ഇറാനിൽ അപകടകരമായ രീതിയിൽ കൊറോണ വൈറസ് പടരുകയാണ്. ഉപരാഷ്ട്രപതിക്കും ഒരു മന്ത്രിക്കും രണ്ട് പാർലമെന്റ് അംഗങ്ങൾക്കും വൈറസ് പിടിപെട്ടിരിക്കുന്നു. ടെഹ്‌റാൻ ഉൾപ്പെടെ രാജ്യമാകെ നിരവധി പ്പേർ വൈറസ് ബാധിതരാണ്.
ഇറാൻ ആരോഗ്യമന്ത്രാലയത്തിലെ അധികാരികൾ വഴി ബിബിസി യുടെ പേർഷ്യൻ സർവീസിന് ലഭിച്ച വിവരങ്ങൾ പ്രകാരം ഇതുവരെ ഇറാനിൽ 210 പേർ മരണപ്പെട്ടുവെന്നും നിരവധിയാളുകൾ വൈറസ് ബാധിതരാണെന്നുമാണ്.
ഉപരോധങ്ങൾമൂലം ഇറാനിൽ വൈറസ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ സാമഗ്രികളും പരിശോധനയ്ക്കുള്ള ആധുനിക ലാബുകളും നിലവിലില്ലാത്തതും ഇറാന് വെല്ലുവിളിയാണ്. അമേരിക്ക ഇന്നലെ നടത്തിയ സഹായാഭ്യർത്ഥന ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.
ഇന്നലെ ടെഹ്‌റാൻ ഉൾപ്പെടെ 22 നഗരങ്ങളിലെ നിസ്‌ക്കാരപ്രാർത്ഥനകൾ കൊറോണ വൈറസ് ഭീതിമൂലം റദ്ദാക്കുകയായിരുന്നു. എല്ലാ അന്തരാഷ്ട്ര വിമാനസർവീസുകളും ഇറാൻ നിർത്തിവച്ചിരിക്കുകയാണ്. സ്‌കൂൾ - കൊളേജുകൾക്ക് അവധി നൽകിയിട്ടുണ്ട്.
രാജ്യത്തെ സ്ഥിതി ഗുരുതരമാണെന്നും മറയില്ലാതെ അത് പുറംലോകത്തെ അറിയിക്കുകയാണ് വേണ്ടതെന്നും ഇറാനിലെ ഒരു പാർലമെന്റ് മെമ്പർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ എല്ലാം മറച്ചു വയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇറാൻ യഥാർത്ഥ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും യാഥാർഥ്യം ഇതിലും എത്രയോ മടങ്ങു കൂടുതലാണെന്നുമുള്ള ബിബിസി പോലുള്ള മാദ്ധ്യമങ്ങളുടെ റിപ്പോർട്ടും ഇറാൻ തള്ളിക്കളഞ്ഞു.