ബ്രൂ ആദിവാസി സമൂഹം നൂറ്റാണ്ടുകൾക്കുമുമ്പ് മ്യാൻമറിലെ 'ഷാൻ' മലനിരകളിൽനിന്ന് മിസോറാമിലേക്ക് കുടിയേറിയവരാണ്. തലമുറകൾ പിന്നിട്ടിട്ടും ഭൂരിപക്ഷ മിസോറാം ജനത ഇവരെ 'വരുത്തർ' എന്ന നിലയിലാണ് ഇന്നും കണക്കാക്കുന്നത്.
ബ്രൂ വിഭാഗങ്ങൾ വനമേഖലയിൽ കാടുതെളിച്ചു കൃഷിചെയ്തും, കന്നുകാലികളെ വളർത്തിയുമാണ് ജീവിക്കുന്നത്.
മിസോറാമിൽ ബ്രൂ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കി അവർക്കായി ഒരു സ്വതന്ത്ര ജില്ലാ പരിഷത് രൂപീകരിക്കണമെന്ന ബ്രൂ ആദിവാസികളുടെ പ്രക്ഷോഭമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. മിസോ ഭൂരിപക്ഷ ജനത ഇതിനെ നഖശിഖാന്തം എതിർത്തു.
വർഷങ്ങളായി നീറിപ്പുകഞ്ഞിരുന്ന ഇവരുടെ പരസ്പ്പര വിദ്വേഷം 1996 ൽ പരസ്യസംഘട്ടനങ്ങൾക്ക് വഴി വെക്കുകയും ഇവരിലെ 5000 ത്തോളം കുടുംബങ്ങൾ തൊട്ടടുത്ത ത്രിപുരയിലേക്ക് പലായനം ചെയ്യുകയു മായിരുന്നു. അന്നുമുതൽ അതായത് 23 വർഷങ്ങളായി ത്രിപുരയിലെ 7 അഭയാർത്ഥി ക്യാമ്പുകളിൽ ആകെ 35000 ബ്രൂ ആദിവാസികൾ ഒറ്റപ്പെട്ടു കഴിയുകയാണ്.
ഒത്തുതീർപ്പുകളും സർക്കാർ - NGO ഇടപെടലും മൂലം കുറേയേറെപ്പേർ മിസോറാമിലേക്ക് മടങ്ങിയെങ്കിലും മിസോ ജനതയുടെ എതിർപ്പുകൾ മൂലം ഇവരെ തിരിച്ചയക്കാനുള്ള ശ്രമം വിജയിച്ചില്ല.ഇനി മിസോറാമി ലേക്കു മടങ്ങാൻ ഇവർ ആഗ്രഹിക്കുന്നുമില്ല.
മിസോറാം,ത്രിപുര എന്നിവിടങ്ങൾ കൂടാതെ ആസ്സാം,മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും ബ്രൂ ആദിവാ സികൾ അധിവസിക്കുന്നുണ്ട്. വൈഷ്‌ണവ ഹിന്ദു ശൈലിയിലുള്ള മതവിശ്വാസം കാത്തുസൂക്ഷിക്കുന്ന ഇക്കൂട്ടരുടെ ഭാഷ 'റിയാംഗ്' ആണ്. ടിബറ്റ്- മ്യാൻമാർ ഭാഷാകുടുംബത്തിലെ അംഗമാണ് റിയാംഗ്. റിയാംഗ് ഭാഷയിൽ 'ബ്രൂ' എന്നാൽ മനുഷ്യർ എന്നാണർത്ഥം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെപ്പോലെ മംഗോളിയൻ രൂപസാദൃശ്യമാണ് ഇവർക്കുമുള്ളത്. ഇവരുടെ ഗോത്രത്തലവനെ 'റായ്' എന്നാണ് വിളിക്കുന്നത്. വഴക്കുകളും, വിവാഹവും,വിവാഹമോചനവു മെല്ലാം ഇദ്ദേഹത്തിന്റെ അധികാരപരിധിയിലാണുള്ളത്.
അതാകട്ടെ അവസാനവാക്കുമാണ്. സ്വസമുദായത്തിലുള്ളവരെയല്ലാതെ മറ്റെരെയും വിവാഹം കഴിക്കാൻ പാടില്ല എന്ന് നിയമമുണ്ട്. അത് ലംഘിച്ചാൽ സമുദായത്തിൽനിന്ന് എന്നെന്നേയ്ക്കുമായി പുറത്താക്കപ്പെടും.
നൃത്തവും പാട്ടും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ജോലിസമയത്തും ,അല്ലാത്തപ്പോഴുമെല്ലാം സംഗീതം ഇവർക്ക് കൂടെപ്പിറപ്പുപോലെയാണ്.ആൺപെൺ വ്യത്യാസമില്ലാതെ സദാ ചുണ്ടിൽ തത്തിക്കളിക്കുന്ന ഗോത്രസംഗീതം മ്യാൻമറിലെ പഹാഡി ശൈലിയിലുള്ളതും കേൾക്കാനേറെ ഇമ്പമാർന്നതുമാണ്.
ത്രിപുരയിലെ അഭയാർഥിക്യാമ്പുകളിൽക്കഴിയുന്ന 35000 ബ്രൂ ശരണാർത്ഥികൾക്ക് വസ്തുവും വീടും സാമ്പത്തികസഹായവവും പെൻഷനും നൽകാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഓരോ കുടുംബത്തിനും വീടുവയ്ക്കാനായി 1200 ചതുരശ്ര അടി സ്ഥലവും ഒന്നരലക്ഷം രൂപയും നൽകുന്ന തോടൊപ്പം നാലു ലക്ഷം രൂപ വീതം ഫിക്‌സഡ് ഡിപ്പോസിറ്റും,രണ്ടുവർഷം വരെ പ്രതിമാസം 5000 രൂപ പെൻഷനും രണ്ടുവർഷക്കാലം സൗജന്യ റേഷനും അനുവദിച്ചിരിക്കുകയാണ്.
നീണ്ട വർഷങ്ങളായുള്ള ത്രിപുരയിലെ അഭയാർത്ഥികളായ ബ്രൂ വിഭാഗങ്ങളുടെ ആവശ്യമായിരുന്നു സ്വന്തമായി തലചായ്ക്കാനൊരിടവും തൊഴിൽ ചെയ്യാനുള്ള അവസരവും.ഇനിയൊരിക്കലും അവർ മിസോറാമിലേക്കു മടങ്ങാൻ തയ്യാറുമല്ല.
കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളിൽ ത്രിപുരയിലെ ബ്രൂ വിഭാഗങ്ങൾ ആഹ്ലാദത്തിലാണ്. ക്യാമ്പുകൾ ഉത്സവലഹരിയിലാണ്. വർഷങ്ങളായുള്ള തങ്ങളുടെ അപേക്ഷയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കു
ന്നതെന്ന് ക്യാമ്പിലെ മുഖ്യൻ (റായ്) പറഞ്ഞു. നൃത്തം ചെയ്തും പാട്ടുപാടിയുമാണ് അവർ കൂട്ടമായി ഈ ആഹ്ലാദം പങ്കുവയ്ക്കുന്നത്.
<ബ്രൂ വിവാഹജോഡി>