കൊറോണ വൈറസ് അപകടകരമായ രീതിയിൽ ലോകമാകെ പടരുകയാണ്. അന്റാർട്ടിക്ക ഒഴികെ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇതെത്തിയിരിക്കുന്നു.
50 രാജ്യങ്ങളിലായി 2858 പേർ കൊറോണാ വൈറസ് മൂലം ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.83045 പേരെയാണ് ലോകമാകെ വൈറസ് ബാധിക്കപ്പെട്ടിരിക്കുന്നത്.
ചൈന കഴിഞ്ഞാൽ ഇറാനിലാണ് ഏറ്റവും കൂടുതൽ മരണം (26), ഇറ്റലിയിൽ 17 ഉം ,തെക്കൻ കൊറിയയിൽ 13 ഉം, ജപ്പാനിൽ 8 ഉം ,ഫ്രാൻസിലും ഹോംഗ്‌കോംഗിലും 2 വീതവും ഫിലിപ്പീൻസ് ,തായ്‌വാൻ എന്നീ രാജ്യങ്ങളി ൽ ഒരു മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അൾജീരിയ, ഈജിപ്റ്റ്, നൈജീരിയ, ആസ്‌ത്രേലിയ, അമേരിക്ക, ബ്രസീൽ, പാക്കിസ്ഥാൻ, കസാക്കിസ്ഥാൻ, മലേഷ്യ, ഗൾഫ് രാജ്യങ്ങളിലെല്ലാം വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാൻ , ഹുബെയ് നഗരങ്ങൾ ഇപ്പോൾ പൂർണ്ണമായും ലോകത്തുനിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അമേരിക്ക സാന്റിയാഗോ ,ഫ്രാൻസിസ്‌കോ നഗരങ്ങളിൽ കൊറോണ വൈറസ് ഭീതിമൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജീവനക്കാരോടും ജനങ്ങളോടും ആർക്കും ഹസ്തദാനം ചെയ്യരുതെന്ന മുന്നറിയിപ്പും നൽകിയി ട്ടുണ്ട്.
ഫേസ്ബുക്ക് മാർച്ചിൽ നടക്കേണ്ടിയിരുന്ന അവരുടെ മാർക്കറ്റിങ് സമ്മേളനം റദ്ദാക്കിയിരിക്കുന്നു. അമേരിക്കൻ രോഗ പ്രതിരോധ ഏജൻസി (CDC) ജോലിക്കാരായ എല്ലാവരോടും കഴിയുമെങ്കിൽ അവരവരുടെ വീടുകളിലിരുന്നു ഓൺലൈൻ വഴിയോ നെറ്റ് വഴിയോ ജോലിചെയ്യാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഇത് ഒരു മഹാമാരിയായി മാറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി ലോകാരോഗ്യസംഘടന ചില ശക്തമായ നിർദ്ദേശങ്ങൾ ജനങ്ങൾക്കും സർക്കാരുകൾക്കും,ആശുപത്രികൾക്കുമായി പുറത്തുവിട്ടിരിക്കുന്നു..
- കൈകൾ അടിക്കടി സോപ്പോ ലായനിയോ ഉപയോഗിച്ച് കഴുകുക.
- ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് അമർത്തിപ്പിടിക്കുക.
- ശ്വാസതടസ്സം നേരിടുന്ന വ്യക്തികളുമായി അകലം പാലിക്കുക.
- വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളുമായി ഇടപഴകാതിരിക്കുക.
ആശുപത്രികളിൽ കൊറോണ വൈറസ് ബാധിതർക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കുന്നതോടൊപ്പം അവരെ പരിചരിക്കുന്ന ഡോക്ട്ടർ,നേഴ്‌സുമാർക്ക് മാസ്ക്കും പ്രതിരോധ വസ്ത്രങ്ങളും നൽകിയിരിക്കണം.
ഭയാനകമായ രീതിയിൽ വൈറസ് പടരുകയാണെങ്കിൽ ഈ നിയന്ത്രണങ്ങളും പ്രതിരോധങ്ങളും ഫലപ്രദമാ കാതെ വരുമെന്നതിനാലാണ് ഇപ്പോൾത്തന്നെ വൈറസ് ബാധ പടരുന്നതിനെതിരേയുള്ള മുൻകരുതൽ കൈക്കൊള്ളാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കാരണം ഇതിന് മരുന്നോ ഫലപ്രദമായ ചികിത്സയോ ഇല്ലതന്നെ.
വൈറസ് ബാധിതമായ ചൈനയിലെ നഗരങ്ങളെ ഒന്നൊന്നായി അവർ ഐസുലേറ്റ് ചെയ്ത രീതി, മറ്റൊരു രാജ്യത്തിനും കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഒരു ആനുകൂല്യവും ഇളവും നൽകാത്ത അതിശക്തമായ നിയന്ത്രണമാണ് അവിടെ ജനങ്ങൾക്കുമേൽ ഏർപ്പെടുത്തപ്പെട്ടിരിക്കുന്നത്.