം ചെയ്യുക വഴി ഭൂമിയിലെ ജലവായു പരിവർത്തനം നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് ഈ വനമാണ്.
മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത വികസനപ്രവർത്തനങ്ങൾ മൂലം ഭൂമിയിലെ താപനില 21 -)o നൂറ്റാണ്ടിന്റെ അവസാനത്തോടെ 1.5 മുതൽ 2 ഡിഗ്രിവരെ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ചൂടുതാങ്ങാനാകാതെ പല ജീവജാലങ്ങളും അപ്പോഴേക്കും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നും ഭീതിയോടെ ശാസ്ത്രലോകം വിലയിരുത്തുന്നു. ആ അവസ്ഥയിൽ മാനവസമൂഹത്തിന്റെ നിലനിൽപ്പും ആശങ്കാജനകമായേക്കാം.
ഈ 11 ചിത്രങ്ങളും പകർത്തിയിരിക്കുന്നത് ബിബിസിയുടെ ഫോട്ടോഗ്രാഫറായ NACHO DOSE ആണ്.