ഇതാണ് യഥാർത്ഥ ഇന്ത്യ.
തൊഴിൽതേടി പ്രവാസികളായെത്തിയ ആയിരങ്ങൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൂട്ടമായൊഴുകുകയാണ്. ചിലർ റോഡുമാർഗ്ഗം, മറ്റുചിലർ റെയിൽവേ ലൈൻ വഴി നടന്നാണ് 500 ഉം 1000 ഉം കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമങ്ങളിലേക്ക് പോകുന്നത്.
ടാങ്കറുകൾ, റിക്ഷകൾ, ട്രാക്റ്ററുകൾ ബസ്സുകൾ തുടങ്ങി കിട്ടുന്ന വാഹനങ്ങളിൽ ചോദിക്കുന്ന കൂലികൊടുത്തും ചിലർ പോകുന്നുണ്ട്.
കുഞ്ഞുകുട്ടികളടക്കം നീങ്ങുന്ന ഈ ജനക്കൂട്ടങ്ങളിൽ എത്രപേർ ലക്ഷ്യത്തിലെത്തുമെന്നതിനും ഒരുറപ്പുമില്ല. വിശപ്പും ദാഹവും വകവയ്ക്കാതെയാണ് അവരുടെ യാത്ര. ഉത്തർപ്രദേശ് സർക്കാർ അവരെ വാഹനങ്ങളിലെത്തിക്കുമെന്നു പറഞ്ഞതിനിയും നടപ്പായിട്ടില്ല. ആഹാരവും വെള്ളവും രാത്രിതാമസവുമാണ് ഏറ്റവും വലിയ വെല്ലുവിളി.
ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂലിവേലയ്ക്ക് കുടുംബമായും അല്ലാതെയും പോയ പ്രവാസികളായ ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ്സ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാം.
വിഭജനകാലത്തെ പലായനം ഓർമ്മപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിനുള്ള റോഡ്, റെയിൽ വഴികളിൽ കാണാൻ കഴിയുന്നത്. ലോക്ക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ടതിനാൽ ആഹാരത്തിനുപോലും മാർഗ്ഗമില്ലാത്തതിനാലാണ് ഇവർ കൂട്ടമായി നാട്ടിലേക്കുപോകുന്നത്.
പാലിക്കേണ്ട സാമൂഹിക അകലo, ശുചിത്വം, മുൻകരുതലുകൾ ഒന്നുമല്ല ഇവരുടെ മുന്നിലുള്ള ലക്‌ഷ്യം. മറിച്ച് ഏതുവിധേനയും കിലോമീറ്ററുകൾ അകലെയുള്ള സ്വന്തം വീടുകളിലെത്തുക എന്നതുമാത്രമാണ്.
നമ്മുടെ കാനേഷുമാരി കണക്കുകളിൽപ്പോലും ഇവരൊക്കെയുണ്ടോ എന്നതും സംശയകരമാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ പരിതാപകരമായ സാമൂഹിക അവസ്ഥയാണ് ഇതൊക്കെ വരച്ചുകാട്ടുന്നത്. ഒരു മഹമാരിയുണ്ടായാൽ അതേതുതരത്തിൽ അവിടെ നിയന്ത്രിക്കാനാകും എന്നതും വലിയ സമസ്യതന്നെയാകാം.