* ഇറ്റലിയിൽനിന്നു വന്ന, ഇപ്പോൾ കൊറോണ ബാധിച്ച് ഐസുലേഷനിൽ കഴിയുന്ന റാന്നിയിലെ കുടുംബ ത്തിനൊപ്പം യാത്രചെയ്ത 'റോഡ്രിഗ്‌സ്; എന്ന വ്യക്തി പോസ്റ്റ് ചെയ്ത വീഡിയോ പ്രകാരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം എല്ലാ യാത്രക്കാരും കോവിഡ് 19 സ്ക്രീനിംഗ് ടെസ്റ്റിന് വിധേയാകണമെന്ന അനൗൺസ് മെന്റ് വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ്.
അതനുസരിച്ച് കൊച്ചി എയർപോർട്ടിൽ പരിശോധനയുണ്ടായി രുന്നു എന്ന് അദ്ദേഹവും ആരോഗ്യമന്ത്രിയും വ്യക്തമാക്കുന്നു.
* വീടിനടുത്തുള്ള മാർത്തോമ്മാ ആശുപത്രിയിൽ പോയത് അമ്മച്ചിക്ക് ഹൈപ്പർ ടെൻഷനുള്ള മരുന്നിനാ ണെന്ന് അവർ കള്ളം പറയുകയും ആശുപത്രിയിൽ നിന്ന് DOLO ടാബ്‌ലെറ്റ് വാങ്ങിയത് വെളിവാക്കിയപ്പോൾ പനിയും ചുമയുമുണ്ടെനന്ന് അവർ സമ്മതിക്കുകയായിരുന്നെന്നു പത്തനംതിട്ട കളക്ടറും വ്യക്തമാക്കുന്നു..
* മന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞതിൻപ്രകാരം ആരോഗ്യവകുപ്പുദ്യോഗസ്ഥരോട് ഇവർ സഹകരിച്ചില്ല. ആരോഗ്യവകുപ്പ് കൊണ്ടുപോയ ആംബുലൻസിൽ കയറാൻ ഇവർ സമ്മതിച്ചില്ല.വളരെയേറെ പണിപ്പെട്ടാണ് ഇവർ ഒടുവിൽ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ വരാൻ തയ്യറായത്.
* ഇവർ സഞ്ചരിച്ച പല സ്ഥലങ്ങളും വെളിപ്പെടുത്താൻ അവർ തയ്യറായില്ല. ഒടുവിൽ പോലീസും ആരോഗ്യ വകുപ്പും ശേഖരിച്ച പല സ്ഥലങ്ങളിലെ CCTV ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് അവർ സമ്മതിച്ചത്.അത് വച്ചാണ് ഇവർ പോയ സ്ഥലങ്ങളുടെ വിവരശേഖരണം നടത്തിയതെന്നും മന്ത്രി സഭയിൽ വെളിപ്പെടുത്തി.
* പത്തനംതിട്ട കളക്ടർ ഈ കുടുംബത്തിന്റെ വാദങ്ങൾ രണ്ടുദിവസം മുൻപ് തന്നെ തള്ളിക്കളഞ്ഞതാണ്. ഇപ്പോൾ വിവാദമുണ്ടാക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്തനംതിട്ട കളക്ടറും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും പോലീസും രാപ്പകൽ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ്.
* നമ്മെക്കാൾ എല്ലാ രംഗത്തും അഭിവൃദ്ധി പ്രാപിച്ച വികസിത രാജ്യങ്ങളായ ഇറ്റലിയിലും ജപ്പാനിലും അമേ രിക്കയിലും എന്തുകൊണ്ടാണ് സ്ഥിതി ചൈനയേക്കാൾ ഗുരുതരമായതെന്നു ചിന്തിക്കണം.അവിടെല്ലാം എയർപോർട്ടിൽ തെർമൽ സ്‌ക്രീനിംഗ് ടെസ്റ്റ് ഉണ്ടായിരുന്നു എന്നുമോർക്കണം.
* ആദ്യം കൊറോണ ബാധിച്ച മൂന്നുപേരെ പരിപൂർണ്ണ രോഗവിമുക്തരാക്കി മാതൃക കാട്ടിയതാണ് നമ്മൾ. കല്ലെറിയുന്നവരും കണ്ണടച്ചു വിമർശിക്കുന്നവരും ഈ സത്യം ഉൾക്കൊള്ളണം.
* ഇറ്റലിയിലെ മുഴുവൻ ജനതയും ഐസുലേഷനിലാണ്. അമേരിക്കയിൽ പല സ്ഥലത്തും അടിയന്തരാ വസ്ഥയാണ്. ആഹാരത്തിനും വെള്ളത്തിനും അവിടെ ക്ഷാമമായിത്തുടങ്ങി. ജപ്പാനിലും ഇറാനിലും സ്ഥിതി മെച്ചമല്ല. ബ്രിട്ടനിൽ കൊറോണാ വൈറസ് പടരുകയാണ്.മന്ത്രിക്കുവരെ വൈറസ് ബാധയേറ്റിരിക്കുന്നു.
* എയർപോർട്ടുകളിൽ പരിശോധന എല്ലാ രാജ്യങ്ങളിലുമുണ്ട്. വികസിത രാജ്യങ്ങളിൽ അത് കർശനവുമാണ്. എന്നിട്ടും ആ രാജ്യങ്ങളിൽ ഗുരുതരമായി വൈറസ് പടർന്നുകഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.
* ഒരു കുടുംബം മനപ്പൂർവ്വമോ അല്ലാതെയോ വരുത്തിവച്ച വീഴ്ചയാണ് ഇപ്പോൾ കേരളത്തിൽ വിനയായി മാറിയിരിക്കുന്നത്. എയർപോർട്ടിൽ അവർ പരിശോധനയ്ക്ക് എന്തുകൊണ്ട് വിധേയരായില്ല എന്നത് അന്വേഷണത്തിൽ തെളിയട്ടെ. നമുക്ക് കാത്തിരിക്കാം.
* രാഷ്ട്രീയത്തിനുപരിയായി ഈ വിഷയത്തെ നാം കാണണം. വിവാദമുണ്ടാക്കാനുള്ള സമയമല്ല ഇത്. കൊറോണവൈറസ് പകരുന്നത് തടയാൻ വേണ്ട പഴുതടച്ച പ്രവർത്തനമികവും തികഞ്ഞ ജാഗ്രതയും പുലർത്തുന്ന നമ്മുടെ ആരോഗ്യവകുപ്പു പ്രവർത്തകരും ഡോക്ടർമാരും ഒപ്പം അവർക്ക് വേണ്ട പരിപൂർണ്ണ പിന്തുണനൽകുന്ന ജില്ലാ ഭരണകൂടങ്ങളും ആരോഗ്യമന്ത്രിയും അഭിനന്ദനാപാത്രങ്ങളാണ്.
ഈ സമയം ഒത്തൊരുമയോടുള്ള മുകരുതലാണ് എല്ലാഭാഗത്തുനിന്നുമുണ്ടാകുന്നത്. ഇതും നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. കല്ലെറിയാൻ ശ്രമിക്കുന്നവർ ഒരു നിമിഷം ഓർക്കുക.